കീവ് : ജർമ്മനിയിൽ ജി - 7 ഉച്ചകോടിയ്ക്കായി അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ ഒത്തുകൂടിയതിന് പിന്നാലെ യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. മദ്ധ്യ കീവിലെ ഷെവ്ചെൻകീവ്സ്കി ജില്ലയിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ നടന്ന റഷ്യൻ മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ നാല് സ്ഫോടനങ്ങളാണ് കീവിലുണ്ടായത്.
പിന്നാലെ തെക്കൻ മേഖലയിലും രണ്ട് സ്ഫോടനങ്ങളുണ്ടായി. ചെർണീവ്, സൈറ്റോമയർ, ലിവീവ് എന്നിവിടങ്ങളിലെ മൂന്ന് യുക്രെയിൻ സൈനിക പരിശീലന കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തി.
അതേ സമയം, കീവിലെ ഒരു മിസൈൽ ഫാക്ടറിയ്ക്ക് നേരെ തങ്ങൾ വ്യോമാക്രമണം നടത്തിയെന്നും എന്നാൽ പ്രദേശത്തെ ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായത് യുക്രെയിന്റെ വ്യോമ പ്രതിരോധ മിസൈലിലൂടെയാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
മൂന്നാഴ്ചയ്ക്ക് ശേഷമാണ് കീവിൽ റഷ്യ ആക്രമണം നടത്തുന്നത്. ജി 7 ഉച്ചകോടിയ്ക്ക് പിന്നാലെ നാളെ സ്പെയ്‌നിലെ മാഡ്രിഡിൽ നാറ്റോ ഉച്ചകോടി തുടങ്ങാനിരിക്കെയാണ് റഷ്യയുടെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |