റിയോ ഡി ജനീറോ : തേളിന്റെ കുത്തേറ്റ ഏഴ് വയസുകാരന് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. ലൂയിസ് മിഗ്വൽ ഫർറ്റാഡോ ബാർബോസ എന്ന കുട്ടിയെയാണ് ബ്രസീലിയൻ യെല്ലോ സ്കോർപിയൻ ഇനത്തിലെ തേൾ കുത്തിയത്. തേൾ കുത്തേറ്റതിന് പിന്നാലെ കുട്ടിയ്ക്ക് ഏഴ് തവണ ഹൃദയാഘാതമുണ്ടായെന്നാണ് റിപ്പോർട്ട്.
കുട്ടി ഷൂ ധരിക്കുന്നതിനിടെയാണ് അതിനുള്ളിൽ മറഞ്ഞിരുന്ന തേൾ ശക്തമായി കുത്തിയത്. ടൈറ്റിയസ് സെറലേറ്റസ് എന്നറിയപ്പെടുന്ന യെല്ലോ സ്കോർപിയനുകൾ ലോകത്തെ ഏറ്റവും വിഷമുള്ള തേളുകളിലൊന്നാണ്. കുത്തേറ്റ് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബർ 25നായിരുന്നു കുട്ടിയുടെ മരണമെന്ന് ഒരു ബ്രസീലിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കുടുംബവുമൊത്ത് ഒരു യാത്രയ്ക്ക് തയാറെടുക്കവെയാണ് കുട്ടിയ്ക്ക് തേളിന്റെ കുത്തേറ്റത്. കുട്ടി കാലിൽ വേദന കൊണ്ട് നിലവിളിച്ചിട്ടും തേൾ കുത്തിയതാണെന്ന് മാതാപിതാക്കൾക്ക് ആദ്യം മനസിലായില്ല. ഷൂ വാങ്ങി പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്തിയില്ല. മിനിറ്റുകൾക്കുള്ളിൽ വേദന കൂടുകയും കുട്ടിയുടെ കാൽ ചുവന്ന് തടിച്ചതോടെയുമാണ് മാതാപിതാക്കൾക്ക് അപകടം മനസിലായത്.
തുടർന്ന് നടന്ന തിരച്ചിലിൽ തേളിനെ കണ്ടെത്തി. ബ്രസീലിൽ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദിയാണ് യെല്ലോ സ്കോർപിയൻ. ഉടൻ തന്നെ കുട്ടിയെ സാവോ പോളോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം നില തൃപ്തികരമായിരുന്നെങ്കിലും ഏഴ് തവണ ഹൃദയാഘാതമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
തേൾ വിഷം, വില ഡോളറുകൾ
പുരാതന ഈജിപ്‌റ്റിലും മറ്റും ആളുകൾ ആരാധിച്ചിരുന്ന ജീവിയാണ് തേൾ. ഇവയുടെ മാരക വിഷവും മനുഷ്യർക്ക് പണ്ടുകാലം മുതൽ അത്ഭുതമായിരുന്നു. ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം തേളിന്റെ വിഷം എന്നാണ്.! ഒരു ഗാലണിന് 39 മില്യൺ ഡോളറാണ് തേൾ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളർ.!
ശാസ്ത്രീയമായ കാരണങ്ങളാണ് തേൾ വിഷം ഇത്ര മൂല്യമുള്ളതാകാൻ കാരണം. ചികിത്സാ രംഗത്ത് തേൾ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കാൻസർ രോഗ നിർണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകൾ
തേൾ വിഷത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
തേൾ വിഷത്തിലെ ക്ലോറോടോക്‌സിൻ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാൻസർ സെല്ലുകളെ കണ്ടെത്താൻ കഴിയും. ട്യൂമറുകളുടെ സ്ഥാനവും വലിപ്പവും നിർണയിക്കാനും ഇവയ്ക്ക് സാധിക്കും. മലേറിയ തുരത്തുന്നതിനും തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ ഉപയോഗിക്കുന്നു.
ലൂപ്പസ്, ആർത്രൈറ്റിസ് തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയ്‌ക്കും തേളിന്റെ വിഷം പരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, വെറും ഒരു തുള്ളി വിഷം മാത്രമാണ് ഒരു തേളിൽ നിന്നും ലഭിക്കുന്നത്. തേളിന്റെ വാലറ്റത്തെ സഞ്ചിയിലാണ് വിഷം ശേഖരിച്ചു വയ്‌ക്കുന്നത്. ഇതും തേൾ വിഷത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
ഡെത്ത് സ്റ്റോക്കർ ഇനത്തിലുള്ള തേളുകളിൽ നിന്നാണ് ഇത്തരത്തിൽ വിഷം കൂടുതലായി ശേഖരിക്കുന്നത്. ഒറ്റ കുത്തിന് മനുഷ്യനെ കൊല്ലാൻ ശേഷിയുള്ളത്ര മാരക വിഷത്തിന് ഉടമയും ലോകത്തിലെ ഏറ്റവും അപകടകാരിയുമായ തേളാണ് ഡെത്ത് സ്റ്റോക്കർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |