ട്രാൻസ്പോർട്ട് ജീവനക്കാരുടെ യൂണിയനുകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ശമ്പള കുടിശിക പ്രശ്നത്തിൽ ധാരണയായിരിക്കുന്നു. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം ലഭിക്കാതെ കാൽലക്ഷത്തിലധികം വരുന്ന ജീവനക്കാർ കുറെ ദിവസങ്ങളായി സമരപാതയിലായിരുന്നു. ജീവനക്കാർ ഉന്നയിച്ചിരുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്. അതിൽ പ്രധാനം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നിർദ്ദേശമാണ്. ഈ നിർദ്ദേശത്തെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലും ജീവനക്കാരുടെ സംഘടനാ നേതാക്കൾ ശക്തമായി എതിർത്തു. എട്ടുമണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടിക്കു സമ്മതമാണെങ്കിലും അതിനപ്പുറം നീളുന്ന ഡ്യൂട്ടി ഷെഡ്യൂൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അവർ. തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ കാര്യത്തിന് മാനേജ്‌മെന്റും സർക്കാരും ജീവനക്കാരെ നിർബന്ധിക്കരുത്.
ജീവനക്കാരുടെ കുടിശിക ശമ്പളം ഇന്നുമുതൽ വിതരണം ചെയ്യുമെന്നാണു ചർച്ചയിൽ തീരുമാനമായത്. ഉറപ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഉണ്ടായതെന്നതിനാൽ പാലിക്കപ്പെടുമെന്നുതന്നെ വിശ്വസിക്കാം. ഡ്യൂട്ടി പരിഷ്കരണത്തെക്കുറിച്ച് ചർച്ച തുടരാമെന്നാണ് മുഖ്യമന്ത്രി യൂണിയനുകൾക്കു നൽകിയ ഉറപ്പ്. കെ.എസ്.ആർ.ടി.സി ആരോഗ്യത്തോടെ മുന്നോട്ടുപോകേണ്ടത് ജീവനക്കാരുടെ മാത്രമല്ല ജനങ്ങളുടെയും ആവശ്യമാണ്. അതുകൊണ്ട് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനുള്ള ശ്രമമാണ് സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു മാത്രമേ കോർപ്പറേഷനെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു രക്ഷിക്കാനാവൂ എന്ന നിഗമനം ശരിയാകണമെന്നില്ല. വരുമാനം വർദ്ധിപ്പിക്കാനും ഷെഡ്യൂളുകൾ മുടങ്ങാതിരിക്കാനും പുതിയ വഴികൾ തേടുകയാണു വേണ്ടത്. ജീവനക്കാരുടെ കാര്യത്തിൽ മാത്രമാകരുത് പരിഷ്കാരങ്ങൾ. മാനേജ്‌മെന്റ് സംവിധാനത്തിലാണ് ആദ്യം മാറ്റങ്ങൾ കൊണ്ടുവരേണ്ടത്. കേന്ദ്രീകൃത സംവിധാനം ഇത്രയും വലിയ സ്ഥാപനത്തെ ഒരിക്കലും ലാഭകരമായി മുന്നോട്ടുകൊണ്ടുപോകില്ല. കോർപ്പറേഷൻ ഭരണം വിഭജിച്ച് മേഖലാ തലത്തിലാക്കണമെന്ന് എത്രയോ കാലമായുള്ള നിർദ്ദേശമാണ്. ഇവിടെയും യൂണിയനുകളാണ് പ്രധാനമായും എതിർപ്പുകളുമായി വരുന്നത്.
ഏതായാലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച ഇത്തരത്തിലെങ്കിലും വിജയിച്ചത് സന്തോഷകരമാണ്. ഓണത്തിന് രണ്ടുദിവസം മുമ്പെങ്കിലും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മുഖത്ത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പൂക്കൾ വിടരുമല്ലോ. കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പള വിതരണത്തിൽ നേരിട്ടിരുന്ന പ്രതിസന്ധി ജീവനക്കാരുടെ മേൽ ചെലുത്തിയിരുന്ന സമ്മർദ്ദവും പിരിമുറുക്കവും വലുതായിരുന്നു. ഇപ്പോൾ രണ്ടുമാസത്തെ ശമ്പളം കുടിശികയായത് പല കുടുംബങ്ങൾക്കും താങ്ങാനാവാത്ത സ്ഥിതി സൃഷ്ടിച്ചിരുന്നു. ഇതു കണ്ടിട്ടാണ് ഹൈക്കോടതി പലകുറി മാനേജ്‌മെന്റിന് താക്കീതു നൽകിയത്. ശമ്പളത്തിനു പണം കുറവാണെങ്കിൽ ഒരു ഭാഗം സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണായെങ്കിലും നൽകാൻ ഉത്തരവിട്ടത് കോർപ്പറേഷന്റെ ഗതികേടു ബോദ്ധ്യപ്പെട്ടപ്പോഴാണ്. ഈ നിർദ്ദേശം പക്ഷേ ജീവനക്കാർ നിരാകരിക്കുകയായിരുന്നു. ജോലിക്കു കൂലി പണമായിത്തന്നെ ലഭിക്കണമെന്ന് അവർ ശഠിച്ചു. ശമ്പളം എല്ലാ മാസവും അഞ്ചിനു മുമ്പ് വിതരണം ചെയ്യാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങളെക്കുറിച്ച് സംഘടനകളുമായുള്ള ചർച്ച തുടരാനും ധാരണയായിട്ടുണ്ട്. ഓണത്തിന് ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണി കിടക്കേണ്ടിവരികയില്ലെന്ന വാർത്ത എല്ലാവർക്കും ആശ്വാസകരമാണ്. കണ്ണു നനയാതെ അവർക്കും ഓണം ഉണ്ണാമല്ലോ. നല്ല കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |