ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ കൊവിഡ് മഹാമാരി വിദ്യാഭ്യാസരംഗത്ത് ഉയർത്തിയ വെല്ലുവിളി ചില്ലറയല്ല. ഇന്ത്യയിലെ ഏതാണ്ട് 32 കോടി പഠിതാക്കൾക്ക് സ്കൂൾ - കോളേജ് എന്നിവിടങ്ങളിലേക്ക് പോകാനാകാതെ കൊവിഡ് മാർഗതടസം സൃഷ്ടിച്ചു. ഇതോടെ പലരുടെയും പ്രതീക്ഷകൾ തകിടംമറിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന് കാത്തിരുന്ന നിരവധിപ്പേർ നിരാശരായി. 2019 ഡിസംബറിൽ തുടങ്ങിയ കൊവിഡ് പിന്നീട് റോക്കറ്റ് വേഗത്തിൽ എല്ലാ രാജ്യങ്ങളിലേക്കും കുതിക്കുകയായിരുന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഘട്ടത്തിലാണ് രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഇതോടെ പഠനവും പെരുവഴിയിലായി. ഒപ്പം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആശങ്കയും ഇരട്ടിച്ചു. കൂട്ടുകാരൊത്ത് പഠിച്ചുല്ലസിച്ച നടന്ന കുട്ടികൾക്ക് അപ്രതീക്ഷിത പ്രഹരമായിരുന്നു ലോക്ക് ഡൗൺ നൽകിയത്. പലരും ഒറ്റപ്പെട്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരായി. അത് കുട്ടികളുടെ മാനസികാരോഗ്യത്തെ വലിയതോതിൽ ബാധിച്ചതായാണ് റിപ്പോർട്ട്.
പിന്നീട് കൊവിഡിന്റെ വിശ്വരൂപം അല്പം ശമിച്ചപ്പോൾ വിദ്യാഭ്യാസമേഖല ഇന്നേവരെ കണ്ടിട്ടില്ലാത്ത പഠനത്തിനാണ് സാക്ഷ്യം വഹിച്ചത്. ഓഫ് ലൈനിൽ നിന്ന് ഓൺലൈനായി. കുട്ടികളുടെ പഠനം സുഗമമാക്കാൻ സർക്കാർ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതോടെ കാര്യങ്ങളെല്ലാം വേഗത്തിലായി. ആദ്യഘട്ടത്തിൽ ഇതുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികൾക്കായില്ലെങ്കിലും അദ്ധ്യാപകരുടെ നിരന്തരമായ ഇടപെടലും ചിട്ടയായ പരിശീലനവും അവരെ ലക്ഷ്യത്തിലെത്തിച്ചു. ആൻഡ്രോയിഡ് ഫോണില്ലാത്തവർക്ക് ഫോണും ലാപ്ടോപ്പ് വേണ്ടവർക്ക് അതും എത്തിച്ച് നൽകാൻ സർക്കാരിനൊപ്പം നിരവധി സുമനസുകളും സംഘടനകളും ഒരുമിച്ചതോടെ പഠനം ടോപ്പ് ഗിയറിലായി.
വാട്സ് ആപ്പ്, സൂം, ഗൂഗിൾ മീറ്റ്, ഫേസ്ബുക്ക്, യൂട്യൂബ്, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെയും തത്സമയ വീഡിയോ കോൺഫറൻസിലൂടെയും, അദ്ധ്യാപകരും വിദ്യാർത്ഥികളും സംവദിച്ചു.
ഓൺലൈൻ ഗെയിം കെണിയിൽ കുട്ടികൾ
ഓൺലൈൻ ക്ലാസുകളുടെ മറവിൽ ചില വിദ്യാർത്ഥികൾ മൊബൈൽഫോണിന് അടിമകളാകുകയും ഗെയിമുകൾക്കായി ഏറെസമയം ചെലവഴിക്കുകയും ചെയ്തതോടെ പോക്കറ്റ് കാലിയായത് രക്ഷിതാക്കൾക്കാണ്. ഗെയിം കളിക്കുന്നതിന് ശകാരിച്ചതിന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ പോലുമുണ്ടായി. കൃത്യമായ നിരീക്ഷണവും, ബോധവത്കരണവും നടത്തിയാൽ ഇതിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്ന തിരിച്ചറിവ് രക്ഷിതാക്കൾക്ക് ഉണ്ടാകേണ്ടതാണ്. ഇതിന് വിപരീതമായി കുട്ടികളെ ശകാരിച്ചും, മർദ്ദിച്ചും പിന്തിരിപ്പിക്കാമെന്ന ധാരണ മിഥ്യയാണ്. അത് ചിലപ്പോൾ ജീവിതകാലം മുഴുവൻ കണ്ണീർ വാർത്ത് കഴിയേണ്ട സ്ഥിതിയിലേക്ക് എത്തിക്കും. കുട്ടികളെ മാനസികമായി കരുത്തരാക്കുകയാണ് രക്ഷിതാക്കളുടെ കർത്തവ്യം . അതിനായി അദ്ധ്യാപകരുടെയും മനഃശാസ്ത്രരംഗത്തുള്ളവരുടെയും പിന്തുണ തേടാം.
ഭക്ഷണക്രമം താളം തെറ്റി
കൊവിഡ് കാലത്ത് പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞതോടെ കുട്ടികളുടെ ഭക്ഷണക്രമം താളം തെറ്റി. അദ്ധ്യയനം പഴയരീതിയിലേക്ക് തിരിച്ചെത്തിയെങ്കിലും കൃത്യസമയത്ത് ആഹാരം കഴിക്കുന്ന കാര്യത്തിൽ പലരും ആലസ്യത്തിലാണ്. രാത്രി വൈകുവോളം മൊബൈലിന് മുന്നിലിരുന്ന് സമയം കളയുകയാണ് പല കുട്ടികളും. ഇക്കാര്യത്തിൽ രക്ഷിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായ ഉറക്കവും ഭക്ഷണവും ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രക്ഷിതാക്കൾ മനസിലാക്കണം. ഒരു ടൈംടേബിൾ തയ്യാറാക്കി അവരുടെ പഠനവും ഭക്ഷണവും ഉറക്കവും എല്ലാം ചിട്ടയിലേക്ക് എത്തിക്കണം. കൂടുതൽ സമയം ഒരിടത്ത് ചടഞ്ഞുകൂടി ഇരുന്നത് പല കുട്ടികളെയും പൊണ്ണത്തടിയ്ക്ക് അടിമകളാക്കി. പലരിലും അമിതമായ ദേഷ്യവും പ്രകടമായി. മൊബൈൽ ഫോണിൽ നോക്കിയിരുന്ന് തുടർച്ചയായ പഠനം കുട്ടികൾക്ക് കണ്ണുവേദന, കണ്ണിലെ ചുവപ്പ്, കാഴ്ചക്കുറവ്, കഴുത്ത് വേദന, മാനസികസംഘർഷം എന്നിവയുണ്ടാക്കിയതായി രക്ഷകർത്താക്കൾ പറയുന്നു.
കൊവിഡ് പഠനത്തിൽ വരുത്തിയ മാറ്റം
1) മെച്ചപ്പെടുത്തിയ ബ്ലെൻഡഡ് മോഡ് ഒഫ് ലേണിംഗ് സംവിധാനങ്ങൾ നിലവിൽ വന്നു
2) ഓൺലൈൻ ടൂളുകളുപയോഗിച്ച് വിവരങ്ങൾ കൈമാറുന്നത് പഠനം എളുപ്പമാക്കി
3) കുട്ടികളുടെ വ്യക്തിപരമായ പഠനം കൂടുതൽ മെച്ചപ്പെട്ടു
5) വ്യത്യസ്ത ഷിഫ്റ്റുകളിൽ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് അവസരം
6) പഠനപ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ തുടങ്ങി.
ഭാവി വിദ്യാഭ്യാസം
പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും, മറ്റ് പഠനസഹായികളും നിലവിൽ വരും.
ഓഗ് മെന്റഡ് റിയാലിറ്റി, വെർച്ച്വൽ റിയാലിറ്റി എന്നിവ ഉപയോഗിച്ചുള്ള ക്ലാസ്
മുന്നിലുള്ള കടമ്പകൾ
കുട്ടികളിൽ മൂല്യാധിഷ്ഠിത ഡിജിറ്റൽ ഉപയോഗം വളർത്തിയെടുക്കണം
ഡിജിറ്റൽ ഉപകരണങ്ങളെ അക്കാഡമിക് ഉപാധിയെന്ന നിലയിലേയ്ക്ക് മാറ്റി ചിന്തിക്കാൻ കുട്ടികളെ പഠിപ്പിക്കണം
പാട്ടുകളും കഥകളും കായികമേളയും കലാപ്രകടനങ്ങളും ചിൽഡ്രൻസ് തിയേറ്ററുമൊക്കെ ചേർന്ന ഉത്സവാന്തരീക്ഷം ക്ലാസ് മുറികളിൽ സൃഷ്ടിക്കണം
കുമരകം ശ്രീകുമാരമംഗലം പബ്ളിക് സ്കൂൾ സീനിയർ
പ്രിൻസിപ്പലാണ് ലേഖകൻ
ഫോൺ: 9447505811
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |