SignIn
Kerala Kaumudi Online
Saturday, 27 April 2024 8.13 PM IST

ധാന്യക്കയറ്റുമതി കരാറിന് പിന്നാലെ ഒഡേസ തുറമുഖം ആക്രമിച്ച് റഷ്യ

ukraine

കീവ് : യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായും തുർക്കിയെയുമായുള്ള സുപ്രധാന കരാറിൽ റഷ്യയും യുക്രെയിനും ഒപ്പുവച്ചതിന് പിന്നാലെ യുക്രെയിന്റെ ഒഡേസ തുറമുഖത്ത് ശക്തമായ മിസൈൽ ആക്രമണം നടത്തി റഷ്യ.

ഇന്നലെ പുലർച്ചെയായിരുന്നു മിസൈലാക്രമണം. തുറമുഖത്തോട് ചേർന്ന ധാന്യ സംസ്കരണ സംവിധാനങ്ങൾക്ക് നേരെയും റഷ്യയുടെ കാലിബർ ക്രൂസ് മിസൈലുകൾ പതിച്ചെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് കാലിബർ മിസൈലുകളാണ് തുറമുഖത്ത് പതിച്ചതെന്നും രണ്ടെണ്ണം യുക്രെയിൻ സൈന്യം വെടിവച്ച് വീഴ്ത്തിയെന്നും വാർത്താ ഏജൻസി അറിയിച്ചു.

വെള്ളിയാഴ്ച ഇസ്താംബുളിൽ വച്ച് ഒപ്പിട്ട കരാർ പ്രകാരം ഒഡേസ ഉൾപ്പെടെയുള്ള കരിങ്കടൽ തീരത്തെ മൂന്ന് തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങളുമായി യുക്രെയിൻ കപ്പലുകളെ കടത്തിവിടാൻ ധാരണയായിരുന്നു. കപ്പലുകൾക്കോ തുറമുഖത്തിനോ നേരെ ഇരുകൂട്ടരും ആക്രമണം നടത്തില്ലെന്നും ധാരണയായിരുന്നു.

അതേസമയം, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവും യുക്രെയിൻ അടിസ്ഥാന വികസനകാര്യ മന്ത്രി ഒലെക്സാണ്ടർ കുബ്രകൊവുമാണ് യു.എന്നും തുർക്കിയെയുമായി രണ്ട് പ്രത്യേക കരാറുകളിൽ ഒപ്പിട്ടത്. റഷ്യയിൽ നിന്നുള്ള ധാന്യങ്ങളും വളങ്ങളും കരിങ്കടലിലൂടെ കയറ്റുമതി ചെയ്യാമെന്നും കരാറിൽ പരാമർശിക്കുന്നു.

 ധാന്യം കയറ്റുമതി ചെയ്യും : യുക്രെയിൻ

റഷ്യൻ ആക്രണത്തോടെ തങ്ങൾ ധാന്യക്കയറ്റുമതിയിൽ നിന്ന് പിന്മാറില്ലെന്നും ഒരുക്കങ്ങൾ തുടരുന്നതായും യുക്രെയിൻ അടിസ്ഥാന വികസനകാര്യ മന്ത്രി ഒലെക്സാണ്ടർ കുബ്രകൊവ് പറഞ്ഞു. ആക്രമണങ്ങളിലൂടെ ധാന്യക്കരാർ നടപ്പാക്കാതിരിക്കാൻ റഷ്യ ഓരോ വഴികൾ കണ്ടെത്തുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു.

അതേസമയം, ധാന്യക്കയറ്റുമതിക്കരാർ തകർന്നാലുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമത്തിന് റഷ്യ മാത്രമായിരിക്കും ഉത്തരവാദിയെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികോലെൻകോ പറഞ്ഞു.

കരാറിനായി പരിശ്രമിച്ച യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസിന്റെയും തുർക്കിയെ പ്രസിഡന്റ് റെസെപ് തയിപ് എർദോഗന്റെയും മുഖത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തുപ്പുന്നതിന് തുല്യമായാണ് മിസൈലാക്രമണത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിനും റഷ്യയും ഏർപ്പെടുന്ന ആദ്യ പ്രധാന കരാറാണിത്. യുക്രെയിനിൽ നിന്നുള്ള ധാന്യങ്ങളുടെ കയറ്റുമതി നിലച്ചത് വൻ തോതിൽ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനുമിടയാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.