കൊവിഡ് കാലത്ത് യാത്രക്കാർക്ക് അനുകൂലമല്ലാത്ത പല തീരുമാനങ്ങളും റെയിൽവേ നടപ്പാക്കി. ജനറൽ കോച്ചുകൾ നിറുത്തലാക്കിയതാണ് അതിൽ ജനങ്ങളെ ഏറ്റവും കൂടുതൽ വലച്ച തീരുമാനം. ദീർഘദൂര വണ്ടികളിൽ മുന്നിലും പിന്നിലും രണ്ടുവീതം ജനറൽ കമ്പാർട്ടുമെന്റുകൾ ഉണ്ടായിരുന്നത് ഓരോന്ന് വീതമാക്കിയതോടെ ഓഫീസ് യാത്രയ്ക്കും മറ്റും ട്രെയിൻ സർവീസിനെ ആശ്രയിക്കുന്ന കേരളത്തിലെ യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ്. പകൽ സ്ളീപ്പർ കോച്ചുകളിൽ ഒഴിവുണ്ടെങ്കിൽ ബുക്ക് ചെയ്യാതെ തന്നെ സ്ളീപ്പർ ടിക്കറ്റെടുത്ത് യാത്രചെയ്യാൻ തിരുവനന്തപുരം ഡിവിഷൻ അനുവദിക്കുന്നെങ്കിലും പാലക്കാട് ഡിവിഷനിൽ ഈ സൗകര്യമില്ല. സ്ളീപ്പറിൽ കയറിയാൽ വലിയ പിഴ അടയ്ക്കേണ്ടിവരും. കൊവിഡ് അടച്ചിടലിനു മുമ്പത്തെ രീതിയിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം പുനസ്ഥാപിക്കാതെയും സ്ളീപ്പർ ടിക്കറ്റ് സ്റ്റേഷനിൽനിന്ന് നൽകാതെയും യാത്രക്കാരെ വലയ്ക്കുന്ന സമീപനമാണ് റെയിൽവേ തുടരുന്നത്. കേരളത്തിലേക്ക് ആവശ്യത്തിന് കോച്ചുകൾ അനുവദിക്കുന്നതിലും വിവേചനം നിലനിൽക്കുന്നു. കൊവിഡിന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിൽ ലാഭമില്ലാത്ത സ്റ്റോപ്പുകൾ നിറുത്താനും റെയിൽവേ ആലോചിക്കുന്നു. ഈ തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് സൂചനയുണ്ടെങ്കിലും യാത്രക്കാർ ആശങ്കയിലാണ്.
ടൂറിസം സാദ്ധ്യത, വികസന പദ്ധതികൾ, ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് സ്റ്റോപ്പുകൾ പുനർനിർണയിക്കണമെന്ന് റെയിൽവേ വികസന സമിതിയും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ സമ്മതിപ്പിക്കാൻ കേരളത്തിൽ നിന്നുള്ള എം.പിമാരും റെയിൽവേയുടെ ചുമതലയുള്ള മന്ത്രിയും സമ്മർദ്ദം ചെലുത്തണം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന ചൂണ്ടിക്കാട്ടി പുതിയ വണ്ടികളും കോച്ചുകളും അനുവദിപ്പിക്കാൻ കഴിയണം. ഇതിനായി എം.പിമാർ സംയുക്തമായ നീക്കം നടത്തണം. തമിഴ്‌നാടിന് എല്ലാം വാരിക്കോരിക്കൊടുക്കുന്ന റെയിൽവേ പ്രകടമായ വിവേചനം കേരളത്തോട് പുലർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. കേരളത്തിൽ നിന്ന് പതിനായിരങ്ങളാണ് ബംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് യാത്രചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു പുതിയ ട്രെയിൻ കൂടി അനുവദിക്കേണ്ടതാണ്. എല്ലാവരും ടിക്കറ്റെടുത്ത് ട്രെയിൻ യാത്ര നടത്തുന്ന സംസ്ഥാനമാണ് കേരളം. കൂടാതെ 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടേക്ക് വന്നും പോയുമിരിക്കുന്നു. അതിനാൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ അതനുസരിച്ചുള്ള പരിഗണന ഒരിക്കലും കേരളത്തിന് ലഭിച്ചിട്ടില്ല. റെയിൽവേ പുലർത്തുന്ന ഈ ചിറ്റമ്മനയം മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. റെയിൽവേ യാത്രക്കാരുടെ വോട്ടുകൾ വിവിധ മണ്ഡലങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ ഇതിനായി ശബ്ദമുയർത്താൻ പ്രമുഖ രാഷ്ട്രീയകക്ഷികൾക്കൊന്നും താത്‌പര്യവുമില്ല. പ്രത്യക്ഷ സമരമാർഗങ്ങൾ അവലംബിക്കാതെ റെയിൽവേ കനിയുമെന്നും തോന്നുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |