കീവ് : റഷ്യൻ അധിനിവേശം തുടരുന്നതിനിടെ യുക്രെയിന് പിന്തുണയറിയിച്ച് ഇറ്റലി, ഫ്രാൻസ്, ജർമ്മനി, റൊമേനിയ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ ഇന്നലെ യുക്രെയിനിന്റെ തലസ്ഥാനമായ കീവിലെത്തി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗി, റൊമേനിയൻ പ്രസിഡന്റ് ക്ലൗസ് യോഹന്നിസ് എന്നിവർ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. മാക്രോണും ഷോൾസും ഡ്രാഗിയും ട്രെയിൻ മാർഗമാണ് കീവിലെത്തിയത്.
റഷ്യൻ ആക്രമണത്തിൽ തകർന്ന കീവിലെ ഇർപിനിൽ നാല് പേരും സന്ദർശനം നടത്തി. കീവിലെ ഇർപിൻ, ബുച പ്രദേശങ്ങളിൽ നൂറുകണക്കിന് സിവിലിയൻമാരെയാണ് റഷ്യൻ സേന കൂട്ടക്കൊല ചെയ്തത്. യുക്രെയിൻ സേനയുടെ ചെറുത്തുനിൽപിനെ അഭിനന്ദിച്ച ഇമ്മാനുവൽ മാക്രോൺ വിജയം യുക്രെയിനൊപ്പമായിരിക്കുമെന്ന് പറഞ്ഞു.
റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സെലെൻസ്കി ചർച്ചയ്ക്കിടെ ഇവർക്ക് കൈമാറി. ജൂൺ 26 മുതൽ 28 വരെ ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ സെലെൻസ്കി പങ്കെടുക്കുമെന്ന് ഒലാഫ് ഷോൾസ് അറിയിച്ചു. വെർച്വൽ രീതിയിലാകും സെലെൻസ്കി യോഗത്തിൽ പങ്കെടുക്കുകയെന്നാണ് വിവരം.
അതേസമയം, പോരാട്ടം തുടരുന്ന കിഴക്കൻ യുക്രെയിനിലെ സെവെറോഡൊണെസ്കിലെ അസോട്ട് കെമിക്കൽ പ്ലാന്റിൽ തുടരുന്ന യുക്രെയിൻ സേന കീഴടങ്ങണമെന്ന റഷ്യൻ സൈന്യയുടെ മുന്നറിയിപ്പ് തള്ളി. മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ 121 ഓസ്ട്രേലിയൻ പൗരന്മാർക്ക് റഷ്യ ഉപരോധമേർപ്പെടുത്തി. ലുഹാൻസ്കിലെ ലൈസൈചാൻസ്ക് നഗരത്തിൽ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സുമിയിൽ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |