സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം വിവിധ മേഖലകളിൽ ഇന്ത്യ വളർച്ച നേടിയിട്ടുണ്ട്. ഇതിൽ പലമേഖലകളും രാജ്യത്തിന് അഭിമാനം പകരുമ്പോൾ തികച്ചും അപമാനം പകരുന്ന ഒരു 'വളർച്ചയുണ്ട്." അഴിമതിയുടെ വളർച്ച.
പണ്ടൊക്കെ അഴിമതിയുടെ കണക്കുകൾ ആയിരങ്ങളിൽ പറഞ്ഞിരുന്നത് പിന്നീട് ലക്ഷങ്ങളിലേക്ക് മാറി. ഇപ്പോഴത് കോടികൾ പിന്നിട്ട് ശതകോടികളിൽ എത്തിയിരിക്കുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും ഏറെയുള്ളതും കർശനമായി പാലിക്കണമെന്ന് വ്യവസ്ഥയുള്ളിടത്തുമാണ് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്. നിയമങ്ങൾ കർശനമാക്കുമ്പോൾ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ആ അവസരം ചാകരയാക്കി മാറ്റുകയാണ് ചെയ്യുന്നത്. വന്നുവന്ന് ചട്ടപ്രകാരം ഒരു പിഴവും കൂടാതെ ചെയ്യേണ്ട കാര്യങ്ങൾക്കും കൈക്കൂലി നൽകേണ്ടത് ഒരു മാമൂലായിരിക്കുന്നു. ചില ഉദ്യോഗസ്ഥരെ സംബന്ധിച്ച് കൈക്കൂലി ഒരു അവകാശമായി മാറിയിരിക്കുന്നു. പൊതുസേവകരിൽ പൊതുപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഉന്നത നേതാക്കന്മാരുടേയും മന്ത്രിമാരുടേയും തലത്തിൽ ഇന്ത്യയിൽ അഴിമതി നിലനിൽക്കുന്നുണ്ട്. ഇത് തടയാൻ അഴിമതി നിരോധനനിയമം നിലവിലുണ്ടെങ്കിലും കൈക്കൂലി നിയന്ത്രിക്കുന്നതിൽ നിയമം വിജയിച്ചതായി പറയാനാകില്ല. ഒരു രംഗത്തും കൈക്കൂലി കുറഞ്ഞിട്ടില്ല എന്നത് ജനങ്ങളുടെ നേരിട്ടുള്ള അനുഭവമാണ്. അർഹിക്കുന്നതിൽ അധികം ശമ്പളം ലഭിച്ചിട്ടും കൈക്കൂലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ചില പ്രത്യേക വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇന്ത്യയിലെ പൊലീസും കൈക്കൂലിക്ക് ഒട്ടൊക്കെ വിധേയമാണ്. ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും കൈക്കൂലി വാങ്ങാനുള്ള പ്രവണത കുറഞ്ഞുവരും. ഇതിന് ഇടയാക്കുന്ന ചരിത്രപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. കൈക്കൂലി കേസിൽ പൊതുസേവകരെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതിയുടെ വിധി. പൊതുപ്രവർത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ കിട്ടുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് ബെഞ്ച് വ്യക്തമാക്കി. അഴിമതിക്കേസിൽ ചില കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നതിന് 2015ലെ സുപ്രീംകോടതിയുടെ ഒരു വിധി തടസങ്ങൾ സൃഷ്ടിച്ചിരുന്നു. അത് കൂടി തിരുത്തുന്നതാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. 2015ലെ വിധിയിൽ പരാതിക്കാരൻ മരിക്കുകയോ കൂറുമാറുകയോ ചെയ്യുന്ന ഘട്ടത്തിലും പരിശോധിക്കാൻ കഴിയാത്ത സാഹചര്യത്തിലും പ്രത്യക്ഷ തെളിവുകളുടെ അഭാവം ഉണ്ടാകാമെന്നും നേരിട്ടുള്ള തെളിവില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാമെന്നുമായിരുന്നു വിധി. ഇത് സുപ്രീംകോടതി നേരത്തേ നൽകിയ പല വിധികൾക്കും
വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് 2019ൽ മൂന്നംഗബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കൈക്കൂലി കേസിൽ ശിക്ഷ ഉറപ്പാക്കാൻ പരാതിക്കാരുടേയും പ്രോസിക്യൂഷന്റെയും ആത്മാർത്ഥശ്രമം വേണമെന്ന് ഭരണഘടനാ ബെഞ്ച് എടുത്തുപറഞ്ഞത് പ്രത്യേക ഗൗരവമുള്ളതാണ്. അഴിമതി സർക്കാർ സ്ഥാപനങ്ങളുടെ വിശ്വാസ്യത കെടുത്തുന്നതിനൊപ്പം സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൈക്കൂലി കേസിൽ പരാതിക്കാരൻ കൂറുമാറുന്നത് സാധാരണ സംഭവിക്കാറുള്ളതാണ്. ഇനി അങ്ങനെ കൂറുമാറിയാലും ഉദ്യോഗസ്ഥനെ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിൽ കോടതിക്ക് ശിക്ഷിക്കാനാകും. അഴിമതിക്കേസുകളിൽ ശിക്ഷ വിധിക്കുന്നത് ഒരു കാരണവശാലും രണ്ട് വർഷത്തിനകം നീളരുതെന്നുള്ള വ്യവസ്ഥകൂടി ഉണ്ടായാൽ സ്വാഗതാർഹമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |