അഗസ്ത്യമലനിരകളുടെയും നെയ്യാറിന്റെ സംഗമഭൂമിയായ അരുവിപ്പുറം ലോകപ്രശസ്തമായത് ശ്രീനാരായണഗുരുവിന്റെ നിശബ്ദവിപ്ളവമായ ശിവപ്രതിഷ്ഠയിലൂടെയാണ്. മഹാശിവരാത്രി നാളിൽ ആ പ്രതിഷ്ഠ നടത്തുമ്പോൾ ഗുരുവിന് പ്രായം മുപ്പത്തിമൂന്നു വയസ്. ശങ്കരൻകുഴിയിൽ നിന്ന് ശിവമയമായ ശില മുങ്ങിയെടുക്കുമ്പോൾ ഗുരുവിന്റെ മുഖത്തെ അലൗകികമായ തേജസിനെപ്പറ്റിയും കണ്ണീരിനെപ്പറ്റിയും പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാകവി കുമാരനാശാനും കാവ്യാത്മകമായി ആ നിമിഷത്തെ വർണിച്ചിട്ടുണ്ട്.
ഗുരുവിന്റെ ദിവ്യാശ്രുക്കൾകൊണ്ട് പാറമേൽ ഉരുകിയുറച്ച ശിവപ്രതിഷ്ഠ അഷ്ടബന്ധവും പുനഃപ്രതിഷ്ഠയുമില്ലാതെ 135 വർഷങ്ങളായി ഭക്തലക്ഷങ്ങൾക്ക് കാരുണ്യം ചൊരിയുന്നു.
ബ്രാഹ്മണ മേധാവിത്വത്തെ വേരോടുകൂടി വെട്ടിമുറിക്കാൻ ഉപയോഗിച്ച കോടാലിയായിരുന്നു ഈ പ്രതിഷ്ഠയെന്ന് ഗുരുവിന്റെ ഗൃഹസ്ഥശിഷ്യരിൽ മുഖ്യനായ മൂർക്കോത്ത് കുമാരൻ സൂചിപ്പിച്ചിട്ടുണ്ട്. വൈദിക പരിജ്ഞാനം മാത്രമല്ല ബ്രഹ്മജ്ഞാനം തന്നെയും ജാതിവ്യത്യാസമില്ലാതെ ഏതു മനുഷ്യനും സാധിക്കാവുന്നതാണെന്നും ഗുരു കാട്ടിത്തന്നു. ദൈവീകാരാധനയ്ക്കുള്ള അവകാശം നിഷിദ്ധമായിരുന്ന പിന്നാക്ക ജനസമൂഹങ്ങൾ അനുഷ്ഠിച്ചുവന്ന ഹീനമായ മതാചാരങ്ങൾ അവസാനിപ്പിക്കാനും അവരെ ഒരു ശ്രേഷ്ഠ ജനതയായി മാറ്റിയെടുക്കാനും വേണ്ടിയുള്ള യുഗ ധർമ്മമാണ് 1888ൽ ഗുരുദേവൻ നടത്തിയ ശിവപ്രതിഷ്ഠ.
ശിവരാത്രി ദിവസം പ്രതിഷ്ഠ നടത്തിയ മുഹൂർത്തത്തിൽ ലോകത്തിനാകെ മാതൃകയായ വാക്യമെഴുതിക്കൊണ്ട് ജാതിക്കും മതത്തിനും അതീതമായ ഈശ്വരസങ്കല്പമാണ് ഗുരു അവതരിപ്പിച്ചത്. 1903-ൽ എസ്.എൻ.ഡി.പിയുടെ ആവിർഭാവത്തോടെ പിന്നീട് കേരള സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രമായും അരുവിപ്പുറം മാറി. ഗുരു അരുവിപ്പുറത്തായിരുന്ന സമയത്ത് കൊടിയ വരൾച്ചയുടെ ദുരിതം പേറിയ ജനങ്ങളുടെ സങ്കട നിവർത്തിക്കായി ''അർദ്ധനാരീശ്വര സ്തവം" രചിച്ച് ഭക്തന്മാരുമായി ചേർന്ന് ചൊല്ലിക്കൊണ്ടാണ് മഴപെയ്യിച്ചത്. അരുവിപ്പുറം വിട്ട് ഗുരുദേവൻ ലോകസംഗ്രഹത്തിനും ധർമ്മപ്രചാരണത്തിനും ആസ്ഥാനമായി തിരഞ്ഞെടുത്ത മലയ്ക്ക് നല്കിയ പേരും ശിവഗിരിയെന്നാണല്ലോ.
അറുപതോളം സന്ന്യാസി ശിഷ്യന്മാരിൽ ശിവലിംഗദാസ സ്വാമികൾ ഗുരുവിന്റെ ആദ്യത്തെ ആത്മീയശിഷ്യനും പ്രമുഖ സന്ന്യാസിവര്യനുമായി മാറിയതിന് സാക്ഷിയായതും അരുവിപ്പുറമാണ്. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠാവേളയിൽ സ്വാമികൾ ഗുരുവിന്റെ പരികർമ്മിയായി മാറി. ബ്രഹ്മരൂപം പ്രാപിച്ച ഗുരുവിന്റെ ഈശ്വരസ്വരൂപം വർണിക്കുന്ന ഏവരും നിത്യവും പ്രാർത്ഥിക്കുന്ന ''തസ്മൈ ശ്രീ ഗുരവേ നമഃ" എന്ന കീർത്തനം രചിച്ചതും സ്വാമികളാണ്. കാഴ്ചയില്ലാത്തവർക്ക് കാഴ്ചനല്കുക, കലശലായ ഭ്രാന്തുണ്ടായിരുന്ന പലരുടേയും അസുഖം മാറ്റുക തുടങ്ങിയ വിസ്മയങ്ങളും ഗുരു അരുവിപ്പുറത്ത് സാന്ദർഭികമായി പ്രകടിപ്പിച്ചിട്ടുണ്ട്.
അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങൾ 1987 - 88 കാലഘട്ടത്തിൽ ഒരു കൊല്ലക്കാലം നീണ്ട സാംസ്കാരിക - ആദ്ധ്യാത്മിക ഉത്സവമായിട്ടാണ് നടന്നത്. പിന്നീട് പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവു, ഉപരാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ്മ, പ്രധാനമന്ത്രി രാജീവ്ഗാന്ധി തുടങ്ങിയ ഒട്ടനവധി പ്രമുഖർ ആഘോഷങ്ങളിൽ പങ്കാളികളായി. ഈ വർഷം 135-ാമത് പ്രതിഷ്ഠാവാർഷികം 100 വർഷങ്ങൾക്കു മുൻപ് ഗുരു രചിച്ച അതിവിശിഷ്ടവും ശക്തവുമായ ഹോമമന്ത്രം ഫെബ്രുവരി 14ന് ഹോമമന്ത്ര യജ്ഞമായി നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |