വാഷിംഗ്ടൺ: യു.എസിൽ അടുത്തിടെ നടന്ന വെടിവയ്‌പുകൾക്ക് പിന്നാലെ തോക്കുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ പ്രതിഷേധിച്ചു. 'മാർച്ച് ഫോർ അവർ ലൈവ്സ്' സംഘടനയുടെ നേതൃത്വത്തിലാണ് രാജ്യത്തെ 500ഓളം ഇടങ്ങളിൽ ഒരേസമയം തോക്ക് നിയന്ത്രണ റാലികൾ സംഘടിപ്പിച്ചത്. വാഷിംഗ്ടണിലെ നാഷണൽ മാളിലേക്ക് നടന്ന റാലിയിൽ കുട്ടികൾ മുതൽ പ്രായമായവർവരെ പങ്കെടുത്തു.
'വെടിയേറ്റ് മരിക്കുന്നതിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന' ബാനറുകളും പോസ്റ്ററുകളുമേന്തിയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധിച്ചത്.
'ജനങ്ങളെ രക്ഷിക്കൂ, തോക്കിനെയല്ല, വിദ്യാലയങ്ങളിൽ ഭയത്തിന് സ്ഥാനമില്ല തുടങ്ങിയവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങൾ. 2020നുശേഷം വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരസൂചകമായി 45,000 പൂക്കൂടകൾ പ്രതിഷേധക്കാർ സമരവേദിയിൽ സമർപ്പിച്ചു. വിഷയത്തിൽ രാഷ്ട്രീയ നേതാക്കളുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബഫല്ലോ സിറ്റി, ഉവാൾഡെ തുടങ്ങിയ സ്ഥലങ്ങളിൽ അടുത്തിടെയുണ്ടായ കൂട്ടക്കൊലപാതകങ്ങളാണ് തോക്കുനിയന്ത്രണത്തിന് നിയമം വേണമെന്ന ആവശ്യം ശക്തമാക്കിയത്. ബഫല്ലോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽനടന്ന വെടിവയ്പ്പിൽ 10 ആഫ്രോ-അമേരിക്കക്കാർ കൊല്ലപ്പെട്ടു. ടെക്സസിലെ ഉവാൾഡയിൽ എലിമെന്ററി സ്‌കൂളിലായിരുന്നു ആക്രമണം. 19 കുട്ടികൾക്കും രണ്ട് അദ്ധ്യാപകർക്കും ജീവൻ നഷ്ടമായി. രണ്ടുസംഭവത്തിലും കൗമാരപ്രായക്കാരായിരുന്നു അക്രമികൾ.
തോക്കുകൾ വാങ്ങുന്നതിനും കൈവശംവയ്ക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കരടുനിയമത്തിന് ജനപ്രതിനിധിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. എന്നാൽ, സെനറ്റിൽ നിയമം പാസ്സാകുന്ന കാര്യം സംശയമാണ്. പ്രസിഡന്റ് ജോ ബൈഡൻ തോക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കൻ എതിർപ്പ് മറികടന്ന് രാജ്യത്ത് നിയമം നടപ്പാക്കാനാകില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |