വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടാനുള്ള കെ.എസ്.ഇ.ബിയുടെ നിർദ്ദേശം റഗുലേറ്ററി കമ്മിഷൻ മുമ്പാകെ അനുമതി കാത്തുകിടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ളതിനാലാണ് ചാർജ് വർദ്ധന വൈകുന്നത്. ഉപഭോക്താക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരാതികൾ കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്നു നിബന്ധനയുള്ളതിനാൽ അതിനായി കാത്തിരിക്കുകയാണ്. നിരക്കുവർദ്ധന ഇക്കുറി ഇതിനു മുമ്പത്തേക്കാൾ കഠിനമായിരിക്കുമെന്നു ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ആശ്വാസമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് വകുപ്പുമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇടിത്തീ വീഴുന്നത് എന്നു മുതലാണെന്നേ ഇനി അറിയാനുള്ളൂ.
അടുത്ത അഞ്ചുവർഷത്തേക്ക് ബോർഡിനു നേരിടാവുന്ന സാമ്പത്തികക്കമ്മി കണക്കാക്കിയുള്ള നിരക്കു വർദ്ധനയ്ക്കാണു ഇപ്പോൾ ഒരുങ്ങുന്നത്. ഓരോ വർഷവും വരവും ചെലവും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടിരിക്കും. നിരക്കും അതനുസരിച്ചു വ്യത്യാസപ്പെടും. എത്രയധികം നിരക്ക് ഉയർത്തിയാലും ബോർഡ് ലാഭകരമാകാൻ പോകുന്നില്ലെന്ന അനുഭവമുള്ളതിനാൽ ഉപഭോക്താക്കളുടെ താത്‌പര്യം പരിഗണിക്കപ്പെടാനേ പോകുന്നില്ല. ഉപഭോക്താക്കളെ കണക്കിനു പിഴിയാനല്ലാതെ വരുമാന വർദ്ധന നേടാൻ മറ്റ് ഉപായങ്ങളെക്കുറിച്ച് കാര്യമായ ആലോചനകളൊന്നുമില്ല. വൈദ്യുതി നൽകിയ വകയിൽ ബോർഡിന് രണ്ടായിരത്തോളം കോടി രൂപ കുടിശികയായി ലഭിക്കാനുണ്ടെന്നാണു കണക്ക്. വർഷങ്ങളായി നിൽക്കുന്ന കുടിശികയാണിത്. സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളും വൻ വ്യവസായശാലകളുമൊക്കെയാണ് കുടിശികക്കാരുടെ പട്ടികയിൽ ആദ്യം വരുന്നത്. വാട്ടർ അതോറിട്ടി മാത്രം നൽകാനുള്ളത് ആയിരത്തിലേറെ കോടി രൂപയാണ്. വെള്ളക്കരം സമയത്തിനു അടയ്ക്കാത്തതിന് ഉപഭോക്താക്കളെ വിരട്ടാൻ മടിക്കാത്ത വാട്ടർ അതോറിട്ടി വൈദ്യുതി കുടിശിക തീർക്കുന്നതിൽ ഒരു താത്പര്യവും കാണിക്കാറില്ല. അതുപോലെ തന്നെയാണ് വിവിധ സർക്കാർ വകുപ്പുകളും. യഥേഷ്ടം വൈദ്യുതി ഉപയോഗിക്കുമെന്നല്ലാതെ ബില്ലടയ്ക്കാൻ മിനക്കെടാറില്ല. ബിൽ കുടിശിക ഉൗർജ്ജിതമായി പിരിച്ചെടുക്കാൻ ബോർഡ് ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കിൽ സാധാരണ ഉപഭോക്താക്കളുടെ മേൽ കൂടക്കൂടെ അടിച്ചേല്പിക്കുന്ന നിരക്കുവർദ്ധനയുടെ ആഘാതം അല്പമെങ്കിലും കുറയ്ക്കാനാകുമായിരുന്നു.
ഗാർഹിക ഉപഭോക്താക്കൾ യൂണിറ്റിന് ഒരു രൂപയെങ്കിലും അധികം നൽകേണ്ടിവരുന്ന വിധത്തിലാണ് പുതിയ വർദ്ധനയ്ക്ക് ഒരുങ്ങുന്നത്. അൻപതു യൂണിറ്റിനു മുകളിൽ ഉപഭോഗമുള്ള എല്ലാ വീട്ടുകാരെയും നിരക്കു വർദ്ധന ബാധിക്കും. സ്ളാബുകൾ ഉയരുന്നതിനനുസരിച്ച് നിരക്കു വർദ്ധനയുടെ ആഘാതവും കൂടും. ഇതിനൊപ്പം അനുബന്ധ നിരക്കുകളിലും മാറ്റങ്ങളുണ്ടാകും.
ആവശ്യമായതിന്റെ നാലിലൊരു ഭാഗം മാത്രമാണ് സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനശേഷി. ജലവൈദ്യുത പദ്ധതികൾ മാത്രമാണ് അതിന് ആശ്രയം. ആവശ്യത്തിന്റെ മുക്കാൽ പങ്കും പുറമേനിന്നു വലിയ വിലകൊടുത്തു വാങ്ങേണ്ടി വരുന്നതിനാലാണ് എല്ലാക്കാലത്തും ഉപഭോക്താക്കൾ അധികഭാരം താങ്ങേണ്ടിവരുന്നത്. പുറമേനിന്നു വൈദ്യുതി വാങ്ങാനുള്ള കരാറിലെ പാളിച്ചകൾ കാരണം പലപ്പോഴും ഏറെ ഉയർന്ന വില നൽകേണ്ടിവരുന്നു. പാരമ്പര്യേതര മാർഗങ്ങൾ കാര്യമായി വികസിപ്പിക്കാത്തതും തിരിച്ചടിയാണ്. മറ്റു സ്രോതസുകളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള വഴികൾ വേണ്ടപോലെ പ്രയോജനപ്പെടുത്തുന്നുമില്ല. ധൂർത്തും പലവിധത്തിലുള്ള അഴിമതികളും ബോർഡിനെ സ്ഥിരമായി നഷ്ടത്തിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. സംഘടനകളുടെ സർവാധിപത്യമുള്ളതിനാൽ ബോർഡ് ഭരണത്തിൽ ഒരുവിധ പരിഷ്കാരവും കൊണ്ടുവരാൻ കഴിയാറില്ല. ഇതിന്റെയൊക്കെ ഫലമായി എല്ലാം സഹിക്കേണ്ടിവരുന്നത് ഉപഭോക്താക്കളാണ്. ബോർഡ് വരുമാനത്തിന്റെ മൂന്നിലൊരു ഭാഗവും ശമ്പളം ഇനത്തിലാണു പോകുന്നത്. ആറായിരം ജീവനക്കാർ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരമില്ലാതെയാണ് ബോർഡിൽ പണിയെടുത്തുവരുന്നത്. സംഘടനകൾക്ക് രുചിക്കാത്ത ഒരു കാര്യവും അടിച്ചേല്പിക്കാൻ സർക്കാരും ബോർഡ് ഭരിക്കുന്നവരും തയ്യാറാവില്ല. അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകാത്തിടത്തോളം ഇപ്പോഴത്തെ ശൈലിയിൽത്തന്നെ ഇതൊക്കെ മുന്നോട്ടുപോകും. ഉപഭോക്താക്കൾ കാഴ്ചക്കാർ മാത്രമാണിവിടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |