SignIn
Kerala Kaumudi Online
Saturday, 27 April 2024 3.16 AM IST

പൊലീസിന്റെ ഇടി പേടിച്ച് ജനം

police

ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ തോക്കും ലാത്തിയും കാക്കിയും നക്ഷത്രങ്ങളുമൊ ക്കെ നൽകി നമ്മൾ തീറ്റിപോറ്റുന്ന പൊലീസിന്റെ ഇടി പേടിച്ച് വിരളുകയാണ് പൊതുജനം. നമ്മുടെ സേവകരാണെന്ന് മറന്ന്, യാതൊരു കാരണവുമില്ലാതെ ജനങ്ങളുടെ മേൽ കുതിരകയറുകയാണ് പൊലീസ്. അറുപതിനായിരത്തോളം വരുന്ന പൊലീസിലെ ചെറിയൊരു ശതമാനം മാത്രമാണ് 'മർദ്ദകവീരന്മാർ'. സർക്കാരും പൊലീസ് മേധാവിയും പതിനെട്ട് അടവും പയറ്റിയിട്ടും പൊലീസിലെ 'മർദ്ദകവീരന്മാരെ' ഒതുക്കാനാവുന്നില്ല. പൂവാറിൽ ഭാര്യയെ റോഡിൽ കയറ്രിവിട്ട ശേഷം റോഡരികിൽ നിന്ന ഓട്ടോറിക്ഷാ തൊഴിലാളി സുധീർഖാനെ റോഡിലും സ്റ്റേഷനിലും വച്ച് അതിക്രൂരമായി തല്ലിച്ചതച്ച എസ്.ഐ ജെ.എസ്.സനൽ സസ്പെൻഷനിലായതാണ് ഒടുവിലത്തെ സംഭവം.

കാക്കിയുടെ ബലത്തിൽ പൊതുജനത്തെ അസഭ്യം വിളിച്ചും കൈയേറ്റം ചെയ്തും പരിശോധനയുടെ പേരിൽ വഴിപോക്കരെ പിടിച്ചുപറിച്ചും വിലസിയ ഒരു ഡസനിലേറെ പൊലീസുകാർ സസ്പെൻഷനിലാണ്. എന്നിട്ടും പൊലീസിന്റെ കൈയൂക്ക് കാട്ടലിന് ഒരു കുറവുമില്ല. ജനങ്ങളോട് കൈക്കരുത്ത് കാട്ടരുതെന്നും സഭ്യേതര പദപ്രയോഗം പാടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും അതൊന്നും വകവയ്ക്കാതെ ജനങ്ങളോട് കുതിരകയറുകയാണ് പൊലീസ്. ജനങ്ങളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റം സർക്കാരിന് നാണക്കേടായതോടെ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് 'തെറ്റുതിരുത്തൽ' പ്രക്രിയയ്ക്ക് തുടക്കമിട്ടെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളോട് ധാർഷ്ട്യത്തോടെയും അപമര്യാദയായും പെരുമാറുന്ന സേനാംഗങ്ങൾക്ക് താക്കീത് നൽകാൻ, കേസുകളിൽ കുടുങ്ങിയ എസ്.ഐയ്ക്ക് അനുവദിച്ച പൊലീസ് മെഡൽ മുഖ്യമന്ത്രി തിരിച്ചെടുത്തിരുന്നു. ക്രിമിനൽകേസുകളിൽ പ്രതികളായിരുന്ന 11ഡിവൈ.എസ്.പിമാരെ ഇൻസ്പെക്ടർമാരായി തരംതാഴ്‌ത്തി ഷോക്ക് നൽകിയിട്ടും ഗുണമുണ്ടായില്ല. അതിരുവിട്ട പെരുമാറ്റത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമ‌ർശനവുമുണ്ടായതോടെ ജനങ്ങളോട് വിനയത്തോടും മാന്യമായും മാത്രമേ പെരുമാറാവൂ എന്ന് ഡിജിപി നിർദ്ദേശമിറക്കിയിട്ട് ഒരാഴ്ച തികയും മുൻപാണ് പൂവാറിൽ ഓട്ടോഡ്രൈവറെ തല്ലിച്ചതച്ചത്.

എന്ത് തെറ്റുകാട്ടിയാലും ആറുമാസത്തെ സസ്പെൻഷനാണ് പരമാവധി ശിക്ഷ. ആറുമാസം കഴിഞ്ഞ് കാക്കിയിട്ട് വിലസാം. ഇതാണ് പൊലീസിന് തെറ്റുചെയ്യാനുള്ല പ്രേരണ നൽകുന്നത്. നേരത്തേ കഴക്കൂട്ടത്ത് വീടിനടുത്തുനിന്ന യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തെങ്കിലും ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാനചുമതല നൽകുകയാണ് ഏമാൻമാർ ചെയ്തത്. ഇതിലൂടെ സേനയ്ക്ക് എന്ത് സന്ദേശമാണ് തലപ്പത്തുള്ലവ‌ർ നൽകുന്നത്? ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ എഴുപതുകാരനെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്.ഐയ്ക്കുള്ള ശിക്ഷ കഠിനപരിശീലനത്തിൽ ഒതുക്കി. സസ്പെൻഷനിലാവുന്നവർക്ക് മുൻപ് ക്രമസമാധാനചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല. ജനങ്ങളോട് അതിക്രമം കാട്ടാൻ പ്രേരണയാവുന്നത് ഇതാണ്.

പൊലീസുകാരുടെ ചെറിയ പിഴവിനും വിശദീകരണം തേടണമെന്നും ഡിവൈ.എസ്.പിമാരും ജില്ലാ പൊലീസ് മേധാവികളും സ്റ്റേഷനുകളിൽ മിന്നൽപരിശോധന നടത്തണമെന്നുമുള്ള സർക്കാർ നിർദ്ദേശങ്ങളെല്ലാം അട്ടിമറിച്ചു. പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ, പത്രങ്ങളിലോ ചാനലുകളിലോ വാർത്ത വന്നാലോ ഉടൻ നടപടി കൈക്കൊള്ളുമെന്ന ഡി.ജി.പി അനിൽകാന്തിന്റെ മുന്നറിയിപ്പും വകവയ്ക്കാതെയാണ് മർദ്ദകവീരന്മാർ ജനങ്ങളെ തല്ലിച്ചതയ്ക്കുന്നത്. പൊലീസിനെ നന്നാക്കാൻ ഡിജിപി ജനകീയ നിരീക്ഷണം ഏർപ്പെടുത്തിയ സ്ഥിതിക്ക് ഇനി നമുക്ക് ഒന്നേ ചെയ്യാനുള്ളൂ. നമ്മുടെയെല്ലാം പോക്കറ്റുകളിലുള്ള മൊബൈൽ ഫോണുകളിൽ പൊലീസിന്റെ വഴിവിട്ട നടപടികൾ ചിത്രീകരിച്ച് മാദ്ധ്യമങ്ങളിലൂടെയോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ പ്രചരിപ്പിക്കുക. ഇതിന്റെ പേരിൽ ശക്തമായ നടപടികളുണ്ടായാൽ പൊലീസിലെ കുഴപ്പക്കാർ ഒതുങ്ങുമെന്ന് പ്രതീക്ഷിക്കാം. പൊലീസ് ആക്ടിലെ 86-സി പ്രകാരം ധാർഷ്ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാനാവുമെങ്കിലും അതൊന്നും പ്രയോഗിക്കാറേയില്ല. എല്ലാ കുറ്റത്തിനും ആറുമാസ സസ്പെൻഷനോ രണ്ടാഴ്ച നല്ലനടപ്പോ ആണ് ശിക്ഷ.

ഹൈക്കോടതി പറഞ്ഞാലും വകവയ്ക്കില്ല

#ഹൈക്കോടതി ഉത്തരവ് മറികടന്ന് കൊല്ലം എഴുകോണിൽ വിമുക്തഭടനെ രാത്രിയിൽ വീട്ടിൽ കയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിന് സി.ഐ.ശിവപ്രകാശിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

#മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ, ലോറിഡ്രൈവർ ഫൈസലിനെ മർദ്ദിച്ചു. രേഖകളെല്ലാമുണ്ടായിട്ടും 500രൂപ പിഴയടയ്ക്കാനാവശ്യപ്പെട്ടപ്പോൾ പണമില്ലെന്നും 250രൂപ അടയ്ക്കാമെന്നും പറഞ്ഞതായിരുന്നു പ്രകോപനം.

#കൊല്ലം ചിന്നക്കടയിൽ ഓട്ടോഡ്രൈവർ നിതീഷിനെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിതീഷാണ് ആക്രമിച്ചതെന്നാണ് പൊലീസിന്റെ വാദം.

#കോട്ടയത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിനെ കൈയേറ്റം ചെയ്ത കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ രാജു സസ്പെൻഷനിലായി.

#അട്ടപ്പാടിയിലെ ഊരുമൂപ്പനെ പിടികൂടാനെത്തിയ പൊലീസ് അദ്ദേഹത്തിന്റെ 17കാരനായ മകനെ മർദ്ദിക്കുകയും സ്ത്രീകളെയടക്കം ഉപദ്രവിക്കുകയും ചെയ്തതായി പരാതി.

പൊലീസ് സംസ്കാരം

സംസ്ഥാനത്തിന്റെ സാംസ്കാരിക നിലവാരത്തിൽ പൊലീസിന്റെ ശൈലികളും വിലയിരുത്തപ്പെടുമെന്നായിരുന്നു മുൻ ഡി.ജി.പി സെൻകുമാർ സേനയെ പഠിപ്പിച്ചത്. അതിനാൽ വിനോദസഞ്ചാരികൾക്കടക്കം മതിപ്പുണ്ടാകും വിധത്തിൽ മാതൃകാപരമായിരിക്കണം പൊലീസ് പെരുമാറേണ്ടത്. പൊതുസ്ഥലത്ത് ഷർട്ടിന്റെ ബട്ടൺ തുറന്നിടുക, തലയിൽ തൊപ്പി വയ്ക്കാതിരിക്കുക, തൊപ്പി കക്ഷത്തിൽ വയ്ക്കുക എന്നിവയെല്ലാം കർശനമായി തടഞ്ഞിരുന്നു. വാഹനം പരിശോധിക്കുമ്പോൾ വാഹനമോടിക്കുന്നയാൾ പുരുഷനാണെങ്കിൽ സർ/സുഹൃത്ത് എന്നും സ്ത്രീയാണെങ്കിൽ മാഡം/സഹോദരി എന്നും അഭിസംബോധന ചെയ്യണമെന്ന സെൻകുമാറിന്റെ സർക്കുലർ പൊലീസുകാ‌ർ ചവറ്റുകുട്ടയിലെറിഞ്ഞു. ആത്മനിയന്ത്രണം വിടരുത്, ആരെയും ദേഹോപദ്രവം ഏൽപ്പിക്കരുത്, നിയമപരമല്ലാതെ വാഹനം കസ്റ്റഡിയിലെടുക്കരുത്, അനാവശ്യ സമയനഷ്ടമുണ്ടാവുന്ന പരിശോധന പാടില്ല എന്നിങ്ങനെ സെൻകുമാറിന്റെ നിർദ്ദേശങ്ങളൊന്നും നടപ്പായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.