കൊളംബോ : ശ്രീലങ്കയിലെ ഹാംബൻതോട്ട തുറമുഖത്തേക്ക് ചൈനയുടെ ചാരക്കപ്പലായ ' യുവാൻ വാംഗ് 5 " ഇന്നെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജാഗ്രതയോടെ ദക്ഷിണേന്ത്യൻ തീരങ്ങൾ. ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാംഗിന്റെ വരവിൽ ഇന്ത്യ കടുത്ത ആശങ്കയറിയിച്ചതോടെ വരവ് മാറ്റിവയ്ക്കണമെന്ന് ശ്രീലങ്ക ചൈനയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും ചൈന ഇത് മുഖവിലക്കെടുത്ത മട്ടില്ല.
കപ്പൽ ഹാംബൻതോട്ടയിൽ അടുപ്പിക്കരുതെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടെങ്കിലും ചൈന ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇന്ത്യയുടെ ആശങ്കയെ പെരെടുത്ത് പറയാതെ ശക്തമായി വിമർശിച്ചിരുന്നു.
അതേ സമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ തുടരുന്ന ചാരക്കപ്പൽ ചൊവ്വാഴ്ച വേഗത വർദ്ധിപ്പിച്ച് ഹാംബൻതോട്ടയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ വരെ അകലെയെത്തിയിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ വേഗത 5 നോട്ടായി ( മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ ) കുറച്ച് ആൻഡമാൻ ദ്വീപുകളുടെ ഭാഗത്തേക്ക് ദിശതിരിച്ചെന്നും എന്നാൽ ഇന്നലെ തന്നെ വീണ്ടും പഴയ സ്ഥാനത്തേക്ക് ഗതി മാറ്റിയെത്തിയെന്നും ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് സൂചനയുണ്ട്. തുടർന്ന് 4 നോട്ടായി വേഗത കുറച്ചാണ് കപ്പലിന്റെ സഞ്ചാരം.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഹാംബൻതോട്ടയിലേക്ക് ഇന്ധനം നിറയ്ക്കാനാണ് ചാരക്കപ്പൽ എത്തുന്നത്. ഗവേഷണാർത്ഥമുള്ള യാത്രയിലാണെന്ന് ചൈന പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകുമെന്നതാണ് ആശങ്കയ്ക്ക് കാരണം.
ഇന്ന് രാവിലെ 9.30 ഓടെ കപ്പൽ ഹാംബൻതോട്ടയിലേക്കെത്തിയേക്കുമെന്നാണ് സൂചനകളെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ശ്രീലങ്കയോട് അടുത്ത് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ആണവ നിലയങ്ങളായ കൽപാക്കം, കൂടംകുളം, ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒ കേന്ദ്രം എന്നിവിടങ്ങളിൽ നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കപ്പൽ ഇന്ന് ഹാംബൻതോട്ടയിൽ എത്തിയാൽ ഓഗസ്റ്റ് 17 വരെ അവിടെ തുടരും.
ശ്രീലങ്കൻ സൈന്യത്തിന് ഇന്ത്യ ഡോർണിയർ വിമാനം നൽകാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഈ മാസം പകുതിയോടെ ശ്രീലങ്കയ്ക്ക് ഇന്ത്യ വിമാനങ്ങൾ കൈമാറിയേക്കുമെന്ന് ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ചാരക്കപ്പൽ എത്തുന്നതിന്റെ വാർത്തകൾക്കിടെയാണ് സമുദ്ര നിരീക്ഷണത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഡോർണിയറുകൾ ശ്രീലങ്കയ്ക്ക് ഇന്ത്യ കൈമാറാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ ലഭിക്കുന്നത്. കൈമാറ്റം സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |