പുരാതന പ്രസിദ്ധമായ കുറവിലങ്ങാട് മാർത്തമറിയം പള്ളിയിലെ എട്ടുനോമ്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് അഭിവന്ദ്യ പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രഭാഷണം കേരളത്തിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ സമൂഹത്തിൽ കുറേക്കാലമായി ചർച്ചാവിഷയമായിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ബിഷപ്പ് തന്റെ പ്രഭാഷണത്തിൽ ഉന്നയിച്ചിട്ടുള്ളത്. പ്രധാനമായും ലവ് ജിഹാദിനെയും ലഹരി ജിഹാദിനെയും സംബന്ധിച്ചാണ് അദ്ദേഹം സംസാരിച്ചത്. 'ലവ് ജിഹാദ് ഇല്ലെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. അങ്ങനെ പറയുന്നവർക്ക് നിക്ഷിപ്ത താത്പര്യമുണ്ട്. പ്രായം കുറഞ്ഞ പെൺകുട്ടികളെ വശത്താക്കാൻ ജിഹാദികൾ വലവിരിച്ചു കാത്തിരിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽപെട്ട ചിലരെ മതപരിവർത്തനം നടത്തി അഫ്ഗാനിസ്ഥാനിൽ ജിഹാദിന് കൊണ്ടുപോയ അനുഭവം നമ്മുടെ കൺമുമ്പിൽ തന്നെയുണ്ട്. ആയുധമെടുത്ത് നശിപ്പിക്കുന്നതിന് പകരം മറ്റൊരു മാർഗമെന്ന രീതിയിലാണ് ലവ് ജിഹാദും ലഹരി ജിഹാദും ഉൾപ്പെടെയുള്ള ശ്രമങ്ങൾ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നടക്കുന്നത്." - എന്നാണ് അദ്ദേഹം പറഞ്ഞത്.
അഭിവന്ദ്യ മെത്രാൻ എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇതു വ്യക്തമായ ആസൂത്രണത്തോടും മുൻ ആലോചനയോടും കൂടി നടത്തിയ പ്രഭാഷണമായിരുന്നെന്ന് വ്യക്തമാണ്. അദ്ദേഹം പറഞ്ഞ കാര്യം പ്രസക്തമാണ് എന്നതിനെക്കാൾ എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രഭാഷണം നടത്താൻ പാലാ ബിഷപ്പ് തയ്യാറായി എന്നതാണ് പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളത്.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രബല സമുദായമാണ് സുറിയാനി ക്രിസ്ത്യാനികൾ, അതിൽത്തന്നെ സുറിയാനി കത്തോലിക്കർ. രാജഭരണകാലം മുതൽക്ക് സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ മേഖലകളിൽ അവർ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും സമുദായത്തിന്റെ ശക്തിയും പ്രൗഢിയും വർദ്ധിക്കുകയല്ലാതെ ലേശം പോലും കുറഞ്ഞിരുന്നില്ല. അവരുടെ രാഷ്ട്രീയ വിലപേശൽ ശക്തി വളരെ പ്രബലമായിരുന്നു. 1959 ൽ വിമോചന സമരം നടത്തി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനും 1964 ൽ കോൺഗ്രസ് പാർട്ടിയെ പിളർത്തി കേരള കോൺഗ്രസ് എന്നൊരു പ്രാദേശിക രാഷ്ട്രീയകക്ഷി രൂപീകരിക്കാനും അവർക്ക് സാധിച്ചു. 2006-ാം ആണ്ടിൽ പോലും എം.എ. ബേബിയുടെ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെ കോടതിയിലും പുറത്തും ചോദ്യം ചെയ്ത് പരാജയപ്പെടുത്താനുള്ള രാഷ്ട്രീയശക്തി അവർ പ്രകടിപ്പിച്ചു. എന്നാൽ സമീപകാലത്ത് സുറിയാനി ക്രിസ്ത്യാനികൾക്ക് പൊതുവിലും കത്തോലിക്കർക്ക് പ്രത്യേകിച്ചും ശക്തിക്ഷയം സംഭവിക്കുന്നതായി കാണാൻ കഴിയും. സാമ്പത്തിക സാമൂഹ്യ മേഖലകളിലും രാഷ്ട്രീയ രംഗത്തുമൊക്കെ അവരുടെ മുന്നേറ്റം നിലച്ചമട്ടാണ്. പിണറായി വിജയൻ നയിച്ച 2016 - 2021 കാലത്തെ മന്ത്രിസഭയിൽ ഒരൊറ്റ സുറിയാനി കത്തോലിക്കനും ഉണ്ടായിരുന്നില്ലെന്നതും ഇടക്കാലത്ത് കേരള ഹൈക്കോടതിയിൽ ഇൗ വിഭാഗത്തിൽ നിന്ന് ഒരു ജഡ്ജിപോലുമില്ലാത്ത സാഹചര്യമുണ്ടായെന്നതും പ്രധാനമാണ്. കത്തോലിക്കരുടെ പാർട്ടിയായി കരുതപ്പെടുന്ന കേരള കോൺഗ്രസ് നിരന്തരമായ പിളർപ്പുകൾ കൊണ്ട് ശിഥിലമാവുകയും മദ്ധ്യ തിരുവിതാംകൂറിൽ, പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സുറിയാനി ക്രിസ്ത്യാനികളുടെ ജനസംഖ്യ ആനുപാതികമായി കുറയുകയും ചെയ്തത് മതമേലദ്ധ്യക്ഷന്മാരിൽ വലിയ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ദേശീയ സാർവദേശീയ രംഗങ്ങളിൽ ക്രൈസ്തവർ വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ്. കേന്ദ്രത്തിൽ രണ്ടാമതും ബി.ജെ.പി നയിക്കുന്ന സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നു. കൊളംബോയിൽ ഇൗസ്റ്റർ ദിവസമുണ്ടായ സ്ഫോടനങ്ങൾ, പാകിസ്ഥാനിലും നൈജീരിയയിലും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ, ഫ്രാൻസിലും ആസ്ട്രിയയിലുമുണ്ടായ ഭീകരാക്രമണങ്ങൾ, ക്രൈസ്തവർ വിശുദ്ധമായി കരുതുന്ന ഹാഗിയ സോഫിയ ദേവാലയം വീണ്ടും മുസ്ളിം പള്ളിയാക്കി രൂപാന്തരണം ചെയ്തത് ഇങ്ങനെയുള്ള സംഭവങ്ങൾ അവരെ അങ്ങേയറ്റം ഖിന്നരാക്കി. പ്രാദേശികതലത്തിൽ സവർണ സംവരണത്തോട് മുസ്ളിം ലീഗും മറ്റു മുസ്ലിം സംഘടനകളും പ്രകടിപ്പിച്ച എതിർപ്പും ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ 80: 20 എന്ന അനുപാതവും ചർച്ചാ വിഷയമായി. യു.ഡി.എഫ് നേതൃത്വത്തെ മുസ്ളിം ലീഗ് വിഴുങ്ങുന്നു എന്നൊരു പരാതി ക്രൈസ്തവരിൽ നിന്ന് ഉയർന്നുവന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് മുഖ്യമന്ത്രിയാകാൻ വേണ്ടിയാണെന്ന പ്രചാരണം ശക്തമായി നടന്നു. ലീഗിന്റെ 'കൈകേയി സിൻഡ്രോ" മിനെ അപലപിച്ചു കൊണ്ട് ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ലേഖനം പ്രത്യക്ഷപ്പെട്ടു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ക്രൈസ്തവവിരുദ്ധ നയങ്ങളെ അപലപിച്ചുകൊണ്ട് അഭിവന്ദ്യ ചങ്ങനാശേരി ആർച്ച് ബിഷപ്പ് ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനം വലിയ ഒച്ചപ്പാടുണ്ടാക്കിയതാണ്. അതിന്റെ തുടർച്ചയെന്നോണം കേരള കോൺഗ്രസിലെ ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിടുകയും എൽ.ഡി.എഫിൽ ചേക്കേറുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായി. എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. കേരള കോൺഗ്രസ് ജോസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായി റോഷി അഗസ്റ്റിൻ മന്ത്രിയായി. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുക്കുന്നതും കാണാനിടയായി.
അങ്ങനെ കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വലിയ അവിശ്വാസവും ഭയവും സ്പർദ്ധയും നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും പല തർക്കങ്ങളും ഉടലെടുത്തു. നാദിർഷയെന്ന സംവിധായകൻ പ്രഖ്യാപിച്ച ഇൗശോ എന്ന സിനിമയുടെ ടൈറ്റിലിനെതിരെ ഒരുവിഭാഗം കത്തോലിക്കർ വാളെടുത്തു. അദ്ദേഹത്തിന്റെ തന്നെ കേശു ഇൗ വീടിന്റെ നാഥൻ എന്ന സിനിമയെക്കുറിച്ചും ആവലാതികൾ ഉയർന്നു. ഹലാൽ ആഹാരം വിളമ്പുന്ന റസ്റ്റോറന്റുകൾക്കെതിരെയും മുസ്ളിം ദേവാലയങ്ങളിൽ അഞ്ചുനേരം വാങ്കു വിളിക്കുന്നതിനെതിരെയും ചില ക്രൈസ്തവ തീവ്രവാദികൾ പ്രചാരണം കൊഴുപ്പിച്ചു. ഏറ്റവും ഒടുവിൽ 1921 ലെ മലബാർ കലാപം വെറും വർഗീയ ലഹളയായിരുന്നുവെന്നും മുസ്ളിം മതരാഷ്ട്ര സ്ഥാപനത്തിനുള്ള ശ്രമമാണ് നടന്നതെന്നുമുള്ള ആശയം ചില വൈദികരടക്കം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വിദ്വേഷ പ്രചാരണത്തിൽ അവർ സംഘപരിവാർ സംഘടനകളെ ബഹുദൂരം പിന്നിലാക്കി. അങ്ങനെ സവിശേഷമായ ഒരു സാഹചര്യത്തിലാണ് അഭിവന്ദ്യ പാലാ മെത്രാന്റെ എട്ടുനോമ്പ് ആചരണവുമായി ബന്ധപ്പെട്ട പ്രഭാഷണം ഉണ്ടായിട്ടുള്ളത്.
ലവ് ജിഹാദിനെ സംബന്ധിച്ച് അമുസ്ളിം ജനവിഭാഗങ്ങൾക്കിടയിൽ മുമ്പ് മുതലേ സംശയവും ഭയവും നിലനിൽക്കുന്നുണ്ട്. 2009 -2010 കാലായളവിൽ ഇതു സംബന്ധിച്ച് എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഇതര ഹിന്ദുസമുദായ സംഘടനകളും വലിയ തോതിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. കത്തോലിക്ക മെത്രാൻ സമിതിയും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് ഹിന്ദു സമുദായ സംഘടനകളും മെത്രാൻ സമിതിയും ഇൗ ആരോപണത്തിൽ നിന്ന് ക്രമേണ പിൻവാങ്ങുന്നതാണ് കണ്ടത്. ലവ് ജിഹാദ് ഇല്ല എന്ന നിലയിൽ കോടതിയുടെ ഭാഗത്തുനിന്ന് നിരീക്ഷണങ്ങളും ഉണ്ടായി. പരസ്യ പ്രചരണത്തിൽ നിന്ന് പിൻമാറിയെങ്കിലും കത്തോലിക്കസഭയുടെ സകല സംവിധാനങ്ങളും ലവ് ജിഹാദിനെതിരെ ജാഗ്രത പുലർത്താൻ വിശ്വാസികളെ നിരന്തരം ഉപദേശിച്ചു കൊണ്ടിരിക്കുകയായിരുന്നു. ലഹരി മരുന്നുകൾ സമൂഹത്തിൽ വ്യാപകമാവുന്നുവെന്നും അതിനു പിന്നിലും ചില സംഘടിത മത സമുദായങ്ങളാണെന്നും സഭയുടെ സംവിധാനമുപയോഗിച്ച് പ്രചരണം നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞവർഷം തന്നെ ഇതു സംബന്ധിച്ച് കെ.സി.ബി.സി ജാഗ്രതാ സമിതി എല്ലാ ഇടവകകളിലേക്കും സർക്കുലർ അയച്ചിരുന്നു. അതിൽനിന്ന് വ്യക്തമാകുന്ന കാര്യം പാലാ മെത്രാന്റെ പ്രഭാഷണം പെട്ടെന്ന് ഒരുൾവിളി ഉണ്ടായിട്ട് നടത്തിയതോ അല്ലെങ്കിൽ നൈമിഷികമായ വികാരത്തിനടിമപ്പെട്ട് പറഞ്ഞു പോയതോ അല്ല. ഇതൊരു പൊതുപ്രശ്നമായി ഉയർന്നു വരുമെന്നും വലിയ വിമർശനം നേരിടുമെന്ന് അറിയാതെയുമല്ല അഭിവന്ദ്യ മെത്രാൻ ഇപ്രകാരം ഒരു പ്രഭാഷണം നടത്തിയിട്ടുള്ളത്. പൊതുസമൂഹത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണം വലിയ ആശയക്കുഴപ്പത്തിനും അഭിപ്രായ വ്യത്യാസത്തിനും ഇടവരുത്തിയിട്ടുണ്ട്. ബിഷപ്പ് സംസ്ഥാനത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമം നടത്തുന്നു, അദ്ദേഹത്തിനെതിരെ കേസെടുക്കണം എന്ന അഭിപ്രായം പോലും ശക്തമായി ഉയർന്നിട്ടുണ്ട്. അതേസമയം സഭാവൃത്തങ്ങളിൽ അദ്ദേഹത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നു. വൈദികരും കന്യാസ്ത്രീകളും സാധാരണ വിശ്വാസികളും മെത്രാന്റെ വാക്കുകൾക്ക് വില കല്പിക്കുന്നു എന്നു മാത്രമല്ല അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. നിലവിൽ സീറോ മലബാർ സഭ മാത്രമാണ് ഇങ്ങനെ പരസ്യമായ ഒരു അഭിപ്രായ പ്രകടനത്തിനു തയ്യാറായിട്ടുള്ളതെങ്കിലും ഇതര ക്രൈസ്തവ വിഭാഗങ്ങളെക്കൂടി ഇദ്ദേഹത്തിന്റെ വാക്കുകൾ സ്വാധീനിച്ചേക്കാം. സംഘപരിവാർ സംഘടനകൾ ദേശീയ തലത്തിൽ തന്നെ ലൗ ജിഹാദ് വിരുദ്ധ പ്രചാരണത്തിന് മെത്രാന്റെ പ്രഭാഷണം ഉപയോഗിക്കുമെന്നും ഉറപ്പാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇൗ വിഷയത്തിൽ മൗനം പാലിക്കുന്ന ഹിന്ദുസമുദായ സംഘടനകൾ ഇനി എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം പ്രധാനമാണ്. മതേതര പുരോഗമന ആശയങ്ങൾ മുറുകെപ്പിടിക്കുന്ന കേരളത്തിലെ ബുദ്ധിജീവി വിഭാഗത്തിന് ഇക്കാര്യത്തിൽ ഇനി ഒരഭിപ്രായം പറയാതെ മാറിനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷ മതനിരപേക്ഷ ശക്തികൾക്കും ഇൗ വിവാദത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റാത്ത സാഹചര്യം സംജാതമാകും.
പാലാ ബിഷപ്പിനെ കടുത്ത വർഗീയവാദിയും മതമൗലികവാദിയുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ മറുഭാഗത്ത് ഉൗർജ്ജിതമായി നടക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കണം എന്ന ആവശ്യവും ശക്തമാണ്.
എന്നാൽ മാർ കല്ലറങ്ങാട്ട് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല, സഭയുടെ സുചിന്തിതമായ നിലപാടാണെന്നു വ്യക്തമാണ്. അദ്ദേഹം മുന്നോട്ടു വച്ച അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ ഇൗ വിഷയത്തിൽ നിന്ന് കേരളീയ പൊതുസമൂഹത്തിന് ഇനി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ആശയങ്ങളെ പരവതാനിക്കടിയിൽ തള്ളുന്നത് ഒരു കാരണവശാലും ഗുണകരമായിരിക്കുകയില്ല എന്നു തോന്നുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |