ന്യൂയോർക്ക് : കടലിലെ മഞ്ഞിന്റെ സാന്നിദ്ധ്യം ഗണ്യമായി കുറയുന്നതിനിടെ അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ തുന്ദ്രാ മേഖലയിലും ഐസ് നിറഞ്ഞ കടലിലൂടെയും ചുറ്റിത്തിരിയുന്ന എംപറർ പെൻഗ്വിനുകളുടെ ജീവൻ അപകടത്തിൽ. എംപറർ പെൻഗ്വിനുകൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് അവയെ വംശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകൾക്ക് നൽകുന്ന സംരക്ഷണങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് യു.എസിലെ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസ്.
' ഭീഷണി നേരിടുന്നവ " എന്ന ലിസ്റ്റിലാണ് എംപറർ പെൻഗ്വിനുകൾ നിലവിലുള്ളത്. ആഗോള താപനത്തിന്റെ ഫലമായി കടലിലെ മഞ്ഞുപാളികൾ ഉരുകുന്നത് അവയെ ആശ്രയിച്ച് ജീവിക്കുന്ന എംപറർ പെൻഗ്വിനുകൾ ഉൾപ്പെടെയുള്ള ജീവികളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പിടിച്ചുകെട്ടാൻ മനുഷ്യർ ഉണർന്നു പ്രവർത്തിക്കണമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വരുന്ന 30 മുതൽ 40 വർഷത്തിനുള്ളിൽ എംപറർ പെൻഗ്വിനുകൾക്ക് വംശനാശം നേരിട്ടേക്കാമെന്ന് അർജന്റൈൻ അന്റാർട്ടിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എംപറർ പെൻഗ്വിനുകൾ മുട്ടയിടുന്നത് ശൈത്യകാലത്താണ്. കുഞ്ഞ് പെൻഗ്വിനുകൾക്കുള്ള കൂടുകൾ നിർമ്മിക്കാൻ കട്ടിയേറിയ ഐസിന്റെ സാന്നിദ്ധ്യം വേണം.
കടൽ ജലത്തിൽ മഞ്ഞുപാളികളുണ്ടാകാൻ വൈകിയാലോ അല്ലെങ്കിൽ അവ ഉരുകിയാലോ അത് എംപറർ പെൻഗ്വിനുകളെ ബാധിക്കുന്നു. സമുദ്രത്തിൽ വീണുപോകുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾ വേഗത്തിൽ മരണപ്പെടുന്നു. നീന്താനോ തണുപ്പിനെ പ്രതിരോധിക്കാനോ അവ പാകമാകില്ല എന്നതാണ് കാരണം. 1999 മുതൽ അന്റാർട്ടികയിലെ മഞ്ഞുപാളികളുടെ കനം കുറഞ്ഞുവരുന്നതായാണ് കണ്ടെത്തൽ. ലോകത്തെ ഏറ്റവും വലുതും അന്റാർട്ടിക്കയിൽ മാത്രം കാണപ്പെടുന്ന രണ്ട് സ്പീഷീസുകളിൽ ഒന്നുമാണ് എംപറർ പെൻഗ്വിനുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |