മോസ്കോ : രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ വിജയം നേടിയതിന്റെ ഓർമയ്ക്ക് ആഘോഷിക്കുന്ന വിജയദിനം ( വിക്ടറി ഡേ ) ഇന്ന് ഗംഭീര പരേഡോടെ റഷ്യയിൽ ആചരിക്കുന്നതിന് മുന്നോടിയായി യുക്രെയിൻ അധിനിവേശത്തെ പരാമർശിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. 1945ലേത് പോലെ വിജയം തങ്ങളുടേതായിരിക്കുമെന്ന് പുട്ടിൻ ഇന്നലെ പ്രഖ്യാപിച്ചു.
' ഇന്ന് നമ്മുടെ സൈനികർ, അവരുടെ പൂർവികരെ പോലെ, നാസികളിൽ നിന്ന് അവരുടെ ജന്മദേശത്തെ മോചിപ്പിക്കാൻ പരസ്പരം പോരാടുകയാണ്. 1945 ലെ പോലെ വിജയം നമ്മുടേതായിരിക്കും" പുട്ടിൻ പറഞ്ഞു. മോസ്കോയിലെ റെഡ് സ്ക്വയറിൽ ഇന്ന് നടക്കുന്ന 77ാമത് വിജയദിന പരേഡിൽ പുട്ടിൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പരേഡിൽ അണിനിരക്കാനുള്ള യുദ്ധവിമാനങ്ങളും മിസൈലുകളും മോസ്കോയിൽ എത്തിക്കഴിഞ്ഞിരുന്നു.
അതേ സമയം, യുക്രെയിനിലെ തുറമുഖ നഗരമായ മരിയുപോളിൽ കടുത്ത പോരാട്ടം തുടരുന്നതിനിടെയാണ് പുട്ടിന്റെ പ്രഖ്യാപനം. മരിയുപോളിലെ സ്ഥിതിയെ രണ്ടാം ലോക മഹായുദ്ധവുമായിട്ടാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി താരതമ്യപ്പെടുത്തുന്നത്. നിലവിൽ മരിയുപോളിൽ ചെറുത്തുനിൽപ് തുടരുന്ന ഏക സ്ഥലമായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിലെ യുക്രെയിൻ സൈന്യത്തെ വിജയദിനത്തിന് മുന്നേ റഷ്യൻ സേന വധിക്കാൻ ശ്രമിക്കുമെന്ന് സെലെൻസ്കി ആശങ്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |