ലോകത്തെ പ്രമുഖ ടെക് കമ്പനികളുടെ തലപ്പത്തേക്ക് പുതിയ ആളുകൾ പ്രതിഷ്ഠിക്കപ്പെടുമ്പോൾ ടെക് ലോകം മാത്രമല്ല, ഭൂലോകം മുഴുവൻ ഉറ്റുനോക്കും. ട്വിറ്ററിന്റെ തലപ്പത്തേക്ക് പരാഗ് അഗർവാൾ നിയമിക്കപ്പെട്ടതോടെ, ടെക് ലോകത്തെ ഇന്ത്യൻസാന്നിദ്ധ്യവും മലയാളിസാന്നിദ്ധ്യവും വീണ്ടും സജീവചർച്ചയാവുകയാണ്.
പരാഗ് അഗർവാൾ - ട്വിറ്റർ
സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായാണ് മുംബയ് സ്വദേശി പരാഗ് അഗർവാൾ സ്ഥാനമേറ്റത്. ട്വിറ്ററിന്റെ സ്ഥാപകനും കഴിഞ്ഞ 16 വർഷമായി മൈക്രോബ്ലോഗ്ഗിംഗ് പ്ലാറ്റ്ഫോമിന്റെ സാരഥിയുമായ ജാക്ക് ഡോർസിയുടെ പിൻഗാമിയായാണ് പരാഗ് ട്വിറ്ററിന്റെ മുൻനിരയിലേക്ക് എത്തുന്നത്.
ഐ.ഐ.ടി ബോംബയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീറിംഗ് ബി.ടെക് പഠനത്തിനും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് പിഎച്ച്ഡിക്കും ശേഷം 2011-ലാണ് ട്വിറ്ററിൽ ജോലി ചെയ്യാൻ ആരംഭിച്ചത്. അതിനുമുൻപ് മൈക്രോസോഫ്റ്റിലും യാഹൂവിലും, AT&T ലാബിലും അഗർവാൾ ജോലി ചെയ്തിട്ടുണ്ട്. 2017 മുതൽ ട്വിറ്ററിന്റ ചീഫ് ടെക്‌നോളജി ഓഫീസറായി പ്രവർത്തിക്കുന്ന അഗർവാൾ ഡോർസിയുടെ വിശ്വസ്‌തനായാണ് അറിയപ്പെടുന്നത്.
ജോർജ് കുര്യൻ - നെറ്റ്ആപ്പ്
ഇന്ത്യക്കാർ എന്ന് വിശാലമാക്കി പറയുമ്പോഴും കേരളത്തിൽനിന്നൊരു തലയും അമേരിക്കയിലെ പ്രമുഖ ടെക് കമ്പനിയെ നിയന്ത്രിക്കുന്നുണ്ട്. - കോട്ടയംസ്വദേശി ജോർജ് കുര്യൻ. അമേരിക്കൻ ഹൈബ്രിഡ് ക്ലൗഡ് ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയായ നെറ്റ്ആപ്പിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രം. ഐ.ഐ.ടി-മദ്രാസിൽ എൻജിനീയറിംഗിന് ചേർന്ന ജോർജ് കുര്യൻ പാതിവഴി പഠനം അവസാനിപ്പിച്ച് പ്രിൻസ്റ്റൺ സർവകലാശാലയിൽ ചേർന്നു. സ്റ്റാൻഫോർഡിൽ നിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. നെറ്റ്ആപ്പിൽ പ്രൊഡക്ട് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ജോലിചെയ്തിരുന്ന ജോർജ്ജ് കുര്യൻ 2015ലാണ് നെറ്റ്ആപ്പിന്റെ സി.ഇ.ഒ ആകുന്നത്. അതിന് മുൻപ് സിസ്‌കോ, അകമൈ ടെക്‌നോളജീസ്, മക്കിൻസി ആൻഡ് കമ്പനി, ഒറാക്കിൾ കോർപ്പറഷൻ എന്നീ വമ്പൻ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.
സുന്ദർ പിച്ചൈ - ഗൂഗിൾ
ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സി.ഇ.ഒ ആണ് തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച പിച്ചൈ സുന്ദരരാജൻ എന്ന സുന്ദർ പിച്ചൈ. ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് മെറ്റലർജിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ പിച്ചൈ പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.എസ് നേടി. മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്മെന്റ് കൺസൾട്ടന്റായി ജോലി ചെയ്ത പിച്ചൈ 2004-ലാണ് ഗൂഗിളിൽ കയറുന്നത്. ഗൂഗിൾ ക്രോം, ക്രോം ഒഎസ്, ഗൂഗിൾ ഡ്രൈവ് എന്നിവ വികസിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച സുന്ദർ പിച്ചൈ 2015ൽ ഗൂഗിളിന്റെ സി.ഇ.ഒ ആയി. പിന്നീട് ആൽഫബെറ്റ് എന്ന മാതൃകമ്പനി സ്ഥാപിച്ചപ്പോൾ അതിന്റെയും സി.ഇ.ഒ ആയി. 2017 മുതൽ ആ ൽഫബെറ്റിന്റെ ബോർഡ് ഒഫ് ഡയറക്ടർമാരിൽ ഒരാളാണ് സുന്ദർ പിച്ചൈ.
സത്യ നദെല്ല - മൈക്രോസോഫ്ട്
മൈക്രോസോഫ്ട് കോർപറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി 2014ലാണ് തെലങ്കാനയിലെ ഹൈദരാബാദിൽ ജനിച്ച സത്യാ നദെല്ല നിയമിതനായത്. 2021ൽ മൈക്രോസോഫ്ടിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനവും ഏറ്റെടുത്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ നദെല്ല വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും മിൽവാക്കി യൂണിവേഴ്സിറ്റി ഒഫ് ചിക്കാഗോ ബൂത്ത് സ്കൂൾ ഒഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടി. 1992 മുതൽ മൈക്രോസോഫ്ടിൽ ജോലി ചെയ്യുന്ന സത്യാ നദെല്ല സി.ഇ.ഒ പദവിയിലെത്തുംമുമ്പ് മൈക്രോസോഫ്ടിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.
ശന്തനു നാരായൺ - അഡോബി
ഫോട്ടോഷോപ്പ് സോഫ്ട്‌വെയറായ അഡോബിയെ നിയന്ത്രിക്കുന്നതും ഇന്ത്യൻതലതന്നെ. ഹൈദരാബാദ് സ്വദേശിയായ ശന്തനു നാരായൺ. 2007 മുതൽ അഡോബിയുടെ സി.ഇ.ഒയും പ്രസിഡന്റും ചെയർമാനുമാണ് ശന്തനു. ഹൈദരാബാദ് പബ്ലിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും ഒസ്മാനിയ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എൻജിനീയറിംഗും പൂർത്തിയാക്കിയ ശന്തനു, ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും ബൗളിംഗ് ഗ്രീൻ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും നേടി. 1998-ൽ അഡോബിയിൽ വേൾഡ് വൈഡ് പ്രൊഡക്‌ട് റിസർച്ചിന്റെ സീനിയർ വൈസ് പ്രസിഡന്റായി ചേർന്ന ശന്തനു നാരായണിന് പിന്നീട് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.
അരവിന്ദ് കൃഷ്ണ - ഐ.ബി.എം
അമേരിക്കൻ ബഹുരാഷ്ട്രകമ്പനിയായ ഐ.ബി.എമ്മിന്റെ ചെയർമാനും സി.ഇ.ഒയുമാണ് ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ജനിച്ച അരവിന്ദ് കൃഷ്ണ. 1985ൽ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും പിഎച്ച്ഡിയും നേടി. 1990ലാണ് അരവിന്ദ് കൃഷ്ണ ഐ.ബി.എമ്മിൽ ചേരുന്നത്. 2015ൽ ഐ.ബി.എമ്മിന്റെ സീനിയർ വൈസ് പ്രസിഡന്റായി. റെഡ്ഹാറ്റിനെ ഐ.ബി.എം ഏറ്റെടുത്തതിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു അരവിന്ദ് കൃഷ്ണ. 2020ലാണ് അദ്ദേഹം ഐ.ബി.എമ്മിന്റെ സി.ഇ.ഒ ആയത്. 2021 തുടക്കത്തിൽ ചെയർമാൻ പദവിയും ഏറ്റെടുത്തു.
അജയ്‌പാൽ സിംഗ് - മാസ്റ്റർകാർഡ്
ബഹുരാഷ്ട്ര സാമ്പത്തിക കമ്പനിയായ മാസ്റ്റർകാർഡിന്റെ എക്സിക്യൂട്ടിവ് ചെയർമാൻ അജയ്‌പാൽ സിംഗ് ബംഗ പുനെ സ്വദേശിയാണ്. പത്മശ്രീ അവാർഡ് ജേതാവുകൂടിയായ അജയ്‌പാൽ, 2010 മുതൽ 2020 വരെ മാസ്റ്റർകാർഡിന്റെ സി.ഇ.ഒയുമായിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ ബിരുദം നേടിയ അജയ്‌പാൽ സിംഗ് ബംഗ, അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി. മാസ്റ്റർ കാർഡിൽ ചേരുന്നതിനു മുൻപ് നെസ്‌ലെ, പെപ്സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |