ന്യൂയോർക്ക് : വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, മാഷബിൾ, വോയ്‌സ് ഒഫ് അമേരിക്ക തുടങ്ങിയവയിൽ നിന്നുള്ള ഏതാനും മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ കാരണം വ്യക്തമാക്കാതെ ട്വിറ്റർ സസ്‌പെൻഡ് ചെയ്തു. ട്വിറ്ററിനെയും ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനെയും പറ്റി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്ന മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾക്കാണ് വിലക്ക്.
ആളുകളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ ട്വിറ്ററിൽ ഡോക്സിംഗ് റൂൾ ഏർപ്പെടുത്തിയിരുന്നു. ഇത് മാദ്ധ്യമ പ്രവർത്തകർക്കും ബാധകമാണെന്ന് അക്കൗണ്ടുകളുടെ സസ്പെൻഷൻ സംബന്ധിച്ച ചോദ്യത്തിന് മസ്ക് മറുപടി നൽകി.
അതേ സമയം, ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് മസ്കിന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി. ട്വിറ്ററിൽ മാദ്ധ്യമ പ്രവർത്തകരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്ത നടപടി ആശങ്കാജനകമാണെന്നും യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സേവന നിയമപ്രകാരം മാദ്ധ്യമ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യൂറോപ്യൻ യൂണിയൻ കമ്മിഷണർ വേര ജോറോവ പറഞ്ഞു.
തങ്ങളുടെ മീഡിയ ഫ്രീഡം ആക്ടിനെ പറ്റി മസ്ക് അറിഞ്ഞിരിക്കണമെന്നും ഇതിന്റെ ചുവപ്പ് വരകൾ ഭേദിച്ചാൽ ഉടൻ ഉപരോധങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |