ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടീഷ് ജയിലിൽ കഴിയുന്ന തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ വേണ്ടി ലണ്ടൻ ഹൈക്കോടതിയിൽ നീരവ് സമർപ്പിച്ച അപേക്ഷ തള്ളി.
ബ്രീട്ടീഷ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ വഴിയടഞ്ഞു. ഇതോടെ നീരവിനെ കാലതാമസമില്ലാതെ ഇന്ത്യയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വിചാരണ ഒഴിവാക്കാൻ ഇനി യുറോപ്യൻ മനുഷ്യാവകാശ കോടതി മാത്രമാണ് നീരവിന് മുന്നിലുള്ള ഏക മാർഗം.
ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് നീരവ് സമർപ്പിച്ച ഹർജി കഴിഞ്ഞ മാസമാണ് ലണ്ടൻ ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഹൈക്കോടതിയുടെ അംഗീകാരത്തിനായി നീരവ് അപേക്ഷ നൽകിയത്. അപേക്ഷ തള്ളിയതിനൊപ്പം അപേക്ഷ സമർപ്പിച്ചതുമായി ബന്ധപ്പെട്ട ലീഗൽ ഫീസായി നീരവ് 150,247 പൗണ്ട് നൽകണമെന്നും കോടതി വിധിച്ചു. ഇന്ത്യയിൽ വിചാരണ നേരിടാനുള്ള മാനസികാവസ്ഥയില്ലെന്നും ആത്മഹത്യാ പ്രവണതയുണ്ടാകുമെന്നും നീരവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഹൈക്കോടതി ഇത് തള്ളിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് മുങ്ങിയത്. ഇന്ത്യയിലെത്തിച്ചാൽ മുംബയ് ആർതർ റോഡ് ജയിലിലേക്ക് നീരവിനെ മാറ്റും.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും വ്യാജ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരുടെ പരാതി സി.ബി.ഐയ്ക്ക് ലഭിച്ചതിന് പിന്നാലെ നീരവും മെഹുൽ ചോക്‌സിയും കുടുംബാംഗങ്ങളും രാജ്യംവിടുകയായിരുന്നു. 2019 മാർച്ചിലാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |