ബീജിംഗ് : ഭരണകൂടത്തിന്റെ സീറോ - കൊവിഡ് നയങ്ങൾക്കെതിരെ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റിൽ അടിയന്തര നടപടികളോട് കൂടിയ ഏറ്റവും ഉയർന്ന തലത്തിലെ സെൻസർഷിപ്പ് ചൈന ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഓൺലൈൻ സെൻസർഷിപ്പ് മറികടക്കാനുള്ള വി.പി.എൻ ( വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) അടക്കമുള്ള എല്ലാ മാർഗങ്ങളും ചൈനീസ് ഭരണകൂടം നിയന്ത്രിക്കും.
പ്രതിഷേധക്കാർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വെയ്‌ബോ, വീചാറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്. എന്നാൽ, വി.പി.എൻ വഴി വിദേശ വെബ്‌സൈറ്റുകളിലേക്ക് ചിലരെത്തുന്നുണ്ട്. സർക്കാരിന്റെ ഓൺലൈൻ നിരീക്ഷണം മറികടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണവും കൂടി. ഇതോടെയാണ് ഓൺലൈൻ ഉള്ളടക്ക നിയന്ത്രണത്തിലെ ഏറ്റവും ഉയർന്ന തലമായ ' ലെവൽ 1" ആരംഭിക്കാൻ ഭരണകൂടം തീരുമാനിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേ സമയം, പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ അവരുടെ ഫോൺ ഡേറ്റ ട്രാക്ക് ചെയ്ത് പൊലീസ് പിന്തുടരുന്നതായാണ് റിപ്പോർട്ട്. ചിലരെ തേടി പൊലീസിന്റെ ഫോൺ കോളുകളുമെത്തുന്നുമുണ്ട്. അപകടം മുന്നേ കണ്ട ചിലരാകട്ടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നേ ഫോണുകൾ എയർപ്ലെയ്‌ൻ മോഡിലാക്കിയിരുന്നു.
നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്
ചൈനീസ് നഗരങ്ങളിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി. ചോങ്ങ്ഡു നഗരത്തിൽ പൊതുസ്ഥലങ്ങളിലും മെട്രോയിലും പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം ഹൈ റിസ്ക് മേഖലയിൽ നിന്നല്ലെന്ന് കാട്ടുന്ന ഗ്രീൻ കോഡ് മാത്രം മതിയാകുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചു. 48 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ചികിത്സ നിഷേധിക്കരുതെന്ന് ബീജിംഗ് അധികൃതർ ആശുപത്രികൾക്ക് നിർദ്ദേശം നൽകി.
മറ്റ് പലയിടങ്ങളിലും ഹോട്ടൽ, റെസ്റ്റോറന്റ്, ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയവ തുറക്കാൻ അനുമതി നൽകി. കഴിഞ്ഞ ദിവസം മുതൽ ബീജിംഗിലെ ചാവോയാംഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരിയ ലക്ഷണമുള്ള കൊവിഡ് രോഗികൾക്ക് വീട്ടിൽ ക്വാറന്റൈൻ അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |