SignIn
Kerala Kaumudi Online
Thursday, 19 September 2024 5.37 PM IST

എല്ലാം ശരിയാക്കാൻ ഗവർണർ

Increase Font Size Decrease Font Size Print Page
governor

യു.ജി.സി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നല്ല നിയമനം നടത്തിയതെന്ന് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതോടെ, കേരളത്തിലെ വൈസ്ചാൻസലർ നിയമനങ്ങളിലെ അപാകതകൾ തിരുത്താനുള്ള അവസരം ഗവർണർക്ക് ലഭിക്കുകയാണ്. സ്വന്തം നാട്ടുകാരനാണെന്ന് മുഖ്യമന്ത്രി ശുപാർശ ചെയ്തതിനാലാണ് കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്നും അത് തെറ്റായിപ്പോയെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. സംസ്കൃത സർവകലാശാലാ വി.സിയാക്കാൻ ഡോ.എം.വി.നാരായണന്റെ പേരുമാത്രം സെർച്ച് കമ്മിറ്റി നൽകിയപ്പോൾ രണ്ടുമാസത്തോളം ഫയൽ പിടിച്ചുവയ്ക്കുകയും സർക്കാരിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിട്ടും ഗവർണറെ സമ്മർദ്ദത്തിലാക്കി സർക്കാർ നിയമനം നടത്തിയെടുക്കുകയായിരുന്നു. ഫിഷറീസ്, എം.ജി സർവകലാശാലകളിലെ വി.സി നിയമനത്തിലും സർക്കാരിന് താത്പര്യമുള്ള ഒറ്റപ്പേരായിരുന്നു നിയമനത്തിനായി ഗവർണർക്ക് മുന്നിലെത്തിയത്. ഇതിൽ കണ്ണൂർ വി.സി നിയമനം സുപ്രീംകോടതിയിലും ഫിഷറീസ് വി.സി നിയമനം ഹൈക്കോടതിയിലും കേസായിട്ടുണ്ട്. ശേഷിക്കുന്ന വി.സിമാരെ അയോഗ്യരാക്കണമെന്ന് ഗവർണർക്ക് പരാതി ലഭിക്കുകയും കോടതിയിൽ ക്വോ വാറന്റോ ഹർജിയെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം കലങ്ങിമറിയുമെന്ന് ഉറപ്പാണ്.

ഭരണഘടനയുടെ 141ാം വകുപ്പുപ്രകാരം, സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ്. ഇന്ത്യയിലെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികൾക്കും സുപ്രീം കോടതിയെ സഹായിക്കാൻ ബാധ്യതയുണ്ട്. കേരളവും ഇന്ത്യയുടെ ഭാഗമായതിനാൽ ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ് എല്ലാ സർവകലാശാലകളിലും നടപ്പാക്കിയേ പറ്റൂ. അതിനാൽ ഗവർണർക്ക് സ്വമേധയാ, അല്ലെങ്കിൽ ലഭിച്ചിട്ടുള്ള പരാതികൾ പരിഗണിച്ച് തെറ്റായ നടപടിക്രമത്തിലൂടെ നിയമനം നേടിയ വി.സിമാർക്കെതിരേ നടപടിയെടുക്കേണ്ടി വരും. നിയമന ഫയലുകൾ വിളിച്ചുവരുത്തി, ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി, ഹിയറിംഗ് നടത്തിയശേഷം വി.സിമാരെ പുറത്താക്കുകയെന്നതാണ് ഗവർണർ സ്വീകരിക്കേണ്ട നടപടി. വിവിധ വി.സിമാരുടെ നിയമനം സംബന്ധിച്ച് കോടതികളിലുള്ള കേസുകളിൽ ഗവർണർ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള നിലപാട് സ്വീകരിച്ചാൽ എല്ലാവർക്കും അയോഗ്യതയാവും. നിലവിലെ നാല് വി.സിമാരെ ചാൻസലറായ ഗവർണർ പുറത്താക്കിയാൽ അത് സർക്കാരിന് വൻ തിരിച്ചടിയായി മാറും.

സർക്കാരുമായി ഉടക്കി നിൽക്കുന്ന ഗവർണർ, സർവകലാശാലകളിലെ ചട്ടവിരുദ്ധമായ വി.സി നിയമനത്തിനെതിരെ സുപ്രീംകോടതി ഉത്തരവ് ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ഇന്നലെ കൊച്ചിയിലെ ചടങ്ങിൽ, ആരാണ് വി.സി നിയമനം നടത്തേണ്ടതെന്നും ആരാണ് ഇടപെട്ടു കൂടാത്തതെന്നും സുപ്രീംകോടതി ഉത്തരവോടെ വ്യക്തമായെന്ന് ഗവർണർ പറഞ്ഞത് നടപടി തുടങ്ങുന്നതിന്റെ സൂചനയാണ്. ഗവർണർ നടപടിയെടുത്തില്ലെങ്കിലും, കണ്ണൂർ, എം.ജി, ഫിഷറീസ്, സംസ്കൃതം സർവകലാശാലകളിൽ വി.സി നിയമനത്തിന് അപേക്ഷിച്ചിരുന്ന ആർക്കുവേണമെങ്കിലും സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാം. എല്ലായിടത്തും ഗവർണറുടെ നിലപാട് നിർണായകമായതിനാൽ പന്ത് ഇപ്പോൾ ഗവർണറുടെ കോർട്ടിലാണ്. വി.സി നിയമനങ്ങളെല്ലാം നടത്തിയത് ഗവർണറാണെന്ന മന്ത്രി ബിന്ദുവിന്റെ കുറ്റപ്പെടുത്തൽ കൂടിയായതോടെ, ശക്തമായ നടപടിയെടുക്കാനാണ് ഗവർണറുടെ നീക്കം.

യു.ജി.സിയെ

വകവച്ചില്ല

സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നായിരിക്കണം വി.സി നിയമനമെന്ന് 2010ലെ യു.ജി.സി റഗുലേഷനിലുണ്ട്. ആറുമാസത്തിനകം എല്ലാ സർവകലാശാലകളുടെയും നിയമവും ചട്ടവും ഇതിനനുസരിച്ച് ഭേദഗതി ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചെങ്കിലും വകവച്ചില്ല. സർവകലാശാലാ നിയമപ്രകാരം പാനലിനു പകരം ഒരു പേരായാലും മതി. 'വേണ്ടപ്പെട്ടവരെ' വി.സിയാക്കാനുള്ള ഈ കള്ളക്കളിയാണ് സുപ്രീംകോടതി ഉത്തരവോടെ പൊളിഞ്ഞത്. സംസ്കൃത വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി പാനൽ നൽകാതെ ഒറ്റപ്പേര് നൽകിയപ്പോൾ, യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ തിരിച്ചയച്ചിരുന്നു. പിന്നീട് സർക്കാർ സമ്മർദ്ദം ചെലുത്തി കഴിഞ്ഞ മാർച്ചിൽ ഡോ.എം.വി നാരായണന്റെ നിയമനം നടത്തിയെടുക്കുകയായിരുന്നു. കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ 2017ൽ ആദ്യമായി നിയമിച്ചതും ഒറ്റപ്പേര് പരിഗണിച്ചാണ്. കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്റെ കാലാവധി തീർന്നപ്പോൾ, പുതിയ വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയെ പിരിച്ചുവിട്ടാണ് മുഖ്യമന്ത്രിയുടെയും മന്ത്രി ബിന്ദുവിന്റെയും ആവശ്യപ്രകാരം ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഫിഷറീസ് സർവകലാശാലയിൽ സെർച്ച്കമ്മിറ്റി ഒൻപത് പേരെ ചുരുക്കപ്പട്ടികയിൽ പെടുത്തിയെങ്കിലും കെ.റിജി ജോണിന്റെ പേരുമാത്രമാണ് ഗവർണർക്ക് കൈമാറിയത്.

സുപ്രീംകോടതി

പറഞ്ഞത്

യു.ജി.സി ചട്ടമനുസരിച്ച് വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സെർച്ച് കമ്മി​റ്റി ചാൻസലർക്കു നൽകേണ്ടത്. സാങ്കേതിക സർവകലാശാലയിലെ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണം പോലും യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു. അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്സെക്രട്ടറിയെ ഒഴിവാക്കുകയും നിർബന്ധമായും ഉണ്ടാവേണ്ട യു.ജി.സി പ്രതിനിധിയെ ഒഴിവാക്കുകയും ചെയ്തു. 2010 ലെ യുജിസി ചട്ടം കേരളം അനുവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് 2013 ൽ വന്ന ചട്ടഭേദഗതി പ്രത്യേകമായി അനുവർത്തിച്ചിട്ടില്ലെന്നതിനാൽ അതു ബാധകമല്ലെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാനാവില്ല. സംസ്ഥാന നിയമവും കേന്ദ്ര നിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യു.ജി.സി ചട്ടമാണ് ബാധകം.

യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ല. യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമായ സംസ്ഥാന നിയമത്തിന് നിലനിൽപ്പില്ല.

സർക്കാരിന്റെ

തന്നിഷ്‌ടം

വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്ന ബിൽ നിയമമായാൽ ഒൻപത് സർവകലാശാലകളിൽ സർക്കാരിന് ഇഷ്ടം പോലെ വി.സിമാരെ നിയമിക്കാം. സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരവും രൂക്ഷമാവും. നിയമസഭ പാസാക്കിയെങ്കിലും സ്വന്തം അധികാരം കവരുന്ന ബിൽ ഗവണർ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചു വച്ചിരിക്കുകയാണിപ്പോൾ. ചാൻസലർ, യു.ജി.സി, സെനറ്റ് പ്രതിനിധികളടങ്ങിയ സെർച്ച് കമ്മിറ്റിക്ക് പകരം അഞ്ചംഗ സമിതിവരികയും, ഈ സമിതിയിലെ ഭൂരിപക്ഷപ്രകാരം വി.സി നിയമനത്തിന് പാനൽ തീരുമാനിക്കുകയും ചെയ്യുമ്പോൾ സർക്കാരിന് താത്പര്യമുള്ളവരെ തഴഞ്ഞ് മറ്റൊരാളെ വി.സിയാക്കാൻ ഗവർണർക്ക് കഴിയില്ല. ഔദ്യോഗിക പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ ഉണ്ടാകും.

ആരോഗ്യസർവകലാശാലാ വി. സി നിയമനത്തിന് സെർച്ച് കമ്മിറ്റി നൽകിയ പാനലിലെ ആദ്യത്തെ രണ്ടുപേരെ ഒഴിവാക്കി, ഡോ.മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ച ദുരനുഭവം സർക്കാരിനുണ്ട്. ഡോ. പ്രവീൺലാൽ, മുൻമുഖ്യമന്ത്റി സി. അച്യുതമേനോന്റെ മകൻ ഡോ. വി.രാമൻകുട്ടി എന്നിവരെയാണ് ഗവർണർ ഒഴിവാക്കിയത്. ഡോ.പ്രവീൺലാലിനെ വി.സിയാക്കാനാണ് താൽപര്യമെന്നു സർക്കാർ അറിയിച്ചെങ്കിലും ഗവർണർ വകവച്ചില്ല. സർക്കാരിന് താത്പര്യമുള്ളയാളെ വി.സിയാക്കിയാൽ രാഷ്ട്രീയ ഇടപെടൽ കൂടുമെന്നും സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാവുമെന്നും വിലയിരുത്തലുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസിൽ മുതൽ ഇന്റർവ്യൂ മാർക്ക് പരിഗണിച്ചുള്ള അദ്ധ്യാപക നിയമനങ്ങളിൽ വരെ ഇതിന്റെ പ്രതിഫലനമുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOVERNOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.