ജനീവ:അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള നിയന്ത്രണ നയങ്ങൾ ഉടൻ പിൻവലിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ. സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യയുടെ പകുതിയോളം പേർ ഒഴിവാക്കപ്പെട്ടിരിക്കുന്നെന്നും അങ്ങനെ ഒരു രാജ്യത്തിനും വികസിക്കാനാവില്ലെന്നും യു.എൻ മനുഷ്യാവകാശ കമ്മിഷണർ വോൾക്കർ തുർക്ക് അറിയിച്ചു.
സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവ്യക്തമായ നിയന്ത്രണങ്ങൾ അഫ്ഗാനികളുടെ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കും. വലിയ പ്രത്യാഘാതങ്ങൾ ഇവ സൃഷ്ടിക്കും. ഇവ അഫ്ഗാനിസ്ഥാന്റെ അതിർത്തികൾക്കപ്പുറത്തേക്കും അപകടസാദ്ധ്യത ഉണ്ടാക്കുമെന്ന് ഭയപ്പെടുന്നു. നയങ്ങൾ അഫ്ഗാൻ സമൂഹത്തെ അസ്ഥിരപ്പെടുത്തും. എല്ലാം കാണാനും കേൾക്കാനും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പങ്കെടുക്കാനും സ്ത്രീകൾക്ക് കഴിയണം. എൻ.ജി.ഒകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നത് അവരുടെയും കുടുംബത്തിന്റെയും വരുമാനവും രാജ്യത്തിന്റെ വികസനവും ഇല്ലാതാക്കും.മനുഷ്യത്വപരമായ ആവശ്യങ്ങൾ ഏറ്രവും ഉയർന്ന ഈ ശൈത്യകാലത്ത് ഇത്തരം തീരുമാനങ്ങൾ അഫ്ഗാനിസ്ഥാനെ കൂടുതൽ ദുരിതത്തിലാക്കും. ക്രിയാത്മകമായി ജോലി ചെയ്യാനുള്ള അവകാശവും നഷ്ടപ്പെടുത്തും. എല്ലാ സ്ത്രീകളുടെയും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. അവരെ അദൃശ്യതയിലക്കും നിശ്ശബ്ദതയിലേക്കും മാറ്രാനുള്ള അധികാരികളുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഇതര സ്ഥാപനങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിന് താലിബാൻ ഭരണകൂടം ശനിയാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. സർവകലാശാലകളിൽ നിന്നും സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്നും പെൺകുട്ടികളെ നേരത്തെ വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |