കറാച്ചി : പാകിസ്ഥാനിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നയിച്ചുവന്ന 'ആസാദി മാർച്ച്" പിൻവലിച്ചു. ഇസ്ലാമാബാദിലെ ഡി ചൗക്കിൽ ഇന്നലെ പുലർച്ചെ ആയിരക്കണക്കിന് ഇമ്രാൻ അനുകൂലികൾ പങ്കെടുത്ത മാർച്ച് വൻ സംഘർഷത്തിലേക്ക് നീങ്ങുകയും ക്രമസമാധാനത്തിനായി പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് സൈന്യത്തെ വിന്യസിക്കുകയും ചെയ്തതിനും പിന്നാലെയാണ് ഇമ്രാന്റെ തീരുമാനം.
എന്നാൽ, വരുന്ന 6 ദിവസത്തിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും അല്ലാത്ത പക്ഷം ഇസ്ലാമബാദിൽ താൻ വീണ്ടും സമരം നടത്തുമെന്നും ഇമ്രാൻ വ്യക്തമാക്കി.
സുപ്രിം കോടതിയുടെ അനുമതിയോടെ നടന്ന മാർച്ച് ബുധനാഴ്ച രാത്രി വൈകി ഇസ്ലാമാബാദിൽ വൻ ഗതാഗത തടസമുണ്ടാക്കിയിരുന്നു. പിന്നാലെ മാർച്ച് അക്രമാസക്തമാവുകയും ഇമ്രാൻ അനുയായികൾ ചൈന ചൗക്ക് മെട്രോ സ്റ്റേഷനും വാഹനങ്ങളും മരങ്ങളും കത്തിക്കുകയും ചെയ്തു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡസൻ കണക്കിന് പി.ടി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇസ്ലാമാബാദിൽ സുപ്രീം കോടതി ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന 'റെഡ് സോൺ' സംരക്ഷിക്കാനും ക്രമസമാധനം ഉറപ്പാക്കാനുമാണ് സൈന്യത്തെ വിന്യസിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |