SignIn
Kerala Kaumudi Online
Thursday, 19 September 2024 2.25 PM IST

പാവങ്ങൾക്ക് ലഭിക്കുന്ന 6000 ടൺ ഗോതമ്പ്

Increase Font Size Decrease Font Size Print Page
photo

സ്വാതന്ത്ര്യത്തിന് ശേഷം ജനക്ഷേമത്തിനായി രൂപം നൽകിയ പല സർക്കാർ സംവിധാനങ്ങൾക്കും കാലക്രമേണ നിറം മങ്ങിയെങ്കിലും ഇന്നും ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായി നിലനിൽക്കുന്ന ഒന്നാണ് രാജ്യത്തെ പൊതുവിതരണ സമ്പ്രദായം. സാധാരണ ജനങ്ങൾക്ക് നാമമാത്രമായ തുകയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന ഈ സമ്പ്രദായമാണ് പട്ടിണിയിലേക്ക് വഴുതിവീഴുമായിരുന്ന പല പ്രതിസന്ധികളിൽ നിന്നും രാജ്യത്തെ രക്ഷിച്ചത്. മുൻപൊക്കെ റേഷൻകടകളിലൂടെ വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും പയറിന്റെയും മറ്റും ഗുണനിലവാരത്തിൽ നിരന്തരം പരാതികൾ ഉയരുമായിരുന്നു. ഇന്നതല്ല സ്ഥിതി. പൊതുവിപണിയിൽ ലഭിക്കുന്ന അതേ ഗുണമേന്മയിലുള്ള ഭക്ഷ്യധാന്യങ്ങളാണ് റേഷൻകടകൾ വഴിയും ലഭിക്കുന്നത്. റേഷൻകടകളും സ്മാർട്ടാകാൻ തുടങ്ങിയപ്പോൾ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ളവരും ഉപഭോക്താക്കളായി മാറുന്ന സ്ഥിതിയായി. പ്രളയകാലത്തും കൊവിഡ് കാലത്തും മറ്റും റേഷൻകടകളിലൂടെ ലഭിച്ച കിറ്റ് ഭൂരിപക്ഷം ജനങ്ങളും സന്തോഷത്തോടെയാണ് കൈപ്പറ്റിയത്. ഇന്ത്യയിൽത്തന്നെ ഏറ്റവും കാര്യക്ഷമായി നടക്കുന്ന പൊതുവിതരണ ശൃംഖലയും സംവിധാനവുമാണ് കേരളത്തിലേത്. അരിയും ഗോതമ്പും മണ്ണെണ്ണയും ലഭിക്കുന്ന ഇടം മാത്രമല്ല താമസിയാതെ ബാങ്കിംഗ് ഇടപാട്, അക്ഷയ സേവന സൗകര്യങ്ങൾ, മിനി ഗ്യാസ് ഏജൻസി എന്നിവയെല്ലാം ഒന്നിച്ചുചേർത്ത കെ. സ്റ്റോർ അഥവാ കേരള സ്റ്റോർ ആയി കേരളത്തിലെ തിരഞ്ഞെടുത്ത ആയിരത്തോളം റേഷൻ കടകൾ പരിണമിക്കും.

അടുത്തിടെ ഞങ്ങൾ പ്രസിദ്ധീകരിച്ച ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്ന് റേഷൻ വിതരണവുമായി ബന്ധപ്പെട്ടതായിരുന്നു. കേന്ദ്രത്തിന്റെ അനുവാദം ലഭിക്കാത്തതു കാരണം സംസ്ഥാനത്തെ റേഷൻകടകളിൽ വിതരണം ചെയ്യാതെ 6000 ടൺ ഗോതമ്പ് കെട്ടിക്കിടന്നതായ വാർത്തയാണ് ഞങ്ങളുടെ ലേഖകൻ കോവളം സതീഷ്‌കുമാർ പുറത്തുകൊണ്ടുവന്നത്. ഭക്ഷ്യവകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇത്രയും ഗോതമ്പ് ഉപയോഗശൂന്യമാകുമെന്നും ഈ മാസം 20ന് പ്രസിദ്ധീകരിച്ച വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാർത്തയെത്തുടർന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അടിയന്തരമായി ഇടപെട്ടതിന്റെ ഫലമായി കേന്ദ്രത്തിൽ നിന്ന് 6000 ടൺ ഗോതമ്പ് മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് നൽകാൻ കേന്ദ്ര ഭക്ഷ്യവകുപ്പ് അനുമതി നൽകിയിരിക്കുന്നു. പ്രധാനമന്ത്രി അന്നയോജന വഴി മുൻഗണനാ വിഭാഗത്തിന് നൽകേണ്ട ഗോതമ്പാണ് കെട്ടിക്കിടന്നിരുന്നത്. എന്തായാലും ഗോതമ്പ് കെട്ടിക്കിടന്ന് നശിക്കാതെ ലക്ഷക്കണക്കിന് പാവങ്ങൾക്ക് ലഭിക്കാൻ ആ വാർത്ത ഇടയാക്കിയതിൽ ഞങ്ങൾക്കും അതിയായ ചാരിതാർത്ഥ്യമുണ്ട്. പൊതുവിപണിയിൽ കിലോയ്ക്ക് 32 - 37 രൂപ വരെ വിലയുള്ള ഗോതമ്പാണ് മഞ്ഞ കാർഡുകാർക്ക് സൗജന്യമായും പിങ്ക് കാർഡുകാർക്ക് രണ്ട് രൂപയ്ക്കും ലഭിക്കുന്നത്. 6000 ‌‌ടൺ ഗോതമ്പ് ഉടൻ വിതരണം ചെയ്യാനുള്ള തീരുമാനമെടുത്ത കേന്ദ്ര സർക്കാരും അതിനുവേണ്ടി ഇടപെട്ട സംസ്ഥാന സർക്കാരും അഭിനന്ദനം അർഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.