വിപുലമായ അധികാരങ്ങളുള്ള പദവിയാണ് ഇലക്‌ഷൻ കമ്മിഷണറുടേതെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായത് ടി.എൻ. ശേഷൻ ആ പദവിയിലിരുന്ന കാലത്താണ്. ആധാർ കാർഡുകൾ പോലും നിലവിൽ വരുന്നതിന് മുമ്പ് ഫോട്ടോ പതിച്ച ഇലക്‌ഷൻ ഐഡന്റിറ്റി കാർഡുകൾ എല്ലാ വോട്ടർമാർക്കും ലഭ്യമാക്കിയ ഒരൊറ്റ നടപടിമതി ശേഷന്റെ ഭരണമികവും പ്രാഗത്ഭ്യവും മനസിലാക്കാൻ. അതുമാത്രമല്ല പ്രചാരണ ബോർഡുകളുടെ നീളവും വീതിയും എണ്ണവും സംബന്ധിച്ച് പോലും കർശന നിബന്ധനകൾ കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്തു.
വോട്ടർമാർക്ക് പണം നൽകുന്നതുൾപ്പെടെ അതുവരെ പരസ്യമായി ചെയ്തിരുന്ന പല നിയമവിരുദ്ധ പ്രവൃത്തികളും രഹസ്യമായി ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരായി. നിയമങ്ങളുടെ കുറവല്ലെന്നും അതു നടപ്പാക്കാൻ ചങ്കൂറ്റമുള്ള ഭരണാധികാരികളുടെ കുറവാണ് ഇന്ത്യയുടെ ശാപമെന്നും ബോദ്ധ്യപ്പെടുത്താൻ ശേഷന് കഴിഞ്ഞു . ഭരണകക്ഷിയെ സുഖിപ്പിക്കാതെ നിഷ‌്‌പക്ഷമായി നടപടിയെടുത്തതാണ് ശേഷന് ജനങ്ങളുടെ മതിപ്പ് ലഭിക്കാൻ കാരണമായത്. അതേ ശേഷന്റെ ഭരണകാലയളവിന്റെ അവസാനം കമ്മിഷൻ അംഗങ്ങളുടെ എണ്ണം കൂട്ടി കമ്മിഷണറുടെ അധികാരത്തിന്റെ ചിറകരിയാൻ കേന്ദ്രം ശ്രമിക്കുകയും ചെയ്തു. നിയമം നിയമത്തിന്റെ വഴിയെ പോകട്ടെയെന്ന് പറയുമെങ്കിലും അത് തങ്ങൾക്കെതിരെ തിരിയുമ്പോൾ രാഷ്ട്രീയക്കാർ ഏതുവിധേനയും അട്ടിമറിക്കാനുള്ള ശ്രമം നടത്തും. കേരളത്തിലെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കവും മറ്റൊന്നല്ല വ്യക്തമാക്കുന്നത്. ഭരണകക്ഷികൾ പൊതുവേ വിധേയത്വം പുലർത്തുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് പരിഗണിക്കുന്നത്. ഇത് ഫലത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയും നിഷ്‌പക്ഷതയും സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കും. വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ വോളന്ററി റിട്ടയർമെന്റ് നൽകി ഐ.എ.എസ് ഓഫീസർ അരുൺ ഗോയലിനെ തിരക്കിട്ട് ഇലക്‌ഷൻ കമ്മിഷണറായി നിയമിച്ചതിൽ എന്തെങ്കിലും കൗശലമുണ്ടോ എന്ന് സുപ്രീംകോടതി ചോദിക്കേണ്ട അവസരം കേന്ദ്ര സർക്കാർ സൃഷ്ടിക്കരുതായിരുന്നു. അതേസമയം പുതുതായി നിയമിക്കപ്പെട്ട ഇലക്‌ഷൻ കമ്മിഷണറുടെ എല്ലാ നടപടികളും ഭരണകക്ഷിക്ക് അനുകൂലമായിരിക്കുമെന്ന മുൻവിധി പുലർത്തുന്നതും ശരിയല്ല. ഭരണഘടനാ സ്ഥാപനങ്ങളെ നയിക്കാൻ ഒരു വ്യക്തിയുടെ പേരു മാത്രം പരിഗണിക്കുന്ന ഇപ്പോഴത്തെ രീതിയിലാണ് മാറ്റം വരേണ്ടത്. മാനദണ്ഡങ്ങൾ വിലയിരുത്തി പാനലിൽ നിന്നും ഒരു വിദഗ്ദ്ധ സമിതി യോഗ്യരെ കണ്ടെത്തുന്ന തരത്തിൽ നിയമന രീതിയിൽ മാറ്റം വരുത്താനുള്ള നിയമനിർമ്മാണം ആവശ്യമാണ്. നിയമം നിർമ്മിക്കേണ്ടത് പാർലമെന്റാണ്. ഇതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്.
കേന്ദ്രത്തിൽ സെക്രട്ടറിയായിരുന്ന അരുൺ ഗോയൽ 60 വയസ് തികയുന്ന ഡിസംബർ 31ന് വിരമിക്കേണ്ടതായിരുന്നു. ഈ മാസം 18ന് വി.ആർ.എസ് നൽകി 19ന് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. 21ന് ചുമതലയേറ്റ അദ്ദേഹം 2025 ഫെബ്രുവരിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാകും.
നിയമനത്തിൽ ഒരു തിടുക്കമുണ്ടായി എന്ന കോടതിയുടെ നിരീക്ഷണത്തിൽ തെറ്റുപറയാനാകില്ല. ഇത്തരം തിടുക്കപ്പെട്ട നിയമനങ്ങൾ സമൂഹത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ വില ഇടിച്ചുതാഴ്‌ത്താനേ ഇടയാക്കൂ. അങ്ങനെ ഉണ്ടാകുമ്പോൾ ആ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഫലത്തിൽ അട്ടിമറിക്കപ്പെടുക. അത് ഭാവിയിൽ ജനാധിപത്യത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാവുമെന്നതിനാൽ ഇത്തരം സ്ഥാപനങ്ങളെ നയിക്കാൻ യോഗ്യരായവരെ കണ്ടെത്തുന്നതിൽ വിശ്വാസ്യത ഉറപ്പാക്കുന്ന മാറ്റം അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |