ന്യൂയോർക്ക് : ലോകത്ത് ഏകദേശം എട്ടിൽ ഒരാൾ മാനസിക സംബന്ധമായ രോഗങ്ങളുമായാണ് ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ( ഡബ്ല്യു.എച്ച്.ഒ ) റിപ്പോർട്ട്. കൊവിഡ് മഹാമാരിയ്ക്ക് മുമ്പും ശേഷവുമുള്ള കണക്കുകൾ സഹിതമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊവിഡിന്റെ വരവിന് മുന്നേ 2019 ൽ ലോകത്ത് മാനസിക രോഗികളായി ഏകദേശം 100 കോടിയോളം പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 14 ശതമാനവും യുവാക്കളാണ്. എന്നാൽ കൊവിഡിന്റെ വരവോടെ മാനസിക രോഗങ്ങൾ നേരിടുന്ന യുവാക്കൾ 25 ശതമാനമായി ഉയർന്നു.
വെറും രണ്ട് ശതമാനം രാജ്യങ്ങൾ മാത്രമാണ് ജനങ്ങളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി ബഡ്ജറ്റിൽ പണംവകയിരുത്തുന്നതെന്നും ഇത്തരം നടപടികൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. മാനസികാരോഗ്യ സംബന്ധമായ പദ്ധതികൾക്ക് രാജ്യങ്ങൾ ഉടൻ രൂപം നൽകണമെന്നും വളരെ കുറച്ച് പേർക്ക് മാത്രമാണ് ചികിത്സ ലഭ്യമാകുന്നതെന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു. വിഷാദം പോലെ മാനസികാവസ്ഥ നേരിടുന്ന പലരുടെയും അവസ്ഥ മറ്റുള്ളവർ തിരിച്ചറിയാതെ പോകുന്നുണ്ട്. കൊവിഡിന് ശേഷമുള്ള ആദ്യ വർഷം മാത്രം വിഷാദരോഗികളുടെ എണ്ണം 25 ശതമാനത്തിലേറെയാണ് ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |