മെൽബൺ: ഓസ്ട്രേലിയൻ യുവതിയെ കൊന്ന കേസിൽ പ്രതിയായ ഇന്ത്യൻ നഴ്സിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ ( 5,21,24,300 രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ക്വീൻസ്‌ലൻഡ് പൊലീസ്. സംഭവ ശേഷം ഭാര്യയേയും മൂന്നും മക്കളേയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്ന പഞ്ചാബിലെ ഗുർദാസ്‌പൂർ സ്വദേശി രജ്‌വീന്ദർ സിംഗിനായാണ് (38) പൊലീസ് തെരച്ചിൽ നടത്തുന്നത്.
ആദ്യമായാണ് ഒരു പിടികിട്ടാപ്പുള്ളിയ്ക്കായി ക്വീൻസ്‌ലൻഡ് പൊലീസ് ഇത്രയും ഉയർന്ന തുക പ്രഖ്യാപിക്കുന്നത്. 2018 ഒക്ടോബറിലാണ് ഓസ്ട്രേലിയയിലെ വാൻഗെറ്റി ബീച്ചിൽ വളർത്തുനായക്കൊപ്പം നടക്കാനിറങ്ങിയ ടോയ കോർഡിംഗ്‌ലി (24) കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ ഇന്നിസ്‌ഫെയിലിലെ ആശുപത്രിയിൽ നഴ്സായ രജ്‌വീന്ദറാണ് കൊല നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. 2018 ഒക്ടോബർ 23നാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഹിന്ദി, പഞ്ചാബി ഭാഷകൾ കൈകാര്യം ചെയ്യുന്ന ഓസ്ട്രേലിയൻ പൊലീസ് ഓഫീസർമാർ ഇന്ത്യയിലെത്തി. രജ്‌വീന്ദർ സിംഗിനെ പറ്റി വിവരം ലഭിക്കുന്ന ഇന്ത്യക്കാർക്ക് ക്വീൻസ്‌ലൻഡ് പൊലീസിന്റെ ഓൺലൈൻ പോർട്ടലിൽ അറിയിക്കാം. (http://police.qld.gov.au/reporting).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |