മോസ്കോ:യുക്രെയിന് ആയുധങ്ങൾ വിതരണംചെയ്യുന്നതിനെതിരെ ജർമ്മനിയ്ക്കും ഫ്രാൻസിനും താക്കീത് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിൻ വിഷയത്തിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായി ചർച്ച നടത്തുകയായിരുന്നു പുട്ടിൻ. ഇരുരാജ്യങ്ങളുടേയും പ്രവർത്തികൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും പുട്ടിൻ പറഞ്ഞു. യുക്രെയിനിലേക്കുള്ള ആയുധവിതരണം അപകടകരമാണെന്ന് ഇരുവരോടും പുട്ടിൻ പറഞ്ഞെന്നാണ് സൂചന. യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയുമായി സന്ധിസംഭാഷണം പുനരാംരഭിക്കണമെന്ന് ഇരുവരും പുട്ടിനോട് ആവശ്യപ്പെട്ടു. യുക്രെയിനിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി വിഷയത്തിൽ ചർച്ചയാകാമെന്നും കയറ്റുമതി പുനരാരംഭിക്കണമെന്നും പുട്ടിൻ പറഞ്ഞതായാണ് സൂചന. അതേസമയം, യുക്രെയിന്റെ കിഴക്കൻ മേഖലകളിൽ റഷ്യൻ ആക്രമണം ശക്തമാണ്. തന്ത്രപ്രധാന നഗരമായ ലൈമൻ കീഴടക്കിയതായി റഷ്യ ഇന്നലെ സ്ഥിരീകരിച്ചു.
റഷ്യയുടെ അടുത്ത ലക്ഷ്യം ഡോണെസ്ക് ആയതിനാൽ യുക്രെയിൻ സൈന്യം ജാഗ്രതയിലാണ്.
അതിനിടെ, യുക്രെയിന് നൂതന ഡ്രോൺ വാങ്ങാനായി പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ലിത്വാനിയക്കാർ ബുധനാഴ്ച മുതൽ ധനസമാഹരണം ആരംഭിച്ചു. അഞ്ച് ദശലക്ഷം രൂപയാണ് ഡ്രോണിന്റെ വില. ഇതിൽ ഏകദേശം മൂന്ന് ദശലക്ഷം രൂപ സമാഹരിച്ച് കഴിഞ്ഞു.
സിറിയയിലും ലിബിയയിലും നടന്ന സംഘർഷങ്ങളിൽ റഷ്യൻ സേനക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ ഡ്രോൺ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. തുർക്കിയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നതിന് അടുത്തയാഴ്ച കരാറിൽ ഒപ്പ് വയ്ക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരത്തതിൽ മറ്റൊരു രാജ്യത്തതിനായി ആയുധങ്ങൾ വാങ്ങുന്നതിന് സാധാരണക്കാർ പണം സമാഹരിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് ലിത്വാനിയയിലെ യുക്രെയിൻ അംബാസഡർ ബെഷ്ത പെട്രോ പറഞ്ഞു.
.
@ രാജ്യം വിടാൻ അനുവദിച്ചില്ലെന്ന് യുക്രെയിൻ മുൻ പ്രസിഡന്റ്
തന്നെ രാജ്യം വിടാൻ യുക്രെയിൻ സർക്കാർ അനുവദിച്ചില്ലെന്ന് ആരോപിച്ച് മുൻ യുക്രെയിൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ.യുക്രെയിൻ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്നാണ് പെട്രോയുടെ ആരോപണം. 2014 മുതൽ 2019 വരെ യുക്രെയിൻ പ്രസിഡന്റായിരുന്നു പെട്രോ. രാഷ്ട്രീയ വെടിനിറുത്തൽ പ്രഖ്യാപിച്ച പലയിടങ്ങളിലും യുക്രെയിൻ സൈന്യം അത് തെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുക്രെയിനിലെ റഷ്യൻ അധിനിവേശം നേരിടാനായി ഭിന്നതകൾ മാറ്റിവച്ച് രാഷ്ട്രീയ പാർട്ടികൾ ഒന്നായി പ്രവർത്തിക്കുമെന്ന് യുക്രെയിൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു രാഷ്ട്രീയ വെടിനിറുത്തൽ.
@വീണ്ടും സിർകോൺ
മിസൈൽ
പരീക്ഷണവുമായി റഷ്യ
യുക്രെയിനിലെ അധിനിവേശം തുടരുന്നതിനിടെ ഇന്നലെ ഹൈപ്പർ സോണിക് സിർകോൺ ക്രൂയിസ് മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തി റഷ്യ. സമീപകാലത്തായി നിരവധി തവണ റഷ്യ സിർകോൺ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.ബാരന്റ്സ് കടലിൽ നിന്ന് വിക്ഷേപിച്ച മിസൈൽ വൈറ്റ് സീയിലെ പരിശീലന ലക്ഷ്യത്തിലാണ് പതിച്ചതെന്ന് റഷ്യ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. റഷ്യയുടെ പുതിയ തലമുറ ആയുധങ്ങളിൽ ഏറ്റവും മികവുറ്റതായാണ് സിർകോൺ മിസൈലിനെ വിലയിരുത്തുന്നത്.
റഷ്യൻ യുദ്ധക്കപ്പലുകൾ, അന്തർവാഹനികൾ എന്നിവയിലടക്കം ഇനി മുതൽ സിർകോണിന്റെ സാന്നിദ്ധ്യമുണ്ടാകും. ശബ്ദത്തേക്കാൾ ഒൻപതിരിട്ടി വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണിത്. സിർകോൺ മിസൈലിന്റെ വിന്യാസം റഷ്യൻ സൈന്യത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു.
മൂന്ന് മാസമായി നീണ്ട്നിൽക്കുന്ന യുക്രെയിൻഅധിനിവേശത്തിനിടെ റഷ്യയ്ക്ക് അസംഖ്യം സൈനികരേയും അത്യാധുനിക ആയുധങ്ങളും നഷ്ടമായിരുന്നു. ഇതും മിസൈൽ പരീക്ഷണങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായി. നേരത്തെ പുതുവത്സര ദിനത്തിൽ പത്ത് സിർകോൺ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം റഷ്യ നടത്തിയിരുന്നു.
നിരവധി യുക്രെയിൻ നഗരങ്ങളിൽ സിർകോൺ മിസൈൽ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയിരുന്നു.
ഹൈപ്പർ സോണിക് സാങ്കേതികവിദ്യയിൽ അമേരിക്കയേക്കാൾ ഏറെ മുന്നിലാണ് റഷ്യ. ഏതാനും ദശാബ്ദങ്ങളായി റഷ്യ ഈ രംഗത്ത് സജീവ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അവൻഗാർഡ്, സിർകോൺ, കിൻഷൽ എന്നീ മൂന്ന് മാരക ഹൈപ്പർസോണിക് ആയുധങ്ങൾ റഷ്യയ്ക്ക് കരുത്തേകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |