
ഭാരതത്തിന്റെ ദേശീയ ഗീതമായ 'വന്ദേമാതരം" വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. 2026 ജനുവരി 28-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, ഔദ്യോഗിക ചടങ്ങുകളിൽ 'വന്ദേമാതര"ത്തിന്റെ ആറ് ചരണങ്ങളും പാടണമെന്നും, ആ സമയത്ത് എല്ലാവരും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നു. ഈ ഉത്തരവ് ഇന്ത്യയുടെ മതേതര സ്വഭാവത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവമുള്ള ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പ്രസിദ്ധമായ കവിതയാണ് 'വന്ദേമാതരം." ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ഈ ഗാനം വലിയ ആവേശം പകർന്നിരുന്നു. എന്നാൽ, ഇതിന്റെ വരികളിൽ ഹൈന്ദവ ദേവതകളായ ദുർഗയെയും ലക്ഷ്മിയെയും സരസ്വതിയെയും പരാമർശിക്കുന്നത് ഇതര മതസ്ഥരിൽ ആശങ്കയുണ്ടാക്കിയിരുന്നു. 1937-ൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്തു. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്ത ആ യോഗത്തിൽ, ഗാനത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ദേശീയ ഗീതമായി അംഗീകരിക്കാൻ തീരുമാനിച്ചു.
ആദ്യത്തെ രണ്ട് ചരണങ്ങൾ പ്രകൃതിയെയും മാതൃഭൂമിയെയും സ്തുതിക്കുന്നതാണ്. അവയിൽ മതപരമായ സൂചനകളില്ല. എന്നാൽ ബാക്കിയുള്ള നാല് ചരണങ്ങളിൽ വിഗ്രഹാരാധനയും ദേവതാ സ്തുതികളും കടന്നുവരുന്നുണ്ട്. മതേതര ഇന്ത്യയുടെ ഐക്യത്തിനായി അന്നത്തെ നേതാക്കൾ കൈക്കൊണ്ട വിവേകപൂർണമായ തീരുമാനമായിരുന്നു, ഈ ഭാഗങ്ങൾ ഒഴിവാക്കുക എന്നത്.
ഭരണഘടന
പറയുന്നത്
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 A (എ) അനുസരിച്ച്, ദേശീയ പതാകയെയും ദേശീയ ഗാനത്തെയും (ജനഗണമന) ആദരിക്കുക എന്നത് പൗരന്റെ കടമയാണ്. എന്നാൽ ഇവിടെ 'ദേശീയഗീതം" (National Song) ആയ വന്ദേമാതരത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല.
1971-ലെ 'ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന നിയമം' (Prevention of Insults to National Honour Act) ദേശീയ ഗാനത്തെയും പതാകയെയും സംരക്ഷിക്കുന്നുണ്ടെങ്കിലും 'വന്ദേമാതര" ത്തിന് ഇത്തരം നിയമപരമായ പരിരക്ഷകൾ നൽകിയിട്ടില്ല. ഭരണഘടനാ നിർമ്മാണ സഭ 'വന്ദേമാതര"ത്തെ ദേശീയ ഗാനത്തിന് തുല്യമായി ആദരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, അത് ആദ്യത്തെ രണ്ടു വരികൾക്കു മാത്രമാണ് ബാധകമായിരുന്നത്.
1986-ലെ പ്രസിദ്ധമായ ബിജോ ഇമ്മാനുവൽ vs കേരള സർക്കാർ കേസ് ഈ സന്ദർഭത്തിൽ ഏറെ പ്രസക്തമാണ്. യഹോവാ സാക്ഷികളായ മൂന്ന് കുട്ടികൾ സ്കൂൾ അസംബ്ലിയിൽ ദേശീയ ഗാനം ആലപിച്ചില്ല എന്ന കാരണത്താൽ അവരെ പുറത്താക്കിയിരുന്നു. എന്നാൽ, കുട്ടികൾ ഗാനത്തോട് അനാദരവ് കാട്ടിയില്ലെന്നും ബഹുമാനപൂർവം നിശബ്ദരായി നിൽക്കുകയാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
ദേശീയഗാനവും
ദേശീയ ഗീതവും
'നമ്മുടെ മര്യാദകൾ നമ്മുടെ സഹിഷ്ണുതയെയാണ് കാണിക്കുന്നത്. നമ്മുടെ മതം നമ്മുടെ വിവേകത്തെയാണ് കാട്ടുന്നത്" എന്ന ജസ്റ്റിസ് ചിന്നപ്പ റെഡ്ഡിയുടെ വിധിന്യായം ശ്രദ്ധേയമാണ്. ഒരാളുടെ മതവിശ്വാസം അനുവദിക്കാത്ത പക്ഷം, ദേശീയ ഗാനം ആലപിക്കാൻ അയാളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ ഗാനത്തിന്റെ കാര്യത്തിൽപ്പോലും ഇതാണ് നിയമമെന്നിരിക്കെ, 'വന്ദേമാതര"ത്തിന്റെ കാര്യത്തിൽ നിർബന്ധപൂർവമായ നിബന്ധനകൾ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
ദേശസ്നേഹം എന്നത് നിർബന്ധപൂർവം അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. ഒരാൾ നിശബ്ദനായി നിൽക്കുന്നത് അനാദരവായി കാണാനാവില്ല. അമേരിക്കൻ സുപ്രീം കോടതിയുടെ 'വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് ബോർഡ് ഒഫ് എഡ്യൂക്കേഷൻ vs ബാർനെറ്റ് (1943)" കേസിൽ പരാമർശിച്ചതുപോലെ, ഒരു ഉദ്യോഗസ്ഥനും (അത് എത്ര ഉയർന്ന പദവി വഹിക്കുന്നയാളായാലും) രാഷ്ട്രീയം, മതം, ദേശീയത എന്നിവയിൽ പൗരന്മാർ എന്ത് വിശ്വസിക്കണം എന്ന് നിശ്ചയിക്കാൻ അധികാരമില്ല.
'വന്ദേമാതര"ത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ അടയാളമാണ്. അതിനോട് എല്ലാവർക്കും ബഹുമാനമുണ്ട്. എന്നാൽ മതാധിഷ്ഠിതമായ വരികൾ നിർബന്ധമാക്കുന്നത് ഭിന്നിപ്പിന് കാരണമാകുന്നതാണ്. ഭരണഘടന എന്നത് എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുന്ന ഒന്നാണ്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. ദേശസ്നേഹത്തിന്റെ പേരിൽ വ്യക്തികളുടെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നത് ഇന്ത്യ എന്ന ആശയത്തിനു തന്നെ വിരുദ്ധമാണെന്നും ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |