വാഷിംഗ്ടൺ : യു.എസിൽ ഭീതിവിതച്ച് വീണ്ടും വെടിവയ്പ്. ഫിലാഡെൽഫിയയിലെ സൗത്ത് സ്ട്രീറ്റ് ഏരിയയിൽ ആൾക്കൂട്ടത്തിന് നേരെ അജ്ഞാതർ ചേർന്ന് നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റു. എത്രപേരാണ് വെടിവയ്പ് നടത്തിയതെന്ന് വ്യക്തമല്ല.
പ്രാദേശിക സമയം, ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അവധിയായതിനാൽ സൗത്ത് സ്ട്രീറ്റിൽ നല്ല ജനത്തിരക്കുണ്ടായിരുന്നു. അക്രമികളിൽ ഒരാൾക്ക് നേരെ സ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥൻ വെടിവച്ചിരുന്നെങ്കിലും ഇയാൾക്കത് ഏറ്റോ എന്ന് വ്യക്തമല്ല. ഓടിരക്ഷപ്പെട്ട പ്രതികളെ പിടികൂടിയിട്ടില്ല. എന്നാൽ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കൈത്തോക്കുകൾ ഇവിടെ നിന്ന് കണ്ടെടുത്തു.
ഇക്കഴിഞ്ഞ ബുധനാഴ്ച ഒക്‌ലഹോമയിലെ ടൽസയിലുള്ള ആശുപത്രിയിൽ നടന്ന വെടിവയ്പിൽ അക്രമിയുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ വ്യാഴാഴ്ച വിസ്‌കോൻസിനിലും അയോവയിലും നടന്ന വെടിവയ്പുകളിൽ 2 പേർ മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേയ് 24ന് ടെക്സസിലെ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |