ലാഹോർ : പാകിസ്ഥാൻ ലാഹോർ സ്വദേശിനിയായ മീരബ് എന്ന പെൺകുട്ടിയ്ക്ക് ഇരുട്ട് സ്വപനങ്ങൾക്ക് ചിറകേകാനുള്ള കരുത്താണ്. കേൾക്കുന്നവരെ അതിശയിപ്പിക്കുന്നതാണ് ആത്മവിശ്വാസത്തിന്റെയും അർപ്പണബോധത്തിന്റെയും പര്യായമായ മീരബിന്റെ ജീവിതം.
ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയായ മീരബ് തന്റെ പഠനത്തിന്റെ ഫീസ് അടയ്ക്കുന്നത് സ്വന്തം കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം കൊണ്ടാണ്. രാത്രി കാലങ്ങളിൽ മീരബ് തന്റെ സ്കൂട്ടറുമായി ഇറങ്ങും. കെ.എഫ്.സി റൈഡറായി വീടുകളിലും സ്ഥാപനങ്ങളിലും ഭക്ഷണം എത്തിക്കും.
സുഖമില്ലാത്ത അമ്മയുടെ ചികിത്സാ ചെലവിനും ഈ പണമാണ് ആശ്രയം. പഠനത്തിന്റെ ചെലവുകൾ വഹിക്കാൻ ഒരു സന്നദ്ധസ്ഥാപനം തയ്യാറാണെങ്കിലും സ്വന്തം കാലിൽ നിൽക്കാനുള്ള തീവ്രമായ ആഗ്രഹമാണ് മീരബിനെ കെ.എഫ്.സി റൈഡറാക്കിയത്.
ഉയരത്തിലേക്ക് പറക്കാൻ തീരുമാനിച്ച ഒരു പെൺകുട്ടിയേക്കാൾ ശക്തമായ മറ്റൊന്നും ഈ ലോകത്തില്ലെന്നാണ് മീരബിനെ അനുമോദിച്ച് കെ.എഫ്.സി പാകിസ്ഥാൻ ചീഫ് പീപ്പിൾ ഓഫീസർ അസ്മ യൂസുഫ് പ്രതികരിച്ചത്. മൂന്ന് വർഷത്തെ കോഴ്സ് തീരുന്നത് വരെ രാത്രികാലങ്ങളിൽ ഈ തൊഴിൽ തുടരാനാണ് മീരബിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |