വാഷിംഗ്ടൺ : അമേരിക്കയിൽ കുഞ്ഞുങ്ങളുടെ ബേബി ഫുഡ് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തന്റെ 118 ലിറ്റർ മുലപ്പാൽ വിൽക്കാനൊരുങ്ങി യുവതി. യൂട്ടാ സ്വദേശിയായ അലിസ ചിറ്റിയാണ് മുലപ്പാൽ ശേഖരിച്ച് വില്ക്കാൻ രംഗത്തെത്തിയത്.
ഫെബ്രുവരിയിൽ, 12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന ബേബി ഫോർമുല ( ബേബി പൗഡർ ) ഉത്പന്നങ്ങൾ നിർമിക്കുന്ന പ്രധാന കമ്പനി അടച്ചുപൂട്ടിയതോടെയാണ് ക്ഷാമം ആരംഭിച്ചത്. കഴിഞ്ഞ മാസം ക്ഷാമത്തിന്റെ തീവ്രത കടുത്തിരുന്നു.
പ്രദേശത്തെ ഏതെങ്കിലും മിൽക്ക് ബാങ്കിലേക്ക് മുലപ്പാൽ നൽകാമെന്നാണ് അലിസ ആദ്യം കരുതിയതെങ്കിലും പിന്നീട് ഓൺലൈനിലൂടെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു ഔൺസ് പാലിന് ഒരു ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കൾക്ക് വില കുറച്ച് നൽകുമെന്നും അലിസ പറയുന്നു. മൂന്ന് വലിയ ഫ്രീസറുകളിലാണ് പാൽ സൂക്ഷിച്ചിരിക്കുന്നത്.
കുഞ്ഞുങ്ങൾക്ക് പാൽ നൽകാനാകാതെ സാധാരണക്കാർ ഉൾപ്പെടെ കടുത്ത ബുദ്ധിമുട്ട് നേരിട്ടതോടെ അലിസയെ പോലെ നിരവധി സ്ത്രീകൾ രാജ്യത്ത് കുഞ്ഞുങ്ങൾക്കായി മുലപ്പാൽ വില്ക്കാൻ തയാറായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |