ലണ്ടൻ : ലോകത്ത് ഏറ്റവും കൂടുതൽ കാലം രാജപദവി വഹിച്ച രണ്ടാമത്തെ വ്യക്തിയെന്ന റെക്കാഡ് സ്വന്തമാക്കി ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി. തായ്‌ലൻഡിലെ ഭൂമിബോൽ അതുല്യാതേജ് രാജാവിന്റെ റെക്കാഡാണ് രാജ്ഞി ഇന്നലെ മറികടന്നത്.
1946 മുതൽ 2016വരെ 70 വർഷവും 126 ദിവസവുമാണ് അതുല്യാതേജ് രാജാവ് രാജപദവി നിലനിറുത്തിയത്. എലിസബത്ത് രാജ്ഞി ഇന്നലെ 70 വർഷവും 126 ദിവസവും തികച്ചു. ഫ്രാൻസിലെ ലൂയി പതിനാലാമനാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം രാജസിംഹാസനത്തിലിരുന്ന ഭരണാധികാരി. ഇദ്ദേഹം 1643 മുതൽ 1715 വരെയുള്ള 72 വർഷവും 110 ദിവസവും അധികാരത്തിൽ തുടർന്നു.
96കാരിയായ രാജ്ഞി അധികാരത്തിലെത്തി 70 വർഷങ്ങൾ തികഞ്ഞതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അടുത്തിടെയാണ് ബ്രിട്ടണിൽ നടന്നത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് എലിസബത്ത് രാജ്ഞിയ്ക്കാണ്. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് അധികാരത്തിലെത്തിയത്.
63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയായിരുന്നു ഇതിന് മുന്നേ ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് സിംഹാസനത്തിന്റെ ഉടമ. അതേ സമയം, ഏറ്റവും കൂടുതൽ കാലം രാജപദവി വഹിച്ച ജീവിച്ചിരിക്കുന്ന വ്യക്തി എലിസബത്ത് രാജ്ഞിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |