രാജ്യത്ത് സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള ശീതസമരം മൂർച്ഛിക്കുകയാണ്. തെലുങ്കാന, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണർമാരെ മാറ്റാനുള്ള നീക്കം നടക്കുന്നു. തമിഴ്നാട്ടിലും, തെലങ്കാനയിലും ഗവർണർമാരുടെ ഒപ്പിനായി ഓർഡിനൻസ് കാത്തിരിക്കുന്നു. തീരുമാനമെടുത്ത് നടപ്പിലാക്കിയശേഷം പ്രതിഷേധിക്കുന്നതിലോ, അമർഷം രേഖപ്പെടുത്തുന്നതിലോ കാര്യമില്ല! ഇതുതന്നെയാണ് വി.സി. നിയമനത്തിൽ ചാൻസലറായ ഗവർണർ ചെയ്തത്! കാലങ്ങളായി സർവകലാശാലകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു വരുന്ന ചാൻസലർ സ്വന്തം അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിറവേറ്റാതെ വിഷയം പൊതുചർച്ചയ്ക്കിടുന്നത് ഭൂഷണമല്ല.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനും, തൊഴിൽ ലഭ്യതാ മികവിനും ഗവേഷണത്തിനുമുള്ള പദ്ധതികളാണ് കേരളത്തിനാവശ്യം. അടുത്തയിടെ പ്രസിദ്ധീകരിച്ച ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ലോക സർവകലാശാല റാങ്കിങ് (2022) വിലയിരുത്തിയാൽ കാര്യം വ്യക്തമാകും! ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2022 ലെ ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 300 നുള്ളിൽ ഇന്ത്യൻ സർവകലാശാലകളില്ല! ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും സ്വതന്ത്ര അക്കാഡമീഷ്യന്മാരോ വ്യവസായ പ്രമുഖരോ ആണ് ചെയർമാന്മാർ. എന്നാൽ സംസ്ഥാനത്തെ പതിനഞ്ചോളം സർവകലാശാലകൾക്ക് സ്റ്റേറ്റിന്റെ ഭാഗമല്ലാത്ത ഒരു സ്വതന്ത്ര അക്കാഡമീഷ്യൻ ചാൻസലറാവുകയും ഗവർണർ നിർവഹിച്ചുപോരുന്ന ചുമതലകൾ ഫലപ്രദമായി നിർവഹിക്കുകയും ചെയ്യുന്നത് ശ്രമകരമാണ്. ഗവർണർ നിലവിൽ വഹിക്കുന്ന ചുമതല അടർത്തിമാറ്റി മന്ത്രിസഭ നിശ്ചയിക്കുന്ന ചാൻസലർക്കു നൽകുമ്പോൾ സംസ്ഥാന ഭരണമേധാവി എന്ന പദവിയിൽ താഴെ മാത്രമേ പുതിയ ചാൻസലർ പദവി നിക്ഷിപ്തമാകൂ. വൈസ് ചാൻസലർമാരെയും ഭരണസമിതി അംഗങ്ങളെയും ഏറ്റവും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും ഒക്കെ ഒരു സർവകലാശാലാ/ഉന്നത വിദ്യാഭ്യാസ ഏകോപനാവശ്യത്തിന് വിളിച്ചു വരുത്താനും മന്ത്രിയ്ക്കടക്കം നിർദ്ദേശങ്ങൾ നൽകാനും ഗവർണർമാർക്കു കഴിയും.
സംസ്ഥാന ഭരണമേധാവിയുടെ പദവിയില്ലാത്ത പുതിയ ചാൻസലറുടെ സ്വാധീനം താൻ ചാൻസലറായ സർവകലാശാലകളിൽ മാത്രം ഒതുങ്ങും. അക്കാഡമിക് കാര്യങ്ങളിലും സർവകലാശാല ഭരണകാര്യങ്ങളിലും അദ്ദേഹം നിപുണനായിരിക്കാം. എന്നാൽ സ്റ്റേറ്റിന്റെ ഇതര വകുപ്പുകളും ഏജൻസികളുമായുളള ബന്ധം സഫലീകരിക്കാൻ കഠിനപരിശ്രമങ്ങൾ വേണ്ടിവരും. സർക്കാരുകൾ ആഭ്യന്തര പ്രോട്ടോക്കോളില്ലാതെ പ്രവർത്തിക്കില്ല. പുതുതായി വരുന്ന ചാൻസലർക്ക് സംസ്ഥാന മന്ത്രിമാർക്കു മീതേ പ്രോട്ടോക്കോൾ നൽകേണ്ടിവരും. എന്നാലത് മുഖ്യമന്ത്രിക്ക് താഴെയാവുകയും വേണം. അത്തരം അവസരത്തിൽ മന്ത്രിസഭയ്ക്ക് നിയമനം നടത്തുന്നതിൽ നിയമപരമായി തടസമില്ലെങ്കിലും ഔചിത്യപ്രശ്നങ്ങൾ അവശേഷിക്കും. നിലവിൽ ചാൻസലറുടെ ചുമതല സംവിധാനം പുതിയ ചാൻസലർമാർക്കു ലഭിക്കണമെങ്കിൽ ഭരണപരമായ ക്രമീകരണത്തിന്റെ പ്രശ്നം നിലവിൽ വരും. ഒരു ഉയർന്ന ഐ.എ.എസ് ഓഫീസറുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെയും നേതൃസംവിധാനമുളള ഭരണസംവിധാനത്തിനു പകരമുള്ള ക്രമീകരണങ്ങൾ പുതിയ ചാൻസിലർമാർക്കായി സർവകലാശാലകൾ തയ്യാറാക്കേണ്ടിവരും.
വാഹനം, പ്രോട്ടോക്കോൾ, യാത്രബത്ത എന്നിങ്ങനെ നിലവിലെ സർവകലാശാലകളുടെ പരിമിതമായ ബജറ്റിൽ ഒഴിവാക്കാവുന്ന പുത്തൻ ചെലവ് ഇനങ്ങളും ഉടലെടുക്കും. ഇങ്ങനെയൊക്കെ ആണെങ്കിലുംസംസ്ഥാനത്തുനിന്നും സ്വതന്ത്രനായി വിരമിച്ച ഒരു അക്കാഡമീഷ്യന് സർവകലാശാലകളെ ലക്ഷ്യപരമായി നയിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.
(ലേഖകൻ ബംഗളൂരു ട്രാൻസ്
ഡിസിപ്ലിനറി യൂണിവേഴ്സിറ്റി
ഓഫ് ഹെൽത്ത് സയൻസസിലെ
പ്രൊഫസറാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |