നെയ്‌പിഡോ: മ്യാൻമർ മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിക്ക് (77) വീണ്ടും തടവുശിക്ഷ. 2020 നവംബറിലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ ജയത്തിനുവേണ്ടി ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ 3 വർഷം കഠിന തടവാണ് സൂചിയ്ക്ക് മ്യാൻമർ പട്ടാള കോടതി വിധിച്ചിരിക്കുന്നത്. സൂചിയുടെ അടുത്ത അനുയായിയായ മുൻ പ്രസിഡന്റ് വിൻ മിന്റിനും മൂന്നുവർഷം തടവ് വിധിച്ചിട്ടുണ്ട്.
നിലവിൽ 17 വർഷത്തെ തടവുശിക്ഷ വിവിധ കുറ്റങ്ങൾ ചുമത്തി സൂചിയ്ക്ക് വിധിച്ചിട്ടുണ്ട്. ഇതിൽ ആറ് വർഷം തടവിന് കഴിഞ്ഞമാസമാണ് കോടതി ഉത്തരവിട്ടത്. വിവിധ അഴിമതിക്കേസുകളിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനായിരുന്നു ശിക്ഷ. തനിക്ക് മേൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും സൂചി നിഷേധിച്ചിരുന്നു.
ഏകദേശം 190 വർഷത്തിലേറെ വരെ ആകെ തടവ് ലഭിക്കാവുന്ന വിവിധ കുറ്റങ്ങൾക്ക് സൂചി ഇനിയും വിചാരണ നേരിടാനുണ്ട്. നെയ്‌പിഡോയിലെ ജയിലിൽ ഏകാന്ത തടവിലാണ് സൂചി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മ്യാൻമറിലെ സൈനിക അട്ടിമറിയെത്തുടർന്ന് സൂചി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |