ബീജിംഗ്: നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് വന്ന ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങൾ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.30നാണ് തെക്ക് - മദ്ധ്യ പസഫിക് സമുദ്രത്തിൽ പതിച്ചതെന്ന് യു.എസ് സ്‌പേസ് കമാൻഡ് അറിയിച്ചു.
രണ്ട് വർഷത്തിനിടെ ഇത് നാലാം തവണയാണ് ചൈനയുടെ ലോംഗ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപണ ശേഷം നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിക്കുന്നത്. ചൈനയുടെ തുടർച്ചയായ വീഴ്ച അശ്രദ്ധവും അപകടകരവുമായ നടപടിയാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ കുറ്റപ്പെടുത്തുന്നു. 108 അടി നീളവും 23 ടൺ ഭാരവുമുള്ള റോക്കറ്റ് ബൂസ്റ്റർ അവശിഷ്ടമാണ് ഇത്തവണ പസഫിക് സമുദ്രത്തിൽ പതിച്ചത്.
അവശിഷ്ടത്തിന്റെ നല്ലൊരുഭാഗവും അന്തരീക്ഷത്തിൽ വച്ച് തന്നെ കത്തിയമർന്നു. ഒക്ടോബർ 31ന് ബഹിരാകാശത്ത് നിർമാണത്തിലിരിക്കുന്ന ചൈനയുടെ ' ടിയാംങ്ങ്ഗോങ്ങ്" ബഹിരാകാശ നിലയത്തിലേക്ക് ഘടകങ്ങൾ എത്തിക്കാനായി വിക്ഷേപിച്ചതായിരുന്നു ഈ റോക്കറ്റ്. അതേ സമയം, റോക്കറ്റ് അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചതിനോട് ചൈന കൂടുതൽ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജൂലായിൽ ചൈനയുടെ ലോംഗ് മാർച്ച് 5 ബി റോക്കറ്റ് അവശിഷ്ടം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചിരുന്നു. ടിയാംങ്ങ്ഗോങ്ങ് ബഹിരാകാശ നിലയത്തിലേക്ക് ലബോറട്ടറി മൊഡ്യൂൾ എത്തിക്കാൻ ജൂലായ് 24ന് വിക്ഷേപിച്ച റോക്കറ്റായിരുന്നു ഇത്. റോക്കറ്റിന്റെ സഞ്ചാരപാതയുടെ വിവരങ്ങൾ നൽകുന്നതിൽ ചൈന വീഴ്ച വരുത്തിയതിന് നാസ അന്ന് രംഗത്തെത്തിയിരുന്നു.
മേയിൽ ചൈനയുടെ ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടം ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകർന്നു വീണിരുന്നു. 2020 മേയിലും ലോംഗ് മാർച്ച് നിയന്ത്രണം നഷ്ടമായി ഭൂമിയിൽ പതിക്കുകയുണ്ടായി. 2018ൽ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ പ്രോട്ടോടൈപ്പ് നിയന്ത്രണം തെറ്റി പസഫിക് സമുദ്രത്തിലും പതിച്ചിരുന്നു.
വ്യോമപാതയടച്ച് സ്പെയിൻ
മാഡ്രിഡ് : 23 ടൺ ഭാരമുള്ള ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങൾ നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് വന്നതിന്റെ പശ്ചാത്തലത്തിൽ സ്പാനിഷ് വിമാനത്താവളങ്ങൾ അടച്ചിട്ടത് 40 മിനിറ്റോളം. ഇന്നലെ റോക്കറ്റ് അവശിഷ്ടങ്ങൾ സ്പെയിനിന്റെ വ്യോമപരിധിയിൽ പതിക്കാനിടയുണ്ടെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു നടപടി. ബാഴ്സലോണ, ടറാഗോണ തുടങ്ങിയ വിമാനത്താവളങ്ങളിലെ വ്യോമപാതയാണ് ഇന്നലെ താത്കാലികമായി അടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |