ലണ്ടൻ : ബ്രിട്ടണിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നേറ്റം തുടരുന്നു. ഇന്നലെ നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിൽ 118 വോട്ടുകളോടെ ഋഷി മുന്നിലെത്തി. ഏറ്റവും കുറവ് വോട്ട് നേടിയ എം.പിയും മുൻ മന്ത്രിയുമായ കെമി ബാഡെനോഷ് ( 59 വോട്ട് ) പുറത്തായതോടെ അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനാർത്ഥികളുടെ എണ്ണം 3 ആയി ചുരുങ്ങി.
ട്രേഡ് പോളിസി മന്ത്രി പെന്നി മോർഡന്റ് ( 92 ), ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ( 86 ) എന്നിവരാണ് ഋഷിയ്ക്ക് പിന്നിൽ. ഇന്ന് വൈകിട്ട് നടക്കുന്ന അഞ്ചാം റൗണ്ട് തിരഞ്ഞെടുപ്പിൽ ഇവർ മൂവരിൽ നിന്ന് ഏറ്റവും കുറവ് വോട്ട് നേടുന്നയാളെ പുറത്താക്കും. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് പേരെ വ്യക്തമാകും. ഇതിൽ ഒരാൾ ഋഷിയാണെന്ന് ഉറപ്പാണ്. മറ്റൊരാൾ പെന്നി തന്നെയാകുമെന്നാണ് വിലയിരുത്തൽ. ഇതുവരെയുള്ള മൂന്ന് റൗണ്ടുകളിലും ഋഷിയായിരുന്നു മുന്നിൽ.
അതേ സമയം, മൂന്നാം റൗണ്ടിൽ ഋഷി, പെന്നി, ലിസ് എന്നിവർ യഥാക്രമം 115, 82, 71 വോട്ടുകൾ വീതമാണ് നേടിയത്. നാലാം റൗണ്ടിൽ പെന്നിയും ലിസും കാര്യമായ മുന്നേറ്റം നടത്തിയതായി കാണാം.
അഞ്ചാം റൗണ്ട് വരെ പാർലമെന്റിലെ 358 കൺസർവേറ്റീവ് പാർട്ടി എം.പിമാർക്കിടയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ, രണ്ട് സ്ഥാനാർത്ഥികളായി ചുരുങ്ങുന്നതോടെ 1,50,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിലെ വോട്ടിംഗിലൂടെയാണ് ഒരാളെ തിരഞ്ഞെടുക്കുക. സെപ്റ്റംബർ 5ന് ഇതിലെ വിജയിയെ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |