ബാലി : യുക്രെയ്‌നിൽ വെടിനിറുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി - 20 ഉച്ചകോടിയിൽ നിർദ്ദേശിച്ചു. ഇൻഡോനേഷ്യയിലെ ബാലിയിൽ ഇന്നലെ ആരംഭിച്ച ഉച്ചകോടിയുടെ വർക്കിംഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയിൻ വിഷയത്തിൽ വെടിനിറുത്തലിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് തിരിച്ചു വരണമെന്നാണ് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടാം ലോക മഹായുദ്ധം ലോകത്താകെ കെടുതികൾ വിതച്ചു. തുടർന്ന് അന്നത്തെ നേതാക്കൾ സമാധാനത്തിനായി ശ്രമിച്ചു.
കൊവിഡിന് ശേഷം പുതിയൊരു ലോകക്രമം സൃഷ്‌ടിക്കാനുള്ള ഉത്തരവാദിത്വം നമുക്കാണ്. ലോകത്ത് സമാധാനവും, ഐക്യവും സുരക്ഷയും ഉറപ്പാക്കാൻ കൂട്ടായി പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്. അടുത്ത വർഷം ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടിൽ ജി - 20 ഉച്ചകോടി നടക്കുമ്പോൾ ലോകത്തിന് സമാധാനത്തിന്റെ ശക്തമായ ഒരു സന്ദേശം നൽകാൻ നമുക്ക് കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട് - പ്രധാനമന്ത്രി പറഞ്ഞു.
യുക്രെയിനിലെ സംഭവ വികാസങ്ങളും കൊവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും കാരണം ആഗോളതലത്തിൽ അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല തകർന്നതായും മോദി ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ലോക നേതാക്കളുമായി മോദി അനൗപചാരിക ചർച്ചകൾ നടത്തി. ഭക്ഷ്യ - ഊർജ്ജ സുരക്ഷ, ആരോഗ്യ സമ്മേളനങ്ങളിലും പങ്കെടുത്തു. ഇന്ന് ഡിജിറ്റൽ മാറ്റങ്ങളെ പറ്റിയുള്ള സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മോദി ലോക നേതാക്കൾക്കൊപ്പം ഒരു കണ്ടൽ വനം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |