SignIn
Kerala Kaumudi Online
Thursday, 19 September 2024 1.04 PM IST

അന്വേഷിക്കാൻ മടി എന്തിന്?

Increase Font Size Decrease Font Size Print Page

scam

ദേവസ്വം ബോർഡ് നിയമനങ്ങളിൽ നടന്നുവന്നിരുന്ന അഴിമതിയും സ്വജനപക്ഷപാതവും അസഹനീയമായപ്പോഴാണ് അത് ആദ്യം പി.എസ്.സിക്കും പിന്നീട് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനും വിട്ടത്. ബോർഡിലെ പരമ്പരാഗത തസ്തികകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ളവ ഒഴികെ നേരിട്ടു നടത്തുന്ന എല്ലാ നിയമനങ്ങളും ഇപ്പോൾ റിക്രൂട്ട്‌‌‌മെന്റ് ബോർഡ് വഴിയാണ്. നിയമാനുസൃതം അപേക്ഷ ക്ഷണിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. സുതാര്യമായ രീതിയിൽ നടന്നുവരാറുള്ള ഈ സംവിധാനം പൊതുവേ പരാതികൾക്ക് ഇടവരുത്താറുമില്ല. എന്നാൽ അടുത്തിടെ ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പേരിലും നിയമനത്തട്ടിപ്പുകൾ നടന്നുവരുന്നതായുള്ള റിപ്പോർട്ടുകൾ ആശങ്കജനിപ്പിക്കുന്നതാണ്. ലക്ഷങ്ങൾ കോഴയായി വാങ്ങിയാണ് വ്യാജ റിക്രൂട്ട്‌മെന്റിന് കളമൊരുക്കുന്നത്. ഇത്തരത്തിലുള്ള ഏതാനും വ്യാജ നിയമന ഉത്തരവുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. സംഗതി കേസായിട്ടുമുണ്ട്. എന്നാൽ പൊലീസ് ഈ ഉദ്യോഗത്തട്ടിപ്പുകേസിൽ വേണ്ടത്ര താത്പര്യമെടുക്കുന്നില്ലെന്നാണ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരാതി. വിവരം ബോർഡ് അധികൃതർ പരസ്യമായിത്തന്നെ പൊതുജനങ്ങളുടെ അറിവിലേക്കായി പറഞ്ഞിട്ടുമുണ്ട്. വ്യാജ റിക്രൂട്ട്‌മെന്റുകാരുടെ വലയിൽവീണ് സാമ്പത്തികനഷ്ടം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് തങ്ങൾ ഈ മുന്നറിയിപ്പു നൽകുന്നതെന്ന് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ പറഞ്ഞത് ഉദ്യോഗാർത്ഥികൾക്ക് ഉപകാരമായി. ബോർഡിൽ എൽ.ഡി ക്ളാർക്ക് - സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലെ അൻപത് ഒഴിവുകളിലേക്ക് ഈ ഞായറാഴ്ച എഴുത്തുപരീക്ഷ നടക്കാനിരിക്കുകയാണ്. ഒരുലക്ഷത്തിലേറെ ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പേരിൽ നിയമനത്തട്ടിപ്പുകൾ നടക്കുന്നതായ വിവരം അറിയിച്ചിട്ടും പൊലീസ് വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തതിനു പിന്നിലെ രഹസ്യം പുറത്തുവരികതന്നെ വേണം. സാധാരണഗതിയിൽ ഇതുപോലൊരു തട്ടിപ്പ് വിവരം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് അതിനു പിന്നിലുള്ളവരെ തേടിയിറങ്ങാൻ ഒട്ടും വൈകാറില്ല. വ്യക്തമായ തെളിവോടെയാണ് ദേവസ്വം ബോർഡിന്റെ പേരിൽ നടന്ന വ്യാജനിയമനവുമായി ബന്ധപ്പെട്ട പരാതി പൊലീസിന്റെ മുന്നിലെത്തിയത്. ദേവസ്വം സെക്രട്ടറിയുടെ വ്യാജ ഒപ്പുമായുള്ള നിയമന ഉത്തരവു ലഭിച്ചത് കോഴിക്കോട്ടെ ഒരു ഉദ്യോഗാർത്ഥിക്കാണ്. ചെന്നൈയിലെ ഒരു ഏജൻസിയാണ് ഇത് അയച്ചതെന്നു വ്യക്തമായിട്ടുണ്ട്. പരുമലയിലെ ഒരു യുവതിക്കും മാന്നാർ സ്വദേശിനിക്കും ഇതുപോലെ വ്യാജനിയമന ഉത്തരവുകൾ ലഭിച്ചിരുന്നു. ശാന്തി നിയമനത്തിനും വ്യാജഉത്തരവ് ലഭിച്ച ആളുണ്ട്. ഈ നാലു സംഭവങ്ങളിലും ആഴ്ചകൾക്കു മുൻപേ പൊലീസിൽ പരാതികൾ നൽകിയിരുന്നു. എന്നാൽ കാര്യമായ അന്വേഷണം ഒരു സംഭവത്തിലും ഉണ്ടായില്ലെന്നാണ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരാതി.

പി.എസ്.സിയുടെ പേരിൽപ്പോലും തട്ടിപ്പുകൾ അരങ്ങേറുന്ന നാട്ടിൽ ദേവസ്വം ബോർഡിന്റെ മറവിൽ നടന്ന വ്യാജനിയമനത്തട്ടിപ്പുകൾ താരതമ്യേന ചെറുതാകാം. എന്നാലും അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ പ്രവർത്തനമണ്ഡലം അത്ര ചെറുതാകാൻ സാദ്ധ്യതയില്ല. വ്യാജമായി ലെറ്റർഹെഡും സീലുമൊക്കെ തയ്യാറാക്കി സർവ സന്നാഹങ്ങളോടും കൂടിയാണ് അവർ ഇറങ്ങിയത്. വ്യാജ നിയമന ഉത്തരവു ലഭിച്ചവരിൽ ചിലർ ലക്ഷങ്ങൾ കോഴയായി നൽകിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. അതിനാൽ രാഷ്ട്രീയ ഇടപെടലില്ലാത്ത അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JOB SCAM IN NAME OF DEWASWOM RECRUITMENT BOARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.