
കൊല്ലം: ദേശീയപാതയിലെ ഉയരപ്പാതയിൽ നിറുത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പരവൂർ കലയ്ക്കോട് സ്വദേശികളായ ചാൾസ് (22), സാൻ ജോ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ ബിഹാർ സ്വദേശി ചന്ദേശ്വർ പ്രസാദ് (55) മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ഉമയനല്ലൂർ മുസ്ലീം ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു അപകടം. കൊട്ടിയം ഭാഗത്തുനിന്നെത്തിയ കാർ സർവീസ് റോഡിൽ നിന്ന് ഉയരപ്പാതയിലേക്ക് പ്രവേശിച്ച് നൂറ് മീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണം വിട്ട് ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദേശീയപാത നിർമ്മാണ കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസിന്റ ടാങ്കർ ലോറി പാതയോരത്ത് നിറുത്തിയിട്ട ശേഷം ചന്ദേശ്വർ പ്രസാദ് മുൻവശത്തെ ഗ്ലാസ് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂർണ്ണമായും തകർന്ന കാറിൽ കുടുങ്ങിയ യുവാക്കളെ നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലം കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്‌സും കൊട്ടിയം പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മരിച്ച ചാർൾസിന്റെ സഹോദരങ്ങൾ: ഷിജിൻ, ഷിജി. സാൻ ജോയുടെ സഹോദരൻ: സെബിൻ. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |