ഇസ്താംബുൾ : തുർക്കിയിലെ വടക്കൻ പ്രവിശ്യയായ ബാർട്ടിനിൽ കരിങ്കടലിനോട് ചേർന്നുള്ള അമാസ്ര നഗരത്തിന് സമീപം കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 41 പേർ കൊല്ലപ്പെട്ടു. 58 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റ മറ്റ് 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രിയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തെന്നാണ് നിഗമനം. ഖനിയുടെ ഉൾവശം ഭാഗികമായാണ് തകർന്നത്. ഖനിയിലെ പാറ തുരന്നും മറ്റുമായിരുന്നു രക്ഷാപ്രവർത്തനം. നിലവിൽ ഖനിയ്ക്കുള്ളിൽ തീപിടിത്തമില്ലെന്ന് അധികൃതർ പറയുന്നു.
പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 5നായിരുന്നു സ്ഫോടനം. ആകെ110 പേർ ആ സമയം ഖനിയിലുണ്ടായിരുന്നെന്നാണ് വിവരം. കൂടുതൽ പേരും ഖനിയിൽ 300 മീറ്ററിലധികം (984 അടി) താഴ്ചയിലായിരുന്നു ജോലി ചെയ്തിരുന്നത്. സ്ഫോടനമുണ്ടായതും ഏറ്റവും അപകട സാദ്ധ്യതയുള്ള ഈ മേഖലയിലാണ്.
സ്‌ഫോടന കാരണം വ്യക്തമല്ലെങ്കിലും കൽക്കരി ഖനികളിൽ രൂപപ്പെടുന്ന സ്ഫോടനാത്മക വാതക മിശ്രിതമായ മീഥേൻ ഫയർ ഡാംപാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ടർക്കിഷ് ഹാർഡ് കോൾ എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഖനി. 2014ൽ പടിഞ്ഞാറൻ നഗരമായ സോമയിലെ ഒരു കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 301 പേർ മരിച്ചിരുന്നു. ഇതിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഖനി ദുരന്തമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |