ലണ്ടൻ : ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നിയമങ്ങളിൽ പൊടുന്നനെ വരുത്തിയ മാറ്റത്തിൽ വലഞ്ഞ് ആയിരക്കണക്കിന് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ യാത്ര കാൻസലാക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ വിസ സെന്ററുകളിൽ നേരിട്ട് എത്തണമെന്നത് കർശനമാക്കിയതോടെയാണ് ടൂറിസ്റ്റുകൾ യാത്ര വേണ്ടെന്ന് വയ്ക്കുന്നത്.
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസകൾക്കായി ഏജന്റുമാരെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഏജന്റുമാർക്ക് അപേക്ഷകരുടെ പേരിൽ ടൂറിസ്റ്റ് വിസ ഇനി ലഭിക്കില്ലെന്ന മാറ്റമാണ് വരുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ഈ സന്ദേശം തങ്ങൾക്ക് ലഭിച്ചതെന്നും ഇത് ടൂറിസ്റ്റുകൾക്ക് കൈമാറിയെങ്കിലും ട്രാവൽ ഏജൻസികൾ വഴി പലരും ഇതിനോടകം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതിനാൽ യാത്രയ്ക്ക് മുമ്പ് നേരിട്ട് വിസ പ്രോസസിംഗ് സെന്ററുകളിലെത്താൻ അപ്പോയിന്റ്മെന്റ് ലഭിക്കുന്നില്ലെന്നാണ് ആരോപണം.
അതേസമയം, വിസ ചട്ടത്തിലെ മാറ്റം ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളെ അകറ്റുന്നുവെന്ന ബ്രിട്ടീഷ് മാദ്ധ്യമ റിപ്പോർട്ടുകൾ യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ തള്ളി. അനധികൃത ഏജന്റുമാരും വ്യക്തികളും ഇന്ത്യൻ വിസ അപേക്ഷകരിൽ നിന്ന് അമിതമായി ഫീസ് ഈടാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഹൈക്കമ്മിഷൻ ചൂണ്ടിക്കാട്ടി.
വ്യക്തിഗത അപേക്ഷകർ നേരിട്ടെത്തണമെന്നാണ് തങ്ങൾ നിർദ്ദേശിച്ചിട്ടുള്ളതെന്നും മറ്റ് മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെന്നും നിലവിൽ വി.എഫ്.എസ് ഗ്ലോബൽ സർവീസസ് മാത്രമാണ് ഇന്ത്യയുമായി ബന്ധപ്പെട്ട പാസ്പോർട്ട്/ വിസ/ കോൺസുലാർ സേവനങ്ങൾക്കായുള്ള ഏക അംഗീകൃത ഔട്ട്സോഴ്സിംഗ് സേവനദാതാവെന്നും ഹൈക്കമ്മിഷൻ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഓൺലൈൻ ടൂറിസ്റ്റ് ഇ-വിസ ഓപ്ഷൻ ഇനി യു.കെയിൽ നിന്നുള്ളവർക്ക് ലഭിക്കില്ല.
പ്രോസസിംഗ് സെന്ററുകളിലേക്ക് വിസാ സ്ലോട്ടുകൾ ലഭിക്കാതെവന്നതോടെ വരും ആഴ്ചകളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നവർ പലരും കാൻസൽ ചെയ്തു. നേരിട്ട് എത്തണമെന്ന വ്യവസ്ഥ മെനക്കേടായി കണ്ടും പലരും യാത്ര ഉപേക്ഷിക്കുന്നുണ്ട്.
എന്നാൽ ബെൽഫാസ്റ്റ്, ബിർമിംഗ്‌ഹാം, ബ്രാഫോർഡ്, കാർഡിഫ്, എഡിൻബറ, സെൻട്രൽ ലണ്ടൻ, ഹോൺസ്‌ലോ, ലെസ്റ്റർ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലുള്ള ഇന്ത്യയുടെ എല്ലാ വിസാ പ്രോസസിംഗ് സെന്ററുകളും നവംബർ 18 വരെ ബുക്കിംഗ് ആയിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |