സംസ്ഥാന മാരിടെെം ബോർഡ് ഒൻപതുമാസം മുമ്പ് തുടങ്ങിയ ഏക ചരക്ക് കപ്പൽ സർവീസ് ഒരു വർഷം പോലും തികയും മുൻപേ പിന്മാറിയിരിക്കുന്നു. കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ചിരുന്ന രാജ്യത്തെ പ്രമുഖ കപ്പൽ കമ്പനിയായ ജെ.എം. ബക്സിഗ്രൂപ്പിന്റെ ചൗഗ്ളെ 8 എന്ന കപ്പലാണ് സർവീസ് നിറുത്തി മടങ്ങിയത്. കപ്പൽ സർവീസ് നിറുത്താൻ പോകുന്ന വിവരം തുറമുഖ അധികാരികൾക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നാൽ അതൊഴിവാക്കാൻ വേണ്ട ഒരു നടപടിയും അവരുടെ ഭാഗത്തനിന്ന് ഉണ്ടായില്ല എന്നത് തികച്ചും ഖേദകരമാണ്.
കപ്പലിന്റെ ഇൻസന്റീവ് കുടിശ്ശിക ഒരു കോടി കഴിഞ്ഞിട്ടും പലതവണ അവർ കത്തിലൂടെ ആവശ്യപ്പെട്ടിട്ടും തുക നൽകാതെ നീട്ടുകയും ഒടുവിൽ 35ലക്ഷം രൂപ മാത്രം അനുവദിക്കുകയും ചെയ്തതാണ് സർവീസ് നിറുത്താൻ പ്രധാനമായും അവരെ പ്രേരിപ്പിച്ചത്. അഭിമാനപദ്ധതി എന്ന് വിശേഷിപ്പിച്ച് കപ്പലിന്റെ സർവീസ് കഴിഞ്ഞവർഷം ജൂലായ് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ളാഗ് ഒാഫ് ചെയ്തത്. കൊച്ചിയെ ചെറുകിട തുറമുഖങ്ങളുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു കപ്പൽ സർവീസിന്റെ മുഖ്യ ഉദ്ദേശ്യം. ഇതിനകം 43 സർവീസുകളിലായി 3330 കണ്ടെയ്‌നറുകൾ കെെകാര്യം ചെയ്തു. ലോറികളിലൂടെയുള്ള ചരക്ക് ഗതാഗതം സൃഷ്ടിക്കുന്ന ട്രാഫിക് പ്രശ്നങ്ങളും അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാൻ കൂടിയാണ് ഇത് തുടങ്ങിയത്.
ഇൻസെന്റീവ് കുടിശ്ശിക വരുത്തിയതിനു പുറമേ ചരക്കുനീക്കത്തിന് ആവശ്യമായ സൗകര്യങ്ങൾ ചെറുകിട തുറമുഖങ്ങളിൽ ഒരുക്കാനും തുറമുഖ വകുപ്പ് നടപടിയെടുത്തില്ല. ഇതും ഇവരുടെ പിന്മാറ്റത്തിന് കാരണമായി. തുറമുഖത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട മാരിടെെം ബോർഡിനെ ഇതിനിടെ പിരിച്ചുവിട്ടു. പുതിയത് രൂപീകരിക്കുകയും ചെയ്തില്ല. ഇതിന്റെ രൂപീകരണം വെെകുന്നത് തുറമുഖ വികസനത്തെ പിറകോട്ട് അടിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും തുറമുഖങ്ങളിൽ ഉന്നത പദവികൾ വഹിക്കുന്ന പ്രഗത്ഭരായ നിരവധി മലയാളികളുണ്ട്. ഇങ്ങനെ ഉള്ളവരെ കണ്ടെത്തി അവരെക്കൂടി ഉൾപ്പെടുത്തി വേണം മാരിടെെം ബോർഡ് പുന:സംഘടിപ്പിക്കാൻ. തുറമുഖ വകുപ്പിലെ സെക്രട്ടറി തലത്തിലുള്ളവരുമായി ചേർന്ന് സംസ്ഥാനത്തിന് ഗുണമുണ്ടാകുന്ന രീതിയിൽ ബോർഡ് പ്രവർത്തിക്കുകയും വേണം. എങ്കിൽ മാത്രമേ കേരളത്തിലെ ചെറുകിട തുറമുഖങ്ങൾ നേരിടുന്ന പരിമിതികൾ പരിഹരിക്കാനാവൂ. ചെറുകിട തുറമുഖങ്ങൾക്ക് സമീപം കപ്പൽചാലിന്റെ ആഴം കൂട്ടൽ, കണ്ടെയ്‌നറുകൾ സൂക്ഷിക്കാനുള്ള സ്ഥലം ഒരുക്കൽ, സെക്യൂരിറ്റി സജ്ജീകരണങ്ങൾ തുടങ്ങി പലതും പൂർത്തിയാക്കിയിട്ടില്ല. ഇതൊക്കെ ശരിയാക്കാൻ രൂപീകരിച്ച മാരിടെെം ബോർഡിന് കാര്യമായി ഒന്നും ഇതുവരെ ചെയ്യാൻ സാധിക്കാത്തതിന് തുറമുഖ വകുപ്പിന്റെ മെല്ലപ്പോക്ക് നയവും കാരണമായി. എന്നാൽ ഇപ്പോഴത്തെ കപ്പൽ പഴയതാണെന്നും പുതിയത് കൊണ്ടുവരാമെന്നും വ്യക്തമാക്കിയാണ് കമ്പനി സർവീസ് താത്‌കാലികമായി നിറുത്തിയതെന്നാണ് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വിശദീകരണം. കേന്ദ്രത്തിന്റെ സാഗർമാല പദ്ധതിയിൽ നിന്ന് മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ കോടികളുടെ സഹായം പുതിയ പദ്ധതികൾ സമർപ്പിച്ച് നേടിയിട്ടുണ്ട്. കേരളത്തിന് ഇൗ വകയിൽ ഒന്നും ഇതുവരെ ലഭിക്കാത്തത് ഇവിടത്തെ തുറമുഖ വകുപ്പിന്റെ 'മിടുക്കാ'ണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോദ്ധ്യപ്പെടും. ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഇങ്ങനെ ഒരു തുറമുഖ വകുപ്പ് സംസ്ഥാനത്തിന് ആവശ്യമുണ്ടോ എന്ന് ഇനിയെങ്കിലും സർക്കാർ ആലോചിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |