അങ്കാര: തുർക്കിയിലെ അങ്കാറയിൽനിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്ക് പുറപ്പെട്ട വിമാനത്തിൽ വിളമ്പിയ വെജിറ്റേറിയൻ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തി.
തുർക്കി ആസ്ഥാനമായുള്ള സൺഎക്സ്‌പ്രസ് വിമാനത്തിലാണ് സംഭവം. പച്ചക്കറികൾക്കിടയിലാണ് പാമ്പിൻതല കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഭക്ഷ്യ വിതരണക്കാരനുമായുള്ള കരാർ താത്ക്കാലികമായി നിർത്തിയതായും അന്വേഷണം ആരംഭിച്ചതായും വിമാന കമ്പനി അധികൃതർ അറിയിച്ചു.
'എയർലൈൻ രംഗത്ത് 30 വർഷത്തിലധികം അനുഭവ പരിചയമുള്ളതിനാൽ ഞങ്ങളുടെ വിമാനത്തിൽ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ ഏറ്റവും ഉയർന്ന നിലവാരമുള്ളതാണ്. ഞങ്ങളുടെ അതിഥികൾക്കും ജീവനക്കാർക്കും സുഖകരവും സുരക്ഷിതവുമായ അനുഭവം നൽകുന്നതിനാണ് മുൻഗണന. വിമാനത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. - സൺഎക്സ്‌പ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, ഭക്ഷണ വിതരണത്തിന് കരാർ എടുത്ത കമ്പനി സാൻകാക്ക് സംഭവം നിഷേധിച്ചു. ഭക്ഷണമെല്ലാം 280 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യുന്നതാണെന്നും നല്ലതുപോലെ വേകാത്ത പാമ്പിന്റെ തല പിന്നീട് ചേർത്തതായിരിക്കാമെന്നും ഇവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |