മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആരോഗ്യം മോശമാണെന്ന് വീണ്ടും ശക്തമായ അഭ്യൂഹം. കഴിഞ്ഞ ഏതാനും മാസങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും അവയെല്ലാം ക്രെംലിൻ തള്ളിയിരുന്നു. ഇപ്പോൾ ക്രെംലിൻ വൃത്തങ്ങളിൽ നിന്ന് ചോർന്നതെന്ന് പറയുന്ന ചില രേഖകളെ ആധാരമാക്കിയുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പുട്ടിന് പാൻക്രിയാസ് കാൻസറും പാർക്കിൻസൺസ് രോഗവും ഉണ്ടെന്നും നിലവിൽ അതിനുള്ള ചികിത്സയിലാണെന്നുമാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. രോഗത്തിന്റെ വേദനയെ അതിജീവിക്കാൻ പുട്ടിൻ ശക്തിയേറിയ സ്റ്റിറോയിഡുകൾ കഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യൻ ഇന്റലിജൻസ് കേന്ദ്രത്തിൽ നിന്നുള്ള ചില ഇമെയിലുകളാണ് തങ്ങൾക്ക് ചോർന്ന് കിട്ടിയതെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമത്തിന്റെ അവകാശവാദം. കാൻസർ രോഗം പുട്ടിന്റെ ശരീരത്തിൽ വേഗത്തിൽ പടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പുട്ടിന്റെ രോഗവിവരം പുറത്താകാതിരിക്കാൻ ക്രെംലിൻ സൂഷ്മമായി പ്രവർത്തിക്കുന്നതായും പുട്ടിന് നിരന്തരം വേദന സംഹാരികൾ കുത്തിവയ്ക്കുന്നതായും പറയുന്നു. ഇതിന്റെ ഫലമായാണ് പുട്ടിന്റെ മുഖത്ത് വണ്ണം കൂടിവരുന്നതത്രെ. പുട്ടിന് പ്രോസ്റ്റേറ്റ് കാൻസറുണ്ടെന്നും സംശയമുണ്ട്. പുട്ടിന്റെ ഓർമയിലും തകരാറ് സംഭവിച്ചിട്ടുണ്ടെന്നാണ് സംസാരം.
70കാരനായ പുട്ടിൻ ചില പൊതുപരിപാടികളിൽ നിൽക്കാൻ പാടുപെടുന്നതിന്റെയും കൈകൾ വിറയ്ക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. പുട്ടിന്റെ രൂപത്തിൽ വന്ന വ്യത്യാസം ചൂണ്ടിക്കാട്ടി അദ്ദേഹം ബോഡി ഡബിളിനെ ഉപയോഗിക്കുകയാണെന്നും അഭ്യൂഹങ്ങൾ വ്യാപകമാണ്. പുട്ടിന് പകരം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹവുമായി സാദൃശ്യമുള്ള മൂന്ന് അപരൻമാരാണെന്ന് അടുത്തിടെ ഒരു യുക്രെയിൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു.
റഷ്യയിലെ ഒരു സൈനിക പരിശീലന കേന്ദ്രം സന്ദർശിക്കുന്ന പുട്ടിന്റെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൈയ്യിൽ കറുത്ത നിറവും കുത്തിവയ്പ് നടത്തിയതിന്റേതെന്ന് കരുതുന്ന അടയാളവും കാണാമെന്ന അവകാശവാദം കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രങ്ങളിൽ പുട്ടിന്റെ മുഖം കൂടുതൽ ഗൗരവത്തോടെ കാണപ്പെട്ടതും അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |