നമ്മുടെ രാജ്യം ഏതെങ്കിലുമൊരു മതത്തിന്റെ തത്വങ്ങൾ മാത്രം അനുസരിച്ച് മുന്നോട്ട് പോകുന്നതല്ല. അങ്ങനെയുള്ള രാജ്യങ്ങൾ ലോകത്തുണ്ട്. അവിടെ മറ്റൊരു മതത്തിന്റെ ആചാരപരമായ പ്രവർത്തനങ്ങൾ അവർ അനുവദിക്കില്ല. മറ്റൊരു മതവും ഇല്ലെന്ന് കരുതി അവിടെയെല്ലാം ശ്വാശ്വതമായ ശാന്തിയും പ്രശാന്തതയും കളിയാടുകയാണെന്ന് ആരും കരുതില്ല. കാരണം അതിനു വിരുദ്ധമായ ചരിത്രാനുഭവങ്ങളാണ് നമ്മൾ മുന്നിൽ കാണുന്നത്. ഒരേ മതത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലും തർക്കവും യുദ്ധവുമൊക്കെ ഉണ്ടാകാറുണ്ട്. അത് തുടർന്ന് പോരുകയും ചെയ്യുന്നു. ഇന്ത്യ ഭരിച്ചിരുന്ന ഒരു വംശത്തിന്റെയും പ്രതിനിധിയായ ഒരാളും ഇത് പ്രത്യേക മതത്തിന്റെ രാജ്യമാണെന്നും മറ്റു മതസ്ഥർ പുറത്തുപോകണമെന്നും ഒരിക്കലും പറഞ്ഞിട്ടില്ല. പല മതങ്ങളും ഇടകലർന്ന് വിശ്വാസങ്ങളും ആചാരങ്ങളും അവരവരുടേതായ രീതിയിൽ മറ്റുള്ളവരുടെ ജീവിതത്തിന് തടസ്സമുണ്ടാക്കാതെ അനുഷ്ഠിക്കാനും അതനുസരിച്ച് ജീവിക്കാനും ഇവിടെ എന്നും സ്വാതന്ത്യമുണ്ടായിരുന്നു. സ്വാതന്ത്യത്തിന് മുമ്പും അതിനുശേഷവും അതുതന്നെയാണ് രീതി. ഭരണഘടനയിൽ ഇതൊരു മതേതര രാജ്യമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ചുരുക്കത്തിൽ പൗരനെന്ന നിലയിൽ നിയമത്തിന്റെ മുമ്പിൽ ഏതൊരാൾക്കും തുല്യ അവകാശം. ഏതെങ്കിലും മതത്തിൽ ജനിച്ചതിന്റെ പേരിൽ യാതൊരു പ്രത്യേക പരിഗണനയും ലഭിക്കില്ല. പല മതങ്ങളുടേയും സാരം ഒന്നായതിനാലും മനുഷ്യ ശരീരങ്ങൾ ഒരേവസ്തുക്കളാൽ നിർമ്മിതമായിട്ടുള്ളതിനാലും ആത്യന്തികമായി നോക്കിയാൽ മനുഷ്യൻ എന്നത് ഒരേയൊരു ജാതി മാത്രമാണെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്. ഗുരുദേവൻ ഇത് പലവട്ടം ഉദ്ബോധിപ്പിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വിവിധ മതവിഭാഗങ്ങൾ തമ്മിൽ തർക്കവും കലാപവുമൊക്കെ ഉണ്ടായിട്ടുണ്ട്. മതങ്ങൾക്ക് പിന്നിൽ നിൽക്കുന്ന സ്ഥാപിത താത്പര്യക്കാരുടെ അധികാര മോഹമാണ് പലപ്പോഴും ലഹളകൾക്ക് പിന്നിൽ. വിവാഹം മനുഷ്യർ തമ്മിലാണ് നടക്കുന്നത്. അല്ലാതെ മതങ്ങൾ തമ്മിലല്ല. മനഃപ്പൊരുത്തമാണ് വിവാഹത്തിൽ മതപ്പൊരുത്തത്തേക്കാൾ പ്രധാനം. ഇതാണ് കേരള ഹെെക്കോടതി കഴിഞ്ഞ ദിവസം ഒരു ഉത്തരവിലൂടെ ചൂണ്ടിക്കാട്ടിയത്. വിവാഹ രജിസ്ട്രേഷൻ (പൊതു) ചട്ടപ്രകാരം വിവാഹം നടന്നതായി ഉറപ്പാക്കുകയാണ് വേണ്ടതെന്നും മതം പരിഗണിക്കേണ്ടതില്ലെന്നുമാണ് ഹെെക്കോടതി വിധിച്ചത്. ഏത് പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അവകാശമുള്ള മതേതര രാജ്യമാണിതെന്നും സാമൂഹ്യ മാറ്റങ്ങൾ സൃഷ്ടിച്ച ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും മറ്റും പിന്തുടരുന്നവരാണ് നമ്മൾ എന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഒാർമ്മപ്പെടുത്തുകയും ചെയ്തു. വധുവിന്റെ അമ്മ മുസ്ളിം ആയതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന കൊച്ചി നഗരസഭാ അധികൃതരുടെ നിലപാടിനെയാണ് കോടതി തിരുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോടതി പറഞ്ഞിരിക്കുന്നതിനാൽ പൊതുചട്ടത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണമെങ്കിൽ സർക്കാർ അതിന് തയ്യാറാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |