ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോദ്ധ്യമായിട്ടുള്ളതാണ്. കൊവിഡ് മഹാമാരിയുടെ ഉത്‌ഭവവും പടർന്നുപിടിക്കലും സംബന്ധിച്ച് ചൈനയെ വെള്ളപൂശാൻ ഡബ്ളിയു.എച്ച്.ഒ ശ്രമിച്ചത് ഉയർത്തിയ ആരോപണങ്ങളുടെ പൊടിപടലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഇന്ത്യയിൽ കൊവിഡ് മരണം സർക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാൾ പത്തിരട്ടി അധികമെന്ന പുതിയ കണക്കുമായി ലോകാരോഗ്യസംഘടന രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ കൊവിഡ് രോഗബാധയാൽ കുറഞ്ഞത് 47 ലക്ഷം പേർ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന കണക്ക്. എന്നാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ കണക്കുകളും ശേഖരിച്ചതിനുശേഷം പുറത്തുവിട്ടിരിക്കുന്ന കണക്ക് 5.24 ലക്ഷം എന്നാണ്. 2020 - 21ലെ കണക്കാണിത്. ലോകത്താകെ ഒന്നരക്കോടി ജനങ്ങൾ കൊവിഡിനാൽ മരണമടഞ്ഞതായാണ് ഡബ്ളിയു.എച്ച്.ഒയുടെ കണക്കുകൂട്ടൽ. ഇതിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ് പുതിയ കണക്കിന്റെ അടിസ്ഥാനത്തിൽ അവർ വിലയിരുത്തുന്നത്. ഈ കണക്കുകൾ തള്ളിയ കേന്ദ്ര സർക്കാർ, ഡബ്ളിയു.എച്ച്.ഒ ഉപയോഗിച്ച കണക്കുകൂട്ടൽ മാതൃകകളുടെ വിശ്വാസ്യത സംശയാസ്പദമാണെന്ന് വ്യക്തമാക്കി. ഇത് പെരുപ്പിച്ച് കൂട്ടിയ കണക്കാണെന്ന് വിദഗ്ദ്ധർ പോലും സമ്മതിക്കും. ഇന്ത്യയുടെ ഔദ്യോഗിക കണക്കിന്റെ പകുതിയോളം രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചാൽ പോലും മരണസംഖ്യ എട്ടുലക്ഷത്തിൽ കവിയില്ല. എന്നാൽ ഇന്ത്യ പുറത്തുവിട്ട കണക്കിന്റെ പത്തിരട്ടി മരണം സംഭവിച്ചതായി ഡബ്ളിയു.എച്ച്.ഒ പറയുന്നത് ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഇടിച്ചുതാഴ്‌ത്തി കാണിക്കാനുള്ള മനഃപ്പൂർവമായ ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തുടക്കത്തിൽ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പതറിപ്പോയെങ്കിലും പിന്നീട് ഇന്ത്യ കൊവിഡിനെ നേരിട്ടരീതിയും വാക‌്‌സിനേഷൻ പൂർത്തിയാക്കിയതും പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ സഹായത്തോടെ ജനന - മരണങ്ങൾ രേഖപ്പെടുത്താൻ ഇന്ത്യയ്ക്ക് സ്വന്തമായ സിവിൽ രജിസ്ട്രേഷൻ സംവിധാനം നിലവിലുണ്ട്. അതനുസരിച്ച് തയ്യാറാക്കിയ കണക്ക് പ്രകാരം 2021-ൽ തൊട്ട് മുൻവർഷത്തെക്കാൾ 4.74 ലക്ഷം കൂടുതൽ മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2019ൽ 6.90 ലക്ഷമായിരുന്നു കൂടുതൽ. 2018ൽ 4.86 ലക്ഷമാണെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്.
കണക്കുകൾ പെരുപ്പിച്ച് കാണിച്ചതിന് പിന്നിൽ ലോകാരോഗ്യ സംഘടനയ്ക്ക് ബിസിനസ് താത്‌പര്യങ്ങളില്ലെന്ന് വിശ്വസിക്കാനാവില്ല. ലോകത്താകെ പ്രതിസന്ധിഘട്ടങ്ങൾ നേരിടാനുള്ള സുസ്ഥിര ആരോഗ്യസംവിധാനം ആവശ്യമാണെന്നാണ് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന വാദിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും ചൈനയും മറ്റുമാകും ഇതിനായി മുതൽമുടക്കുക.
ശാസ്‌ത്രീയ സമീപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വാചകമടിക്കുമെങ്കിലും കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചും പടർന്നരീതിയെക്കുറിച്ചും ചൈനയെ കുറ്റപ്പെടുത്താതെയുള്ള സമീപനമാണ് ഡബ്ളിയു.എച്ച്. ഒ സ്വീകരിച്ചുവരുന്നത്. ഇത് ഒട്ടേറെ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ചൈനയെ തലോടുകയും കള്ളക്കണക്കുകൾ കൊട്ടിഘോഷിച്ച് ഇന്ത്യയെ തല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ശ്രമം എതിർക്കപ്പെടേണ്ടത് തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |