SignIn
Kerala Kaumudi Online
Saturday, 02 August 2025 12.15 AM IST

വിജിലൻസും പറ്റിച്ചാൽ

Increase Font Size Decrease Font Size Print Page

photo

കൈക്കൂലി വാങ്ങുന്നവരെ പിടിക്കാൻ വിജിലൻസ് കണ്ണും തുറന്ന് ഇരിപ്പുണ്ടെങ്കിലും നമ്മുടെ നാട്ടിൽ കൈക്കൂലി ഇടപാട് കുറയുകയല്ല, കൂടുകയാണ് . ഇതിന്റെ പ്രധാന കാരണം ഗതികെട്ട് കൈക്കൂലി നല്‌‌കുന്നവരിൽ ഭൂരിപക്ഷവും പരാതി നല്‌കാനൊന്നും നില്‌ക്കുന്നില്ല എ ന്നതാണ്. എങ്ങനെയെങ്കിലും കാര്യം നടത്തി രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുന്നത്. അങ്ങനെ കൈക്കൂലി ജന്മാവകാശമാക്കി മാറ്റിയ ചില വകുപ്പുകൾ ഇവിടെ വിരാജിക്കുന്നുണ്ട്. കൈക്കൂലി വാങ്ങിയിട്ടും കാര്യം ചെയ്തുകൊടുക്കാതെ വീണ്ടുംവീണ്ടും പണം ചോദിച്ചുകൊണ്ടിരിക്കുന്ന അപൂർവം സാഹചര്യങ്ങളിലാണ് ചിലരെങ്കിലും വിജിലൻസിൽ പരാതി നല്‌കാൻ തയ്യാറാകുന്നത്.

കൈക്കൂലി വാങ്ങിയ പണവുമായി പിടിക്കപ്പെടുന്ന കേസുകളിൽ ശിക്ഷ ഏതാണ്ട് ഉറപ്പാണ്. ജോലി നഷ്ടപ്പെടുകയും ചെയ്യും. വിജിലൻസിനെ നമ്മൾ സമീപിക്കുമ്പോൾ അവരും നമ്മളെ പറ്റിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല. കൈക്കൂലിക്കേസിലെ പ്രതിയെ അയാൾ വാങ്ങിയ കൈക്കൂലിയുടെ ഇരട്ടിത്തുക വാങ്ങി ഒഴിവാക്കിയ വിജിലൻസ് ഡിവൈ.എസ്.പി വിജിലൻസ് വകുപ്പിനാകെ വലിയ നാണക്കേടാണ് വരുത്തിയിരിക്കുന്നത്. പ്രതിയായ ഡിവൈ.എസ്.പി വീട്ടിലെ റെയ്‌ഡിനിടെ മുങ്ങിയത് വിജിലൻസിന് കൂടുതൽ പേരുദോഷത്തിന് ഇടയാക്കി. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന എസ്. നാരായണനെയും മറ്റൊരു ജീവനക്കാരിയെയും റവന്യൂ സംബന്ധമായ ആവശ്യത്തിനെത്തിയ ആളിൽനിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയതിന് അന്ന് പത്തനംതിട്ട വിജിലൻസിലായിരുന്ന ഡിവൈ.എസ്.പി വേലായുധൻനായർ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ കേസ് വിജിലൻസിന് പറ്റിയ പിശകാണെന്ന് കാണിച്ച് വേലായുധൻനായർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നല്‌കിയതിനെത്തുടർന്ന് തുടർ നടപടിയില്ലാതെ അവസാനിപ്പിക്കുകയാണുണ്ടായത്.

വ്യാജവിവരം നല്‌കി കേസ് അവസാനിപ്പിക്കാൻ 2021 സെപ്തംബർ 30ന് ചെങ്ങന്നൂരിലെ നാരായണന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വേലായുധൻനായരുടെ മകന്റെ കഴക്കൂട്ടത്തെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ കൈമാറിയിരുന്നു. രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസിന്റെ പ്രത്യേകസംഘമാണ് ഇത് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ റെയ്‌ഡ് നടത്തുന്നതിനിടെയാണ് ഡിവൈ.എസ്.പി വീടിന്റെ പിന്നിലൂടെ കടന്നുകളഞ്ഞത്. ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ ഒരുദിവസം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുത്. വിജിലൻസിൽ ഇരുന്നുകൊണ്ട് പണം വാങ്ങി കേസൊതുക്കാൻ ശ്രമിക്കുന്നവരെ ജനങ്ങളുടെ ശത്രുക്കളായിത്തന്നെ കണ്ടുള്ള നടപടികളാണ് വേണ്ടത്. അതോടൊപ്പം തിരുവല്ലയിലെ മുനിസിപ്പൽ സെക്രട്ടറിക്കെതിരെ എടുത്ത കേസ് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളും വിജിലൻസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഈ ഡിവൈ.എസ്.പി മാതൃകാപരമായി ശിക്ഷിക്കപ്പെട്ടെന്ന് ഉറപ്പാക്കേണ്ടത് വിജിലൻസിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ അനിവാര്യമാണ്. ഇത്തരം കൈക്കൂലി പാപികൾ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണം.

TAGS: CASE FILED AGINST VIGILENCE DYSP FOR ACCEPTING BRIBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.