SignIn
Kerala Kaumudi Online
Thursday, 18 July 2024 6.27 AM IST

ദേവസ്വം ബോർഡിന്റെ സംവരണ അട്ടിമറി

devaswam-board

കേരളത്തിൽ ദേവസ്വം ബോർഡുകൾ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. സർക്കാരിന്റെ ധനസഹായവും ദേവസ്വം ബോർഡിനു ലഭിക്കുന്നു. എന്നാൽ പലപ്പോഴും ദേവസ്വം ബോർഡ് പല കാര്യങ്ങളിലും- പ്രത്യേകിച്ച്, നിയമനങ്ങളിൽ തന്നിഷ്ടം പോലെയുള്ള തീരുമാനങ്ങൾ എടുക്കുകയും സർക്കാരിന്റെ നിലപാടുകൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. ഇത് സംസ്ഥാനത്ത് പല വിവാദങ്ങൾക്കും ഇടയാക്കിയിട്ടുമുണ്ട്. ദേവസ്വം ബോർഡിലെ ജീവനക്കാരിൽ ഭൂരിപക്ഷവും സവർണ വിഭാഗത്തിൽ നിന്നുള്ളവരാണ്. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് പൂജാരിമാരായി നിയമനം ലഭിക്കുന്നവർക്ക് പല തരത്തിലുള്ള വിവേചനവും ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ നേരിടേണ്ടിവന്നിട്ടുണ്ട്.

ഈശ്വരനെ പൂജിക്കാൻ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചവർക്കു മാത്രമേ അവകാശമുള്ളൂ എന്ന ചിന്തയാണ്, സർക്കാർ നിയന്ത്രണത്തിലാണെങ്കിലും അവിടെ ജോലിചെയ്യുന്ന ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവർ പുലർത്തുന്നത്. സ്വാതന്ത്ര്യ‌ം ലഭിച്ച് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇതിലൊന്നും ദേവസ്വം ബോർഡിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. ആചാരങ്ങളുടെ പേരു പറഞ്ഞ് നിയമവിരുദ്ധമായ പല കാര്യങ്ങളും അവർ യഥേഷ്ടം നടത്തിവരികയാണെന്ന് സാമാന്യ ജനങ്ങൾക്കെല്ലാം ബോദ്ധ്യമുള്ള കാര്യമാണ്. ഏറ്റവും ഒടുവിൽ, ദേവസ്വം ബോർഡുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക - അനദ്ധ്യാപക നിയമനത്തിൽ പി.എസ്.സി മാതൃകയിലുള്ള സംവരണം പാലിക്കണമെന്ന ഉത്തരവ് പാലിക്കില്ലെന്നാണ് ബോർഡ് നിലപാടെടുത്തിരിക്കുന്നത്. സർക്കാർ ഉത്തരവ് ബാധകമല്ലെന്നും യു.ജി.സി റെഗുലേഷൻ പ്രകാരമേ നിയമനം നടത്തുവെന്നുമാണ് ഹൈക്കോടതിയിൽ ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് ഞങ്ങളുടെ പ്രത്യേക ലേഖകൻ ടി.കെ. സുനിൽകുമാർ എഴുതിയ വിശദമായ റിപ്പോർട്ട് 'സർക്കാർ ഉത്തരവ് ദേവസ്വം ബോർഡ് തള്ളി" എന്ന തലക്കെട്ടിൽ മുഖ്യവാർത്തയായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂളുകളിലെ നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരിധിയിൽ വരാത്തതിനാൽ സർക്കാരിന്റെ സംവരണ നയം ബാധകമല്ലെന്നും ബോർഡിന്റെ നാല് കോളേജുകളിലും 2018-ലെ യു.ജി.സി റെഗുലേഷൻ മാത്രമാണ് ബാധകമെന്നും ബോർഡിന്റെ സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. ദേവസ്വം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലുണ്ടായ തീരുമാനമാണിതെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ ചൂണ്ടിക്കാട്ടിയപ്പോൾ, ബോർഡ് സ്വയംഭരണ സ്ഥാപനമാണെന്നും ബോർഡ് തീരുമാനമെടുക്കാതെ സർക്കാർ ഉത്തരവ് നടപ്പാക്കാനാവില്ലെന്നുമാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.

നിയമനങ്ങൾ പി.എസ്.സി പിന്തുടരുന്ന റൊട്ടേഷൻ സമ്പ്രദായ പ്രകാരം സംവരണം പാലിച്ച് നടപ്പാക്കാൻ ബോർഡുകൾക്ക് കഴിഞ്ഞ ഫെബ്രുവരി 29ന് ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ഉത്തരവിലൂടെ നിർദ്ദേശം നൽകിയിരുന്നു. ഇത് ചവിട്ടിത്താഴ്‌ത്തി വച്ചിട്ടാണ് ദേവസ്വം നിയമനങ്ങളിൽ സംവരണം അട്ടിമറിക്കാൻ യു.ജി.സിയുടെ പേര് പറഞ്ഞ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വാർത്ത പുറത്തുവന്നതോടെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെട്ട് സംവരണ അട്ടിമറി തടയാനുള്ള തീരുമാനമെടുത്തത് സ്വാഗതാർഹമാണ്. സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിയിട്ടുണ്ട്. അടിയന്തരമായി കോടതിയിൽ സംഭവിച്ച പിഴവ് തിരുത്തി സംവരണം പാലിച്ച് നിയമനം നടത്താനുള്ള നടപടിയാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.