കറാച്ചി : പ്രശസ്ത പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസായിരുന്നു. മെലഡി ക്വീൻ എന്നറിയപ്പെട്ടിരുന്ന നയ്യാര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കറാച്ചിയിൽ ചികിത്സയിലായിരുന്നു. 1950 നവംബർ 3ന് ഇന്ത്യയിലെ അസാമിലാണ് നയ്യാരയുടെ ജനനം.
ഏഴ് വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം കറാച്ചിയിലേക്ക് കുടിയേറി. ചെറുപ്പത്തിൽ നടിയും ഗായികയുമായ കാനൻ ദേവിയുടെ ഭജനുകളും ബീഗം അക്തറിന്റെ ഗസലുകളും കേട്ടാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത നയ്യാര സംഗീതത്തിലേക്ക് ആകൃഷ്ടയായത്.
കോളേജ് പഠനകാലത്ത് നയ്യാരയുടെ പാട്ട് കേട്ട പ്രൊഫസർ അവർക്ക് കോളേജിൽ ഒരു പരിപാടിയിൽ പാടാൻ അവസരം നൽകിയത് വഴിത്തിരിവായി. തുടർന്ന് യൂണിവേഴ്സിറ്റി റേഡിയോ പരിപാടികളിൽ നയ്യാരയുടെ പാട്ടുകൾ സജീവമായി. 1971ൽ ടെലിവിഷൻ സീരിയലുകൾക്ക് വേണ്ടി പാടാൻ തുടങ്ങി. ക്രമേണ സിനിമയിലേക്കും പ്രമുഖ കവികളുടെ ഗസലുകൾ പൊതുവേദികളിലും അവർ പാടി.
2006ൽ പ്രൈഡ് ഒഫ് പെർഫോമൻസ് അവാർഡ് നൽകി പാകിസ്ഥാൻ നയ്യാരയെ ആദരിച്ചു. ' ബുൾുബുൾ - ഇ - പാകിസ്ഥാൻ " എന്ന വിശേഷണവും നയ്യാരയ്ക്ക് ലഭിച്ചു. 2012 മുതൽ സംഗീത രംഗത്ത് സജീവമല്ലായിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ടെലിവിഷൻ നടൻ ഷെഹ്‌ര്യാർ സെയ്‌ദിയാണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |